Psalms - Chapter 83
Holy Bible

1. ദൈവമേ, മൗനമായിരിക്കരുതേ! ദൈവമേ, നിശ്‌ചലനും നിശ്‌ശബ്‌ദനുമായിരിക്കരുതേ!
2. ഇതാ, അങ്ങയുടെ ശത്രുക്കള്‍ ഇളകി മറിയുന്നു; അങ്ങയുടെ വൈരികള്‍ തലപൊക്കിയിരിക്കുന്നു.
3. അവര്‍ അങ്ങയുടെ ജനത്തിനെതിരേകെണിയൊരുക്കുന്നു; അങ്ങു പരിപാലിക്കുന്നവര്‍ക്കെതിരേഗൂഢാലോചന നടത്തുന്നു.
4. വരുവിന്‍, ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം; ഇസ്രായേല്‍ എന്ന നാമം മേലില്‍ ആരുംഓര്‍മിക്കാതിരിക്കട്ടെ എന്ന്‌ അവര്‍ പറയുന്നു.
5. അതേ, അവര്‍ ഏകമനസ്‌സോടെ ദുരാലോചന നടത്തുന്നു; അങ്ങേക്കെതിരേ അവര്‍ സഖ്യമുണ്ടാക്കുന്നു.
6. ഏദോം, ഇസ്‌മായേല്യര്‍, മൊവാബ്‌, ഹഗ്രിയര്‍,
7. ഗേബല്‍, അമ്മോന്‍, അമലെക്‌, ടയിര്‍നിവാസികളടക്കം ഫിലിസ്‌ത്യര്‍ എന്നിവര്‍ഒത്തുചേര്‍ന്നു.
8. ലോത്തിന്‍െറ മക്കളുടെ സുശക്‌തകരമായ അസ്‌സീറിയായും അവരോടു ചേര്‍ന്നു.
9. മേദിയാക്കാരോടു ചെയ്‌തതുപോലെ അവരോടും ചെയ്യണമേ! കിഷോണ്‍നദിയില്‍വച്ചു സിസേറയോടുംയാബിനോടും ചെയ്‌തതുപോലെ തന്നെ.
10. അവരെ എന്‍ദോറില്‍വച്ചു നശിപ്പിച്ചല്ലോ, അവര്‍ മണ്ണിനു വളമായിത്തീര്‍ന്നു.
11. അവരുടെ കുലീനരെ ഓറെബ്‌, സേബ്‌ എന്നിവരെപ്പോലെയും അവരുടെ പ്രഭുക്കന്‍മാരെ സേബാ, സല്‍മുന്നാ എന്നിവരെപ്പോലെയും ആക്കണമേ!
12. ദൈവത്തിന്‍െറ മേച്ചില്‍പുറങ്ങള്‍ നമുക്കു കൈയടക്കാം എന്ന്‌ അവര്‍ പറഞ്ഞു.
13. എന്‍െറ ദൈവമേ,അവരെ ചുഴലിക്കാറ്റില്‍ പറക്കുന്ന പൊടിപോലെയും കാറ്റത്തു പാറുന്ന പതിരുപോലെയും ആക്കണമേ!
14. അഗ്‌നി വനത്തെ വിഴുങ്ങുന്നതുപോലെയും തീജ്വാലകള്‍ മലകളെ ദഹിപ്പിക്കുന്നതു പോലെയും
15. അങ്ങയുടെ കൊടുങ്കാററുകൊണ്ട്‌ അവരെ പിന്തുടരണമേ! അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട്‌ അവരെ പരിഭ്രമിപ്പിക്കണമേ!
16. അവര്‍ അങ്ങയുടെ നാമം അന്വേഷിക്കുന്നതിനുവേണ്ടി അവരുടെ മുഖം ലജ്‌ജകൊണ്ടു മൂടണമേ!
17. അവര്‍ എന്നേക്കും ലജ്‌ജിച്ചു പരിഭ്രമിക്കുകയും അപമാനിതരായി നശിക്കുകയും ചെയ്യട്ടെ!
18. കര്‍ത്താവ്‌ എന്ന നാമം വഹിക്കുന്ന അങ്ങു മാത്രമാണു ഭൂമി മുഴുവനെയും ഭരിക്കുന്ന അത്യുന്നതന്‍ എന്ന്‌ അവര്‍ അറിയട്ടെ!

Holydivine