Isaiah - Chapter 23
Holy Bible

1. ടയിറിനെക്കുറിച്ചുള്ള അരുളപ്പാട്‌: താര്‍ഷീഷിലെ കപ്പലുകളേ, വിലപിക്കുവിന്‍! ഭവനമോ തുറമുഖമോ അവശേഷിക്കാതെ ടയിര്‍ശൂന്യമായിരിക്കുന്നു! സൈപ്രസ്‌ ദേശത്തുനിന്ന്‌ അവര്‍ ഇത്‌ അറിഞ്ഞു.
2. തീരദേശവാസികളേ, കടല്‍ കടന്ന്‌ കച്ചവടം നടത്തുന്ന സീദോന്‍വര്‍ത്തകരേ, നിശ്‌ശബ്‌ദരായിരിക്കുവിന്‍.
3. ഷീഹോറിലെ ധാന്യങ്ങള്‍, നൈല്‍തടത്തിലെ വിളവ്‌, ആയിരുന്നു അവരുടെ വരുമാനം. നിങ്ങള്‍ അതുകൊണ്ട്‌ ജനതകളുടെയിടയില്‍ വ്യാപാരം ചെയ്‌തുപോന്നു.
4. സീദോനേ, ലജ്‌ജിക്കുക. എന്തെന്നാല്‍, സമുദ്രം സംസാരിച്ചിരിക്കുന്നു. സമുദ്രദുര്‍ഗം പറയുന്നു: ഞാന്‍ പ്രസവവേദന അനുഭവിക്കുകയോ പ്രസവിക്കുകയോ ചെയ്‌തിട്ടില്ല. ഞാന്‍ യുവാക്കന്‍മാരെയും കന്യകമാരെയും വളര്‍ത്തിയിട്ടില്ല.
5. ടയിറിനെക്കുറിച്ചുള്ള ഈ വാര്‍ത്ത കേട്ട്‌ ഈജിപ്‌ത്‌ കഠിന ദുഃഖത്തിലാകും.
6. തീരദേശവാസികളേ, താര്‍ഷീഷിലേക്കു കടന്നു വിലപിക്കുവിന്‍.
7. ഇതാണോ പണ്ടേ സ്‌ഥാപിതമായ ആഹ്‌ളാദപൂര്‍ണമായ നിങ്ങളുടെ നഗരം? ഇതാണോ വിദൂരങ്ങളില്‍ച്ചെന്നു താവളങ്ങളുറപ്പി ച്ചനഗരം?
8. രാജാക്കന്‍മാരെ വാഴിച്ചിരുന്ന ടയി റിന്‍െറ മേല്‍, ഭൂമിയിലെങ്ങും ആദരണീയരായ വര്‍ത്തകപ്രഭുക്കന്‍മാര്‍ ഉണ്ടായിരുന്ന ടയിറിന്‍െറ മേല്‍, ആരാണ്‌ ഈ അനര്‍ഥം വരുത്തിയത്‌?
9. ഭൂമിയിലെ സര്‍വമഹത്വത്തിന്‍െറയും അഹങ്കാരത്തെനിന്‌ദിക്കാന്‍, ഭൂമിയിലെ മഹാന്‍മാരെ അവമാനിതരാക്കാന്‍ സൈന്യങ്ങളുടെ കര്‍ത്താവാണ്‌ ഇതു ചെയ്‌തത്‌.
10. താര്‍ഷീഷിന്‍െറ പുത്രീ, നൈല്‍ത്തടത്തിലെന്നപോലെ നീ കൃഷിയിറക്കുക. തുറമുഖങ്ങള്‍ നശിച്ചുപോയി.
11. അവിടുന്ന്‌ സമുദ്രത്തിന്‍മേല്‍ കരം നീട്ടി; രാജ്യങ്ങളെ വിറപ്പിച്ചു. കാനാനിലെ ശക്‌തിദുര്‍ഗങ്ങളെ നശിപ്പിക്കാന്‍ കര്‍ത്താവ്‌ കല്‍പന നല്‍കി.
12. അവിടുന്ന്‌ അരുളിച്ചെയ്‌തു: മര്‍ദിതയായ സീദോന്‍കന്യകേ, നിന്‍െറ ആഹ്‌ളാദം അവ സാനിച്ചു. എഴുന്നേറ്റു സൈപ്രസിലേക്കുപോവുക. അവിടെയും നിനക്ക്‌ ആശ്വാസം ലഭിക്കുകയില്ല.
13. കല്‍ദായരുടെ ദേശം കണ്ടാലും! ഇതാണ്‌ ആ ജനത; ഇത്‌ അസ്‌സീറിയാ ആയിരുന്നില്ല. അവര്‍ ടയിറിനെ വന്യമൃഗങ്ങള്‍ക്കു വിട്ടുകൊടുത്തു. അവര്‍ അവിടെ ഉപരോധഗോപുരങ്ങള്‍ പടുത്തുയര്‍ത്തുകയും അവളുടെ കൊട്ടാരങ്ങള്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്‌തു. അവര്‍ അവളെ നാശക്കൂമ്പാരമാക്കി.
14. താര്‍ഷീഷിലെ കപ്പലുകളേ, വിലപിക്കുവിന്‍, നിങ്ങളുടെ ശക്‌തിദുര്‍ഗം ശൂന്യമായിരിക്കുന്നു.
15. ഒരു രാജാവിന്‍െറ ജീവിത കാലമായ എഴുപതു വര്‍ഷത്തേക്കു ടയിര്‍ വിസ്‌മരിക്കപ്പെടും. ആ എഴുപതുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വേശ്യയുടെ ഗാനത്തില്‍ പറയുന്നതുപോലെ ടയറിനു സംഭവിക്കും.
16. വിസ്‌മൃതയായ സ്വൈരിണീ, വീണമീട്ടി നഗരത്തിനു പ്രദക്‌ഷിണം വയ്‌ക്കുക, മധുരസംഗീതം പൊഴിക്കുക, ഗാനങ്ങള്‍ ആലപിക്കുക, നിന്നെ അവര്‍ ഓര്‍ക്കട്ടെ!
17. എഴുപതു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കര്‍ത്താവ്‌ ടയിറിനെ സന്‌ദര്‍ശിക്കും. അവള്‍ തൊഴില്‍ പുനരാരംഭിക്കും. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളുമായി അവള്‍ വേശ്യാവൃത്തിയിലേര്‍പ്പെടും.
18. അവളുടെ വ്യാപാരച്ചരക്കുകളും സര്‍വാദായങ്ങളും കര്‍ത്താവിനു സമര്‍പ്പിക്കപ്പെടും, അവ സംഭരിക്കുകയോ പൂഴ്‌ത്തിവയ്‌ക്കുകയോ ചെയ്യുകയില്ല.എന്നാല്‍, അവ ളുടെ വ്യാപാരച്ചരക്കുകള്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ വ്യാപരിക്കുന്നവര്‍ക്കു സമൃധമായ ഭക്‌ഷണവും മോടിയുള്ള വസ്‌ത്രവുമായി ഭവിക്കും.

Holydivine