Isaiah - Chapter 32
Holy Bible

1. ഒരു രാജാവ്‌ ധര്‍മനിഷ്‌ഠയോടെ ഭരണം നടത്തും. പ്രഭുക്കന്‍മാര്‍ നീതിയോടെ ഭരിക്കും.
2. അവര്‍ കാറ്റില്‍നിന്ന്‌ ഒളിക്കാനുള്ള സങ്കേതംപോലെയും കൊടുങ്കാറ്റില്‍നിന്നു രക്‌ഷപെടാനുള്ള അഭയസ്‌ഥാനം പോലെയും ആയിരിക്കും; വരണ്ട സ്‌ഥലത്ത്‌ അരുവിപോലെയും മരുഭൂമിയില്‍ പാറക്കെട്ടിന്‍െറ തണല്‍പോലെയും ആയിരിക്കും.
3. കാണുന്നവന്‍ കണ്ണുചിമ്മുകയില്ല; കേള്‍ക്കുന്നവന്‍ ചെവിയോര്‍ത്തു നില്‍ക്കും.
4. അവിവേകികള്‍ ശരിയായി വിധിക്കും. വിക്കന്‍മാരുടെ നാവ്‌ തടവില്ലാതെ വ്യക്‌തമായി സംസാരിക്കും.
5. ഭോഷന്‍ ഇനിമേല്‍ ഉത്തമനായി കരുതപ്പെടുകയില്ല. വഞ്ചകനെ ബഹുമാന്യനെന്നു വിളിക്കുകയില്ല.
6. വിഡ്‌ഢി ഭോഷത്തം സംസാരിക്കുന്നു. അധര്‍മം പ്രവര്‍ത്തിക്കുന്നതിനും കര്‍ത്താവിനെ ദുഷിച്ചു സംസാരിക്കുന്നതിനും വിശക്കുന്നവനെ പട്ടിണിയിടുന്നതിനും ദാഹിക്കുന്നവനു ജലം നിഷേധിക്കുന്നതിനും അവന്‍െറ മനസ്‌സ്‌ ദുഷ്‌ടമായി നിനയ്‌ക്കുന്നു.
7. വഞ്ചകന്‍െറ വഞ്ചനകള്‍ തിന്‍മയാണ്‌. അഗതിയുടെ അപേക്‌ഷന്യായയുക്‌തമായിരിക്കുമ്പോള്‍പോലും വാക്കുകള്‍കൊണ്ട്‌ അവനെ നശിപ്പിക്കാന്‍ വഞ്ചകന്‍ ദുരാലോചന നടത്തുന്നു. കുലീനന്‍ കുലീനമായ കാര്യങ്ങള്‍ നിനയ്‌ക്കുന്നു.
8. ഉത്തമമായ കാര്യങ്ങള്‍ക്കുവേണ്ടി അവന്‍ നിലകൊ ള്ളുന്നു.
9. അലസരായ സ്‌ത്രീകളേ, എഴുന്നേറ്റ്‌ എന്‍െറ സ്വരം ശ്രവിക്കുവിന്‍. അലംഭാവം നിറഞ്ഞപുത്രിമാരേ, എന്‍െറ വാക്കിനു ചെവിതരുവിന്‍.
10. അലംഭാവം നിറഞ്ഞസ്‌ത്രീകളേ, ഒരു വര്‍ഷത്തിലേറെയാകുന്നതിനു മുന്‍പ്‌ നിങ്ങള്‍ വിറകൊള്ളും. എന്തെന്നാല്‍, മുന്തിരിവിളവു നശിക്കും; വിളവെടുപ്പുണ്ടാവുകയില്ല.
11. അലസരായ സ്‌ത്രീകളേ, വിറകൊള്ളുവിന്‍, അലംഭാവം നിറഞ്ഞവരേ, നടുങ്ങുവിന്‍. വസ്‌ത്രം ഉരിഞ്ഞുകളഞ്ഞ്‌ അരയില്‍ ചാക്കുടുക്കുവിന്‍.
12. മനോഹരമായ വയലുകളെയും ഫലപുഷ്‌ടിയുള്ള മുന്തിരിത്തോട്ടത്തെയുംചൊല്ലി മാറത്തടിച്ചു വിലപിക്കുവിന്‍.
13. മുള്ളും മുള്‍ച്ചെടിയും നിറഞ്ഞഎന്‍െറ ജനത്തിന്‍െറ മണ്ണിനെച്ചൊല്ലി, സന്തുഷ്‌ടമായ നഗരത്തിലെ സന്തുഷ്‌ടഭവനങ്ങളെച്ചൊല്ലി വിലപിക്കുവിന്‍.
14. ഉന്നതത്തില്‍ നിന്ന്‌ നമ്മുടെമേല്‍ ആത്‌മാവ്‌ വര്‍ഷിക്കപ്പെടുകയും
15. മരുഭൂമി ഫലപുഷ്‌ടിയുള്ള വയലും ഫലപുഷ്‌ടിയുള്ള വയല്‍ വനവും ആയി മാറുകയും ചെയ്യുന്നതുവരെ കൊട്ടാരം പരിത്യക്‌തമായി കിടക്കും. ജനസാന്‌ദ്രതയുള്ള നഗരം വിജനമാകും. കുന്നുകളും കാവല്‍മാടങ്ങളും വന്യമൃഗങ്ങളുടെ ഗുഹകളായി മാറും. അവ കാട്ടുകഴുതകളുടെ സന്തോഷ വും ആടുകളുടെ മേച്ചില്‍പുറവും ആകും. അപ്പോള്‍ മരുഭൂമിയില്‍ നീതി വസിക്കും.
16. ഫലപുഷ്‌ടിയുള്ള വയലില്‍ ധര്‍മനിഷ്‌ഠകുടികൊള്ളും.
17. നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും.
18. എന്‍െറ ജനം സമാധാന പൂര്‍ണമായ വസതിയില്‍ പാര്‍ക്കും; സുര ക്‌ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും തന്നെ.
19. വനം നിശ്‌ശേഷം നശിക്കുകയും നഗരം നിലംപതിക്കുകയും ചെയ്യും.
20. ജലാശയങ്ങള്‍ക്കരികേ വിതയ്‌ക്കുകയും കാളകളെയും കഴുതകളെയും സ്വതന്ത്രമായി അഴിച്ചുവിടുകയും ചെയ്യുന്നവര്‍ക്കു ഭാഗ്യം!

Holydivine