Isaiah - Chapter 28
Holy Bible

1. എഫ്രായിമിലെ മദ്യപന്‍മാരുടെ ഗര്‍വിഷ്‌ഠകിരീടത്തിനും, മദോന്‍മത്തരുടെ സമ്പന്നമായ താഴ്‌വരയുടെ ശിരസ്‌സില്‍ അണിഞ്ഞിരിക്കുന്ന മഹത്തായ സൗന്‌ദര്യത്തിന്‍െറ വാടിക്കൊഴിയുന്ന പുഷ്‌പത്തിനും ദുരിതം!
2. ഇതാ, കര്‍ത്താവിന്‍െറ കരുത്തനായ യോദ്‌ധാവ്‌. കന്‍മഴക്കാറ്റുപോലെ, നാശം വിതയ്‌ക്കുന്ന കൊടുങ്കാറ്റുപോലെ, കൂലം തകര്‍ത്തൊഴുകുന്ന മലവെള്ളംപോലെ ഒരുവന്‍ ! അവന്‍ അവരെ എഫ്രായിമിലെ നിലത്ത്‌ ഊക്കോടെ വലിച്ചെറിയും.
3. മദോന്‍മത്തരുടെ കിരീടം നിലത്തിട്ടു ചവിട്ടും.
4. ഫലപുഷ്‌ട മായ താഴ്‌വരയുടെ ശിരസ്‌സില്‍, അതിന്‍െറ മഹത്തായ സൗന്‌ദര്യത്തിന്‍െറ വാടിക്കൊഴിയുന്ന പുഷ്‌പം വേനല്‍ക്കാലത്തിനു മുന്‍പ്‌ ആദ്യം പാകമാകുന്ന അത്തിപ്പഴംപോലെയാണ്‌. അതു കാണുന്നവന്‍ ഉടനെ പറിച്ചുതിന്നുന്നു.
5. അന്ന്‌ സൈന്യങ്ങളുടെ കര്‍ത്താവ്‌ മഹത്വത്തിന്‍െറ മകുടമായിരിക്കും. തന്‍െറ ജനത്തില്‍ അവശേഷിക്കുന്നവര്‍ക്ക്‌ അവിടുന്ന്‌ സൗന്‌ദര്യത്തിന്‍െറ കിരീടമായിരിക്കും.
6. അവിടുന്ന്‌ന്യായാധിപന്‌ നീതിയുടെ ആത്‌മാവും നഗരകവാടത്തിങ്കല്‍നിന്നു ശത്രുവിനെ തുരത്തുന്നവര്‍ക്കു ശക്‌തിയും ആയിരിക്കും.
7. പുരോഹിതന്‍മാരും പ്രവാചകന്‍മാരും പോലും വീഞ്ഞു കുടിച്ചു മദിക്കുന്നു! ലഹരിപിടിച്ച്‌ അവര്‍ ആടിയുലയുന്നു; വീഞ്ഞ്‌ അവരെ വഴിതെറ്റിക്കുന്നു; അവര്‍ക്കു ദര്‍ശനങ്ങളില്‍ തെറ്റു പറ്റുന്നു;ന്യായവിധിയില്‍ കാലിടറുന്നു.
8. എല്ലാമേശകളും ഛര്‍ദികൊണ്ടു നിറഞ്ഞിരിക്കുന്നു. മലിനമല്ലാത്ത ഒരു സ്‌ഥലവും ഇല്ല.
9. അവര്‍ പറയുന്നു: ആരെയാണ്‌ ഇവന്‍ പഠിപ്പിക്കുന്നത്‌? ആര്‍ക്കുവേണ്ടിയാണ്‌ ഇവന്‍ സന്‌ദേശം വ്യാഖ്യാനിക്കുന്നത്‌? മുലകുടിമാറിയ ശിശുക്കള്‍ക്കു വേണ്ടിയോ?
10. ഇതു നിയമത്തിന്‍മേല്‍ നിയമം ആണ്‌, നിയമത്തിന്‍മേല്‍ നിയമം. ചട്ടത്തിന്‍മേല്‍ ചട്ടമാണ്‌, ചട്ടത്തിന്‍മേല്‍ ചട്ടം. ഇവിടെ അല്‍പം, അവിടെ അല്‍പം.
