Isaiah - Chapter 43
Holy Bible

1. യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍േറതാണ്‌.
2. സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
3. ഞാന്‍ നിന്‍െറ ദൈവമായ കര്‍ത്താവും രക്‌ഷകനും ഇസ്രായേലിന്‍െറ പരിശുദ്‌ധനുമാണ്‌. നിന്‍െറ മോചനദ്രവ്യമായി ഈജിപ്‌തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.
4. നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട്‌ നിനക്കു പകരമായി മനുഷ്യരെയും നിന്‍െറ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു.
5. ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. കിഴക്കുനിന്നു നിന്‍െറ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.
6. വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത്‌ എന്നും ഞാന്‍ ആജ്‌ഞാപിക്കും. ദൂരത്തു നിന്ന്‌ എന്‍െറ പുത്രന്‍മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍.
7. എന്‍െറ മഹ ത്വത്തിനായി ഞാന്‍ സൃഷ്‌ടിച്ചു രൂപംകൊടുത്തവരും എന്‍െറ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.
8. കണ്ണുണ്ടായിട്ടും കാണാതിരിക്കുകയും ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയും ചെയ്യുന്നവരെ കൊണ്ടുവരുവിന്‍.
9. എല്ലാ രാജ്യങ്ങളും ഒരുമിച്ചുകൂടട്ടെ; എല്ലാ ജനതകളും അണിനിരക്കട്ടെ. അവരില്‍ ആര്‍ക്ക്‌ ഇത്‌ പ്രഖ്യാപിക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെന്യായീകരിക്കാന്‍ അവര്‍ സാക്‌ഷികളെ കൊണ്ടുവരട്ടെ! അവര്‍ ഇതു കേള്‍ക്കുകയും സത്യമാണെന്നു പറയുകയും ചെയ്യട്ടെ!
10. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ സാക്‌ഷികളാണ്‌. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന്‌ ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ്‌ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉണ്ടാവുകയുമില്ല.
11. ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്‌. ഞാനല്ലാതെ മറ്റൊരു രക്‌ഷകനില്ല.
12. അന്യദേവന്‍മാരല്ല, ഞാന്‍ തന്നെയാണു പ്രസ്‌താവിക്കുകയും പ്രഘോഷിക്കുകയും രക്‌ഷിക്കുകയും ചെയ്‌തത്‌. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ സാക്‌ഷികളാണ്‌.
13. ഞാനാണു ദൈവം, ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. എന്‍െറ പിടിയില്‍ നിന്ന്‌ ആരെയെങ്കിലും വിടുവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; എന്‍െറ പ്രവൃത്തിയെ തടസ്‌സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?
14. നിങ്ങളുടെ രക്‌ഷകനും ഇസ്രായേലിന്‍െറ പരിശുദ്‌ധനുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക്‌ ആളയക്കുകയും, എല്ലാ പ്രതിബന്‌ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം വിലാപമായിത്തീരും.
15. ഇസ്രായേലിന്‍െറ സ്രഷ്‌ടാവും നിങ്ങളുടെ രാജാവും പരിശുദ്‌ധനുമായ കര്‍ത്താവാണു ഞാന്‍.
16. സമുദ്രത്തില്‍ വഴിവെട്ടുന്നവനും, പെരുവെള്ളത്തില്‍ പാതയൊരുക്കുന്നവനും,
17. രഥം, കുതിര, സൈന്യം, പടയാളികള്‍ എന്നിവ കൊണ്ടുവരുന്നവനുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എഴുന്നേല്‍ക്കാനാവാതെ ഇതാ അവര്‍ കിടക്കുന്നു. അവര്‍ പടുതിരിപോലെ അണഞ്ഞുപോകും.
18. കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ.
19. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അതു മുളയെടുക്കുന്നതു നിങ്ങള്‍ അറിയുന്നില്ലേ? ഞാന്‍ വിജനദേശത്ത്‌ ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും.
20. വന്യമൃഗങ്ങളും കുറുനരികളും
21. ഒട്ടകപ്പക്‌ഷികളും എന്നെ ബഹുമാനിക്കും; എന്നെ സ്‌തുതിച്ചു പ്രകീര്‍ത്തിക്കാന്‍ ഞാന്‍ സൃഷ്‌ടിച്ചു തിരഞ്ഞെടുത്ത ജനത്തിന്‌ ദാഹജലം നല്‍കാന്‍മരുഭൂമിയില്‍ ജലവും വിജനദേശത്തു നദികളും ഞാന്‍ ഒഴുക്കി.
22. എന്നിട്ടുംയാക്കോബേ, നീ എന്നെ വിളിച്ചപേക്‌ഷിച്ചില്ല. ഇസ്രായേലേ, നീ എന്‍െറ നേരേ മടുപ്പു കാണിച്ചു.
23. നിങ്ങള്‍ ആടുകളെ ദഹനബലിക്കായി എന്‍െറ സന്നിധിയില്‍ കൊണ്ടുവരുകയോ ബലികളാല്‍ എന്നെ ബഹുമാനിക്കുകയോ ചെയ്‌തില്ല. കാഴ്‌ചകള്‍ക്കുവേണ്ടി ഞാന്‍ നിങ്ങളെ ഭാരപ്പെടുത്തുകയോ ധൂപാര്‍ച്ചനയ്‌ക്കു വേണ്ടി ബദ്‌ധപ്പെടുത്തുകയോ ചെയ്‌തില്ല.
24. നീ പണം മുടക്കി എനിക്കായി കരിമ്പു വാങ്ങിയില്ല; ബലിമൃഗങ്ങളുടെ മേദസ്‌സുകൊണ്ട്‌ എന്നെതൃപ്‌തനാക്കിയില്ല. മറിച്ച്‌, പാപങ്ങളാല്‍ നിങ്ങള്‍ എന്നെ ഭാരപ്പെടുത്തുകയും അകൃത്യങ്ങളാല്‍ എന്നെ മടുപ്പിക്കുകയും ചെയ്‌തു.
25. എന്നെപ്രതി നിന്‍െറ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്‍െറ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല.
26. നീ എന്നെ ഓര്‍മിപ്പിക്കുക; നമുക്കുന്യായം പരിശോധിക്കാം. നിന്നെ നീതീകരിക്കുന്ന നിന്‍െറ ന്യായങ്ങള്‍ ഉന്നയിക്കുക.
27. നിന്‍െറ ആദ്യപിതാവ്‌ പാപം ചെയ്‌തു; നിന്‍െറ വക്‌താക്കള്‍ എനിക്കെതിരേ പ്രവര്‍ത്തിച്ചു.
28. നിന്‍െറ പ്രഭുക്കന്‍മാര്‍ എന്‍െറ വിശുദ്‌ധമന്‌ദിരം അശുദ്‌ധമാക്കി. അതുകൊണ്ടു യാക്കോബിനെ പരിപൂര്‍ണനാശത്തിനും ഇസ്രായേലിനെ നിന്‌ദയ്‌ക്കും ഞാന്‍ വിട്ടുകൊടുത്തു.

Holydivine