Isaiah - Chapter 51
Holy Bible

1. കര്‍ത്താവിനെ അന്വേഷിക്കുന്നവരേ, രക്‌ഷ തേടുന്നവരേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍ഭത്തിലേക്കും നോക്കുവിന്‍.
2. നിങ്ങളുടെ പിതാവായ അബ്രാഹത്തെയും നിങ്ങളെ വഹി ച്ചസാറായെയും നോക്കുവിന്‍! അബ്രാഹം ഏകനായിരിക്കേ ഞാന്‍ അവനെ വിളിച്ചു; ഞാന്‍ അവനെ അനുഗ്രഹിച്ചു. അവന്‍ വര്‍ധിച്ചു പെരുകി.
3. കര്‍ത്താവ്‌ സീയോനെ ആശ്വസിപ്പിക്കും; അവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും, മണലാരണ്യങ്ങളെ കര്‍ത്താവിന്‍െറ തോട്ടംപോലെയും ആക്കും. സന്തോഷവും ആനന്‌ദവും നന്‌ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍ നിറയും.
4. എന്‍െറ ജനമേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍. എന്‍െറ രാജ്യമേ, എനിക്കു ചെവിതരുവിന്‍. എന്നില്‍നിന്ന്‌ ഒരു നിയമം പുറപ്പെടും; എന്‍െറ നീതി ജനതകള്‍ക്കു പ്രകാശമായി ഭവിക്കും.
5. ഞാന്‍ വേഗം അവരെ മോചിപ്പിക്കും. എന്‍െറ രക്‌ഷ കടന്നു വരുന്നു. എന്‍െറ കരം ജനതകളെ ഭരിക്കും. തീരദേശങ്ങള്‍ എന്നെ കാത്തിരിക്കുകയും എന്‍െറ ഭരണം ആഗ്രഹിക്കുകയും ചെയ്യുന്നു.
6. നിങ്ങള്‍ മുകളില്‍ ആകാശത്തേക്കും താഴെ ഭൂമിയിലേക്കും നോക്കുവിന്‍, ആകാശം പുകപോലെ അപ്രത്യക്‌ഷമാകും. ഭൂമി വസ്‌ത്രംപോലെ പഴകും. അതിലെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും. എന്നാല്‍, ഞാന്‍ നല്‍കുന്ന രക്‌ഷ നിത്യമാണ്‌; മോചനം അനന്തവും.
7. ന്യായമറിയുന്നവരും, എന്‍െറ നിയമം ഹൃദയത്തില്‍ സൂക്‌ഷിക്കുന്നവരുമായ ജനമേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍. മനുഷ്യരുടെ നിന്‌ദനത്തെ ഭയപ്പെടുകയോ ശകാരങ്ങളില്‍ സംഭ്രമിക്കുകയോ വേണ്ടാ.
8. വസ്‌ത്രംപോലെ ഇരട്ടവാലനും കമ്പിളിപോലെ പുഴുവും അവരെ തിന്നൊടുക്കും; എന്നാല്‍, ഞാന്‍ നല്‍കുന്ന മോചനം നിത്യമാണ്‌; രക്‌ഷ തലമുറകളോളം നിലനില്‍ക്കും.
9. കര്‍ത്താവിന്‍െറ ഭുജമേ, ഉണരുക, ഉണര്‍ന്നു ശക്‌തി ധരിക്കുക. മുന്‍കാല തല മുറകളെ, പൂര്‍വകാലങ്ങളിലെപ്പോലെ ഉണരുവിന്‍. റാഹാബിനെ വെട്ടിനുറുക്കിയതും മഹാസര്‍പ്പത്തെ കുത്തിപ്പിളര്‍ന്നതും അങ്ങല്ലേ!
10. അത്യഗാധത്തിലെ ജലത്തെ വറ്റിച്ചത്‌ അങ്ങല്ലേ? മോചിതര്‍ക്കു കടന്നുപോകാന്‍ സമുദ്രത്തിന്‍െറ ആഴത്തില്‍ പാതയൊരുക്കിയതും അങ്ങല്ലേ?
11. കര്‍ത്താവ്‌ വീണ്ടെടുത്തവര്‍ സീയോനിലേക്കു ഗാനാലാപത്തോടെ തിരിച്ചുവരും. നിത്യമായ ആനന്‌ദം അവര്‍ ശിരസ്‌സില്‍ ചൂടും. സന്തോഷവും ആഹ്‌ളാദവും അവരില്‍ നിറയും. ദുഃഖവും നെടുവീര്‍പ്പും അവരെ വിട്ടുപോകും.
12. ഞാന്‍ തന്നെ നിന്നെ ആശ്വസിപ്പിക്കുന്നവന്‍. മരണമുള്ള മനുഷ്യനെയും തൃണസദൃശനായ മനുഷ്യ സന്തതിയെയും നീ എന്തിനു ഭയപ്പെടണം?
