Isaiah - Chapter 3
Holy Bible

1. ഇതാ, കര്‍ത്താവ്‌, സൈന്യങ്ങളുടെ കര്‍ത്താവ്‌, യൂദായില്‍ നിന്നും ജറുസലെമില്‍ നിന്നും എല്ലാ താങ്ങും തുണയും അപ്പവുംവെള്ളവും എടുത്തുമാറ്റുന്നു.
2. ധീരനും പടയാളിയുംന്യായാധിപനും പ്രവാചകനും ഭാവിപറയുന്നവനും ശ്രഷ്‌ഠനും
3. സൈന്യാധിപനും പ്രഭുവും ഉപദേഷ്‌ടാവും മന്ത്രവാദിയും ആഭിചാരകനും ഇല്ലാതാകും.
4. ഞാന്‍ ബാലന്‍മാരെ അവരുടെ രാജാക്കന്‍മാരാക്കും. ശിശുക്കള്‍ അവരെ ഭരിക്കും.
5. ജനം പരസ്‌പരം പീഡിപ്പിക്കും, ഓരോരുത്തനും തന്‍െറ കൂട്ടുകാരനെയും അയല്‍ക്കാരനെയും ചൂഷണം ചെയ്യും.യുവാക്കള്‍ വൃദ്‌ധരെയും അധമന്‍മാന്യനെയും അപമാനിക്കും.
6. ഒരുവന്‍ തന്‍െറ പിതൃഭവനത്തില്‍ പ്രവേശിച്ച്‌ സഹോദരനെ പിടിച്ചുനിര്‍ത്തി പറയും: നിനക്കൊരു മേലങ്കിയുണ്ട്‌; നീ ഞങ്ങളുടെ നേതാവായിരിക്കുക. ഈ നാശക്കൂമ്പാരം നിന്‍െറ അധീനതയിലായിരിക്കും.
7. അന്ന്‌ അവന്‍ മറുപടി പറയും: ഞാന്‍ വൈദ്യനല്ല. എന്‍െറ വീട്ടില്‍ അപ്പമോ മേലങ്കിയോ ഇല്ല. നീ എന്നെ ജനനേതാവാക്കരുത്‌.
8. ജറുസലെമിന്‍െറ കാലിടറി. യൂദാ നിപതിച്ചു. എന്തെന്നാല്‍, അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും കര്‍ത്താവിനോടു മത്‌സരിച്ച്‌ അവിടുത്തെ മഹത്വപൂര്‍ണമായ സാന്നിധ്യത്തെ വെല്ലുവിളിച്ചു.
9. അവരുടെ പക്‌ഷപാതം അവര്‍ക്കെതിരേ സാക്‌ഷ്യം നല്‍കുന്നു. അവര്‍ തങ്ങളുടെ പാപം മറയ്‌ക്കാതെ സോദോമിനെപ്പോലെ ഉദ്‌ഘോഷിക്കുന്നു. അവര്‍ക്കു ദുരിതം! അവര്‍ തങ്ങളുടെമേല്‍ തിന്‍മ വിളിച്ചുവരുത്തിയിരിക്കുന്നു.
10. നീതിമാന്‍മാരോടു പറയുക: നിങ്ങള്‍ക്ക്‌ നന്‍മ വരും. നിങ്ങളുടെ പ്രവൃത്തികളുടെ ഫലം നിങ്ങള്‍ അനുഭവിക്കും.
11. ദുഷ്‌ടനു ദുരിതം! അവന്‍െറ മേല്‍ തിന്‍മവരുന്നു. അവന്‍ ചെയ്‌തത്‌ അവനോടും ചെയ്യും.
12. എന്‍െറ ജനം - കുട്ടികളാണവരുടെ മര്‍ദകര്‍. സ്‌ത്രീകളാണ്‌ അവരുടെമേല്‍ ഭരണം നടത്തുന്നത്‌. എന്‍െറ ജനമേ, നിങ്ങളുടെ നേതാക്കന്‍മാര്‍ നിങ്ങളെ വഴിതെറ്റിക്കുന്നു. എങ്ങോട്ടു തിരിയണമെന്നു നിങ്ങള്‍ അറിയുന്നില്ല.
13. കര്‍ത്താവ്‌ന്യായം വിധിക്കാന്‍ ഒരുങ്ങുന്നു; തന്‍െറ ജനത്തെ വിധിക്കാന്‍ എഴുന്നേല്‍ക്കുന്നു.
14. കര്‍ത്താവ്‌ തന്‍െറ ജനത്തിന്‍െറ ശ്രഷ്‌ഠന്‍മാരെയും രാജാക്കന്‍മാരെയും വിധിക്കുന്നു. നിങ്ങളാണ്‌ മുന്തിരിത്തോട്ടം നശിപ്പിച്ചവര്‍. പാവപ്പെട്ടവരെ കൊള്ളയടിച്ചവസ്‌തുക്കള്‍ നിങ്ങളുടെ ഭവനത്തിലുണ്ട്‌.
15. എന്‍െറ ജനത്തെ ഞെരുക്കാനും പാവപ്പെട്ടവരുടെ തല ചതയ്‌ക്കാനും നിങ്ങള്‍ക്കെന്തുകാര്യം? സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.
16. കര്‍ത്താവ്‌ അരുളിച്ചെയ്‌തു: സീയോന്‍ പുത്രിമാര്‍ ഗര്‍വിഷ്‌ഠരും ഞെളിഞ്ഞു നടക്കുന്നവരും കടക്കണ്ണെറിയുന്നവരും പാദസരം കിലുക്കി അലസഗമനം ചെയ്യുന്നവരും ആണ്‌.
17. കര്‍ത്താവ്‌ അവരുടെ ശിരസ്‌സു ചിരങ്ങുകൊണ്ടു നിറയ്‌ക്കും; അവരെ നഗ്‌നരാക്കും.
18. അന്നു കര്‍ത്താവ്‌ അവരുടെ പാദസരത്തിന്‍െറ അലങ്കാരവും തലമുടി നാടയും കിരീടവും
19. കുണ്‍ഡലവും വളയും കണ്‌ഠപടവും
20. ശിരോവസ്‌ത്രവും തോള്‍വളയും അരപ്പട്ടയും സുഗന്ധച്ചിമിഴും ഏല സ്‌സും
21. മുദ്രമോതിരവും മൂക്കുത്തിയും
22. വിലപിടിച്ചവസ്‌ത്രവും മേലങ്കിയും കുപ്പായവും ചെറുസഞ്ചിയും
23. ലോലമായ വസ്‌ത്രവും പട്ടുവസ്‌ത്രവും തലപ്പാവും മൂടുപടവും എടുത്തുമാറ്റും.
24. പരിമളത്തിനു പകരം ദുര്‍ഗന്‌ധം, അരപ്പട്ടയ്‌ക്കുപകരം കയര്‍, പിന്നിയ തലമുടിക്കു പകരം കഷണ്ടി, വിലപിടിപ്പുള്ള പുറങ്കുപ്പായത്തിനു പകരം ചാക്ക്‌, സൗന്‌ദര്യത്തിനു പകരം അവമതി.
25. നിന്‍െറ പുരുഷന്‍മാര്‍ വാളിനിരയാകും. പ്രബലന്‍മാര്‍യുദ്‌ധത്തില്‍ നിലംപതിക്കും.
26. നഗരകവാടങ്ങള്‍ വിലപിക്കും. ബലാല്‍ക്കാരത്തിന്‌ ഇരയായി നീ തറയില്‍ ഇരിക്കും.

Holydivine