Isaiah - Chapter 62
Holy Bible

1. സീയോന്‍െറ ന്യായം പ്രഭാതംപോലെയും ജറുസലെമിന്‍െറ രക്‌ഷ ജ്വലിക്കുന്ന പന്തം പോലെയും പ്രകാശിക്കുന്നതുവരെ അവളെപ്രതി ഞാന്‍ നിഷ്‌ക്രിയനോ നിശ്‌ശബ്‌ദനോ ആയിരിക്കുകയില്ല.
2. ജനതകള്‍ നിന്‍െറ നീതികരണവും രാജാക്കന്‍മാര്‍ നിന്‍െറ മഹത്വവും ദര്‍ശിക്കും. കര്‍ത്താവ്‌ വിളിക്കുന്ന ഒരു പുതിയ പേരില്‍ നീ അറിയപ്പെടും.
3. കര്‍ത്താവിന്‍െറ കൈയില്‍ നീ മനോഹരമായ ഒരു കിരീടമായിരിക്കും; നിന്‍െറ ദൈവത്തിന്‍െറ കരങ്ങളില്‍ ഒരു രാജകീയ മകുടവും.
4. പരിത്യക്‌തയെന്നു നീയോ, വിജനം എന്നു നിന്‍െറ ദേശമോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്‍െറ സന്തോഷം എന്നു നീയും, വിവാഹിതയെന്നു നിന്‍െറ ദേശവും വിളിക്കപ്പെടും. എന്തെന്നാല്‍, കര്‍ത്താവ്‌ നിന്നില്‍ ആനന്‌ദം കൊള്ളുന്നു; നിന്‍െറ ദേശം വിവാഹിതയാകും.
5. യുവാവ്‌ കന്യകയെ എന്നപോലെ നിന്‍െറ പുനരുദ്‌ധാരകന്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍മണവാട്ടിയിലെന്നപോലെ നിന്‍െറ ദൈവം നിന്നില്‍ സന്തോഷിക്കും.
6. ജറുസലെമേ, നിന്‍െറ മതിലുകളില്‍ ഞാന്‍ കാവല്‍ക്കാരെ നിര്‍ത്തിയിരിക്കുന്നു. അവര്‍ ഒരിക്കലും, രാത്രിയോ പകലോ, നിശ്‌ശബ്‌ദരായിരിക്കുകയില്ല. അവളുടെ ഓര്‍മ കര്‍ത്താവില്‍ ഉണര്‍ത്തുന്നവരേ, നിങ്ങള്‍ വിശ്രമിക്കരുത്‌:
7. ജറുസലെമിനെ സ്‌ഥാപിക്കുകയും അവളെ ഭൂമിയില്‍ പ്രശംസാപാത്രമാക്കുകയും ചെയ്യുന്നതുവരെ അവിടുത്തേക്കു വിശ്രമം നല്‍കുകയുമരുത്‌.
8. തന്‍െറ വലത്തുകൈയ്‌, ബലിഷ്‌ഠമായ ഭുജം, ഉയര്‍ത്തി കര്‍ത്താവ്‌ സത്യം ചെയ്‌തിരിക്കുന്നു: ഇനി നിന്‍െറ ധാന്യങ്ങള്‍ നിന്‍െറ ശത്രുക്കള്‍ക്കു ഭക്‌ഷണമായി ഞാന്‍ നല്‍കുകയില്ല; നീ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ്‌ വിദേശികള്‍ കുടിക്കുകയില്ല.
9. സംഭരിക്കുന്നവര്‍ തന്നെ അതു ഭക്‌ഷിച്ച്‌ കര്‍ത്താവിനെ സ്‌തുതിക്കും. ശേഖരിക്കുന്നവര്‍തന്നെ അത്‌ എന്‍െറ വിശുദ്‌ധാങ്കണത്തില്‍വച്ച്‌ പാനം ചെയ്യും.
10. കടന്നുപോകുവിന്‍; കവാടങ്ങളിലൂടെ കടന്നുചെന്ന്‌ ജനത്തിനു വഴിയൊരുക്കുവിന്‍. പണിയുവിന്‍, കല്ലുകള്‍ നീക്കി രാജപാത പണിയുവിന്‍. ഒരു അടയാളം ഉയര്‍ത്തുവിന്‍, ജനതകള്‍ അറിയട്ടെ!
11. ഭൂമിയുടെ അതിര്‍ത്തികള്‍വരെ കര്‍ത്താവ്‌ പ്രഘോഷിക്കുന്നു: സീയോന്‍ പുത്രിയോടു പറയുക, ഇതാ, നിന്‍െറ രക്‌ഷ വരുന്നു. ഇതാ, അവിടുത്തെ പ്രതിഫലം അവിടുത്തോടുകൂടെ; സമ്മാനം അവിടുത്തെ മുന്‍പിലും.
12. കര്‍ത്താവിനാല്‍ രക്‌ഷിക്കപ്പെട്ട വിശുദ്‌ധജനമെന്ന്‌ അവര്‍ വിളിക്കപ്പെടും. അന്വേഷിക്കപ്പെടുന്നവള്‍, അപരിത്യക്‌തനഗരം, എന്നു നീ വിളിക്കപ്പെടും.

Holydivine