Habakkuk - Chapter 1
Holy Bible

1. ഹബക്കുക്ക്‌ പ്രവാചകന്‌ ദര്‍ശനത്തില്‍ ലഭി ച്ചദൈവത്തിന്‍െറ അരുളപ്പാട്‌.
2. കര്‍ത്താവേ, എത്രനാള്‍ ഞാന്‍ സഹായത്തിനായി വിളിച്ചപേക്‌ഷിക്കുകയും അങ്ങ്‌ അത്‌ കേള്‍ക്കാതിരിക്കുകയും ചെയ്യും? എത്രനാള്‍, അക്രമം എന്നു പറഞ്ഞു ഞാന്‍ വിലപിക്കുകയും അങ്ങ്‌ എന്നെ രക്‌ഷിക്കാതിരിക്കുകയും ചെയ്യും.
3. തിന്‍മകളും ദുരിതങ്ങളും കാണാന്‍ എനിക്ക്‌ അങ്ങ്‌ എന്തുകൊണ്ട്‌ ഇടവരുത്തുന്നു? നാശവും അക്രമവും ഇതാ, എന്‍െറ കണ്‍മുന്‍പില്‍! കലഹവും മത്‌സരവും തല ഉയര്‍ത്തുന്നു.
4. നിയമം നിര്‍വീര്യമാക്കപ്പെടുന്നു. നീതി നിര്‍വഹിക്കപ്പെടുന്നില്ല. ദുഷ്‌ടന്‍ നീതിമാനെ വളയുന്നു. നീതി വികലമാക്കപ്പെടുന്നു.
5. ജനതകളുടെ ഇടയിലേക്കു നോക്കി വിസ്‌മയഭരിതരാകുവിന്‍. പറഞ്ഞാല്‍ വിശ്വസിക്കാനാവാത്ത ഒരു പ്രവൃത്തി നിങ്ങളുടെ നാളുകളില്‍ ഞാന്‍ ചെയ്യാന്‍ പോകുന്നു.
6. ഇതാ, ഞാന്‍ തിക്‌തവും വേഗമേറിയതുമായ കല്‍ദായജനതയെ ഇളക്കിവിടുന്നു. തങ്ങളുടേതല്ലാത്ത വസതികള്‍ സ്വന്തമാക്കാന്‍ അവര്‍ ഭൂതലമാകെ മുന്നേറുന്നു.
7. ഭയവും ഭീകരതയും വിതയ്‌ക്കുന്നവരാണ്‌ അവര്‍. നീതിയുംന്യായവും അവര്‍ തീരുമാനിക്കുന്നതുതന്നെ.
8. അവരുടെ കുതിരകള്‍ക്കു പുള്ളിപ്പുലികളെക്കാള്‍ വേഗതയുണ്ട്‌. അവയ്‌ക്ക്‌ ഇരതേടുന്ന ചെന്നായെക്കാള്‍ ഭീകരതയുണ്ട്‌. അവരുടെ കുതിരപ്പടയാളികള്‍ ഗര്‍വോടെ മുന്നേറുന്നു. അവരുടെ കുതിരപ്പടയാളികള്‍ വിദൂരത്തുനിന്നു വരുന്നു. ഇരയെ വിഴുങ്ങാന്‍ വെമ്പല്‍കൊള്ളുന്ന കഴുകനെപ്പോലെ അവര്‍ പറന്നടുക്കുന്നു.
9. അവര്‍ അക്രമവുമായി വരുന്നു. അവര്‍ക്കു മുന്‍പേ അവരെക്കുറിച്ചുള്ള ഭീതിനീങ്ങുന്നു. അവരുടെ തടവുകാര്‍ മണല്‍ത്തരിപോലെ അസംഖ്യമാണ്‌.
10. അവര്‍ രാജാക്കന്‍മാരെ പരിഹസിക്കുന്നു; പ്രഭുക്കന്‍മാരെ അവഹേളിക്കുന്നു. കോട്ടകളെ അവര്‍ നിസ്‌സാരമായി തള്ളുന്നു. മണ്‍തിട്ട ഉയര്‍ത്തി അവര്‍ അതു പിടച്ചെടുക്കുന്നു.
11. കാറ്റുപോലെ അവര്‍ വീശിക്കടന്നുപോകുന്നു; സ്വന്തം ശക്‌തിയെ ദൈവമായി കരുതിയിരുന്നവര്‍ പരിഭ്രാന്തരാകുന്നു.
12. എന്‍െറ ദൈവമേ, അങ്ങ്‌ അനാദിമുതലേ കര്‍ത്താവും പരിശുദ്‌ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ്‌ അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ്‌ അവരെ ശിക്‌ഷയ്‌ക്കായി നീക്കിവച്ചിരിക്കുന്നു.
13. അങ്ങയുടെ കണ്ണുകള്‍ തിന്‍മ ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്‌ധമാണല്ലോ. അകൃത്യംനോക്കിനില്‍ക്കാന്‍ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്‌തരായ മനുഷ്യരെ അങ്ങ്‌ കടാക്‌ഷിക്കുന്നതും ദുഷ്‌ടന്‍ തന്നെക്കാള്‍ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട്‌ അങ്ങ്‌ മൗനംദീക്‌ഷിക്കുന്നതും എന്തുകൊണ്ട്‌?
14. അങ്ങ്‌ മനുഷ്യരെ കടലിലെ മത്‌സ്യങ്ങളെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ, ആക്കുന്നതെന്തുകൊണ്ട്‌?
15. അവന്‍ അവരെയെല്ലാം ചൂണ്ടയിട്ടു പിടിക്കുന്നു; വലയില്‍ക്കുടുക്കി വലിച്ചെടുക്കുന്നു. തന്‍െറ കോരുവലയില്‍ അവയെ ശേഖരിക്കുന്നു. അപ്പോള്‍ അവന്‍ സന്തോഷിച്ചുല്ലസിക്കുന്നു.
16. തന്നിമിത്തം അവന്‍ തന്‍െറ വലയ്‌ക്കു ബലികളും തന്‍െറ കോരുവലയ്‌ക്കു ധൂപവും അര്‍പ്പിക്കുന്നു. അവ മൂലമാണല്ലോ അവന്‍ സമൃധിയില്‍ കഴിയുന്നതും സമ്പന്നമായി ആഹാരം കഴിക്കുന്നതും.
17. ജനതകളെ നിരന്തരം നിര്‍ദയമായി വധിച്ചു കൊണ്ട്‌ അവന്‍ വല കുടഞ്ഞ്‌ ശൂന്യമാക്കിക്കൊണ്ടിരിക്കുമോ?

Holydivine