Malachi - Chapter 1
Holy Bible

1. കര്‍ത്താവ്‌ മലാക്കിയിലൂടെ ഇസ്രായേലിനു നല്‍കിയ അരുളപ്പാട്‌. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:
2. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു. എന്നാല്‍, നിങ്ങള്‍ ചോദിക്കുന്നു: എങ്ങനെയാണ്‌ അങ്ങ്‌ ഞങ്ങളെ സ്‌നേഹിച്ചത്‌? കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഏസാവ്‌ യാക്കോബിന്‍െറ സഹോദരനല്ലേ? എന്നിട്ടും ഞാന്‍ യാക്കോബിനെ സ്‌നേഹിക്കുകയും
3. ഏസാവിനെ വെറുക്കുകയും ചെയ്‌തു. ഞാന്‍ അവന്‍െറ മലമ്പ്രദേശം ശൂന്യമാക്കി; അവന്‍െറ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു വിട്ടുകൊടുത്തു.
4. ഞങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍, ഞങ്ങളുടെ നഷ്‌ട ശിഷ്‌ടങ്ങള്‍ ഞങ്ങള്‍ പുനരുദ്‌ധരിക്കും എന്ന്‌ ഏദോം പറഞ്ഞാല്‍, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവര്‍ പണിയട്ടെ. ദുഷ്‌ടജനമെന്നും കര്‍ത്താവിന്‍െറ കോപം എന്നേക്കും വഹിക്കുന്ന ജനപദമെന്നും അവര്‍ വിളിക്കപ്പെടുന്നതുവരെ ഞാന്‍ അത്‌ ഇടിച്ചുതകര്‍ക്കും.
5. സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതു കണ്ടിട്ട്‌ നിങ്ങള്‍ പറയും: ഇസ്രായേലിന്‍െറ അതിര്‍ത്തികള്‍ക്കപ്പുറത്ത്‌ കര്‍ത്താവ്‌ അത്യുന്നതനാണ്‌.
6. പുത്രന്‍ പിതാവിനെയും ദാസന്‍യജമാനനെയും ബഹുമാനിക്കുന്നു. എന്‍െറ നാമത്തെനിന്‌ദിക്കുന്ന പുരോഹിതന്‍മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോടു ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ? എങ്ങനെയാണ്‌ അങ്ങയുടെ നാമത്തെ ഞങ്ങള്‍ നിന്‌ദിച്ചതെന്നു നിങ്ങള്‍ ചോദിക്കുന്നു.
7. മലിനമായ ഭക്‌ഷണം നിങ്ങള്‍ എന്‍െറ ബലിപീഠത്തില്‍ അര്‍പ്പിച്ചു. എങ്ങനെയാണ്‌ ഞങ്ങള്‍ അത്‌ മലിനമാക്കിയത്‌ എന്നു നിങ്ങള്‍ ചോദിക്കുന്നു. കര്‍ത്താവിന്‍െറ ബലിപീഠത്തെനിസ്‌സാരമെന്നു നിങ്ങള്‍ കരുതി.
8. കാഴ്‌ചയില്ലാത്ത മൃഗങ്ങളെ നിങ്ങള്‍ ബലിയര്‍പ്പിച്ചാല്‍ അതു തിന്‍മയല്ലേ? മുടന്തുള്ളതിനെയും രോഗം ബാധിച്ചതിനെയും അര്‍പ്പിച്ചാല്‍ അത്‌ തിന്‍മയല്ലേ? അത്‌ നിങ്ങളുടെ ഭരണാധികാരിക്കു കാഴ്‌ചവച്ചാല്‍ അവന്‍ സന്തുഷ്‌ടനാവുകയോ നിങ്ങളോടു പ്രീതികാണിക്കുകയോ ചെയ്യുമോ? - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
9. കര്‍ത്താവിന്‍െറ പ്രീതി ലഭിക്കാന്‍ നിങ്ങള്‍ കാരുണ്യംയാചിക്കുന്നു. ഇത്തരം കാഴ്‌ച അര്‍പ്പിച്ചാല്‍ നിങ്ങളില്‍ ആരോടെങ്കിലും കര്‍ത്താവ്‌ കൃപകാണിക്കുമോ? സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
10. നിങ്ങള്‍ എന്‍െറ ബലിപീഠത്തില്‍ വ്യര്‍ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍! നിങ്ങളില്‍ എനിക്കു പ്രീതിയില്ല. നിങ്ങളുടെ കരങ്ങളില്‍നിന്നു ഞാന്‍ ഒരു കാഴ്‌ചയും സ്വീകരിക്കുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
11. സൂര്യോദയംമുതല്‍ അസ്‌തമയംവരെ എന്‍െറ നാമം ജനതകളുടെയിടയില്‍ മഹത്ത്വപൂര്‍ണമാണ്‌. എല്ലായിടത്തും എന്‍െറ നാമത്തിനു ധൂപവും ശുദ്‌ധമായ കാഴ്‌ചയും അര്‍പ്പിക്കപ്പെടുന്നു. എന്തെന്നാല്‍, ജനതകളുടെ ഇടയില്‍ എന്‍െറ നാമം ഉന്നതമാണ്‌ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
12. കര്‍ത്താവിന്‍െറ ബലിപീഠത്തെനിന്‌ദിക്കാം, നിന്‌ദ്യമായ ഭോജനം അതില്‍ അര്‍പ്പിക്കാം എന്നു കരുതുമ്പോള്‍ നിങ്ങള്‍ അതിനെ മലിനമാക്കുന്നു.
13. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞങ്ങള്‍ മടുത്തു എന്നു പറഞ്ഞ്‌ നിങ്ങള്‍ എനിക്കെതിരേ ചീറുന്നു. അക്രമംകൊണ്ടു പിടിച്ചെടുത്തതിനെയും, മുടന്തുള്ളതിനെയും, രോഗം ബാധിച്ചതിനെയും നിങ്ങള്‍ കാഴ്‌ചയായി അര്‍പ്പിക്കുന്നു! നിങ്ങളുടെ കൈകളില്‍നിന്നു ഞാന്‍ അതു സ്വീകരിക്കണമോ?- കര്‍ത്താവുചോദിക്കുന്നു.
14. തന്‍െറ ആട്ടിന്‍കൂട്ടത്തില്‍ മുട്ടാട്‌ ഉണ്ടായിരിക്കുകയും അതിനെ നേരുകയും ചെയ്‌തിട്ട്‌ ഊനമുള്ളതിനെ കര്‍ത്താവിനു ബലിയര്‍പ്പിക്കുന്ന വഞ്ചകനു ശാപം. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതനായരാജാവാണ്‌. ജനതകള്‍ എന്‍െറ നാമം ഭയപ്പെടുന്നു.

Holydivine