13. ഭൂമിക്ക്‌ അടിസ്‌ഥാനമിടുകയും ആകാശത്തെ വിരിക്കുകയും ചെയ്‌ത നിന്‍െറ സ്രഷ്‌ടാവായ കര്‍ത്താവിനെ നീ മറന്നുകളഞ്ഞോ? നിന്നെ നശിപ്പിക്കാന്‍ വരുന്ന പീഡകന്‍െറ ക്രോധത്തെക്കുറിച്ചു നീ നിരന്തരം ഭയപ്പെടുന്നതെന്തിന്‌? നിന്‍െറ പീഡകന്‍െറ ക്രോധമെവിടെ?
14. അടിമകള്‍ വേഗം മോചിതരാകും. അവര്‍ മരിക്കുകയോ പാതാളത്തില്‍ വീഴുകയോ ഇല്ല. അവര്‍ക്ക്‌ ആഹാരം മുടങ്ങുകയില്ല.
15. തിരമാലകള്‍ അലറുംവിധം കടലിനെ ക്‌ഷോഭിപ്പിക്കുന്ന നിന്‍െറ ദൈവമായ കര്‍ത്താവാണു ഞാന്‍. സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ എന്‍െറ നാമം.
16. ആകാശത്തെ വിരിച്ചും, ഭൂമിക്ക്‌ അടിസ്‌ഥാനമിട്ടും സീയോനോടു നീ എന്‍െറ ജനമാണ്‌ എന്നു പറഞ്ഞും എന്‍െറ വചനം നിന്‍െറ അധരങ്ങളില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു. എന്‍െറ കരത്തിന്‍െറ തണലില്‍ ഞാന്‍ നിന്നെ മറച്ചിരിക്കുന്നു.
17. ക്രോധത്തിന്‍െറ പാനപാത്രം കര്‍ത്താവിന്‍െറ കരത്തില്‍ നിന്നു വാങ്ങിക്കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം മട്ടുവരെ ഊറ്റിക്കുടിക്കുകയും ചെയ്‌ത ജറുസലെമേ, ഉണരുക, ഉണര്‍ന്നെഴുന്നേല്‍ക്കുക.
18. അവള്‍ പ്രസവി ച്ചപുത്രന്‍മാരില്‍ ആരും അവളെ നയിക്കാനില്ല. അവള്‍ പോറ്റിയ പുത്രന്‍മാരില്‍ ആരും അവളെ കൈപിടിച്ചുനടത്താനില്ല.
19. ഈ രണ്ടു നൈര്‍ഭാഗ്യങ്ങളും നിനക്കു ഭവിച്ചിരിക്കുന്നു. ആര്‌ നിന്നോട്‌ സഹതപിക്കും? ശൂന്യതയും നാശവും പഞ്ഞവും വാളും - ആര്‌ നിന്നെ ആശ്വസിപ്പിക്കും?
20. വലയില്‍ കുടുങ്ങിയ മാനിനെപ്പോലെ നിന്‍െറ പുത്രര്‍ വഴിക്കവലകളില്‍ മയങ്ങിക്കിടക്കുന്നു. അവരുടെമേല്‍ കര്‍ത്താവിന്‍െറ ക്രോധവുംദൈവത്തിന്‍െറ ഭര്‍ത്‌സനവും കുന്നുകൂടിയിരിക്കുന്നു.
21. അതിപീഡനം സഹിക്കുന്നവളേ, വീഞ്ഞു കുടിക്കാതെ ബോധമറ്റവളേ, കേള്‍ക്കുക.
22. തന്‍െറ ജനത്തിനുവേണ്ടി വാദിക്കുന്ന നിന്‍െറ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ പരിഭ്രാന്തിയുടെ പാനപാത്രം നിന്‍െറ കൈയില്‍നിന്നു ഞാന്‍ എടുത്തുമാറ്റിയിരിക്കുന്നു. ക്രോധത്തിന്‍െറ പാനപാത്രം മേലില്‍ നീ കുടിക്കുകയില്ല.
23. കുനിയുക, ഞാന്‍ കടന്നുപോകട്ടെ എന്നു നിന്നെ ദ്രാഹിച്ചവര്‍ പറയുമ്പോള്‍ അവര്‍ക്കു കടന്നുപോകാനുള്ള നിലവും തെരുവീഥിയുംപോലെ നീ നിന്‍െറ പുറം വിട്ടുകൊടുത്തിരുന്നല്ലോ. അവരുടെ കൈയില്‍ ഞാന്‍ ഈ പാന പാത്രം വച്ചുകൊടുക്കും.

Holydivine