11. വിക്കന്‍മാരുടെ അധരങ്ങള്‍കൊണ്ടും അന്യഭാഷക്കാരുടെ നാവുകൊണ്ടും കര്‍ത്താവ്‌ ഈ ജനത്തോടു സംസാരിക്കും.
12. അവിടുന്ന്‌ ജനത്തോട്‌ അരുളിച്ചെയ്‌തിട്ടുണ്ട്‌: ഇതാണു വിശ്രമം; പരിക്‌ഷീണര്‍ക്കു വിശ്രമം നല്‍കുക. ഇതാണു വിശ്രമം. എന്നിട്ടും അവര്‍ ശ്രവിച്ചില്ല.
13. അതിനാല്‍, കര്‍ത്താവിന്‍െറ വചനം അവര്‍ക്കു നിയമത്തിന്‍മേല്‍ നിയമം ആണ്‌, നിയമത്തിന്‍മേല്‍ നിയമം. ചട്ടത്തിന്‍മേല്‍ ചട്ടം ആണ്‌, ചട്ടത്തിന്‍മേല്‍ ചട്ടം. ഇവിടെ അല്‍പം, അവിടെ അല്‍പം. അങ്ങനെ അവര്‍ പോയി, പുറകോട്ടു മറിഞ്ഞുവീണ്‌ തകരുകയും വലയിലകപ്പെടുകയും ചെയ്യും.
14. ജറുസലെമില്‍ ഈ ജനത്തെ ഭരിക്കുന്ന നിന്‌ദകരേ, കര്‍ത്താവിന്‍െറ വചനം ശ്രവിക്കുവിന്‍.
15. മരണവുമായി ഞങ്ങള്‍ ഒരു ഉടമ്പടിയുണ്ടാക്കി; പാതാളവുമായി ഞങ്ങള്‍ക്കൊരു കരാറുണ്ട്‌. മഹാമാരി പാഞ്ഞുവരുമ്പോള്‍ അതു ഞങ്ങളെ സ്‌പര്‍ശിക്കുകയില്ല. എന്തെന്നാല്‍, വ്യാജമാണു ഞങ്ങളുടെ അഭയം, നുണയാണു ഞങ്ങളുടെ സങ്കേതം എന്നു നിങ്ങള്‍ പറഞ്ഞു.
16. അതിനാല്‍, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ ഞാന്‍ സീയോനില്‍ ഒരു കല്ല്‌, ശോധനചെയ്‌ത കല്ല്‌, അടിസ്‌ഥാനമായി ഇടുന്നു; വിലയുറ്റ മൂലക്കല്ല്‌ ഉറപ്പുള്ള അടിസ്‌ഥാനമായി ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ചഞ്ചല ചിത്തനാവുകയില്ല.
17. ഞാന്‍ നീതിയെ അളവുചരടും, ധര്‍മ്മനിഷ്‌ഠയെ തൂക്കുകട്ടയും ആക്കും; കന്‍മഴ വ്യാജത്തിന്‍െറ അഭയസങ്കേതത്തെ തൂത്തെറിയും; പ്രവാഹങ്ങള്‍ അഭയകേന്‌ദ്രത്തെ മുക്കിക്കളയും.
18. മരണവുമായുള്ള നിങ്ങളുടെ ഉടമ്പടി അസാധുവാക്കും, പാതാളവുമായുള്ള കരാര്‍ നിലനില്‍ക്കുകയില്ല; അപ്രതിരോധ്യമായ മഹാമാരിയുടെ കാലത്ത്‌ നീ അതിനാല്‍ തകര്‍ക്കപ്പെടും.
19. അതു കടന്നു പോകുമ്പോള്‍ നിന്നെ ഗ്രസിക്കും, പ്രഭാതംതോറും അത്‌ ആഞ്ഞടിക്കും, പകലും രാത്രിയും അതുണ്ടാകും, അതിന്‍െറ വാര്‍ത്ത കേള്‍ക്കുന്നതുതന്നെ കൊടുംഭീതിയുളവാക്കും.
20. നിവര്‍ന്നു കിടക്കാന്‍ വയ്യാത്തവിധം കിടക്ക നീളം കുറഞ്ഞതും, പുതയ്‌ക്കാനാവാത്തവിധം പുതപ്പ്‌ വീതിയില്ലാത്തതുമാണ്‌.
21. പെരാസിംപര്‍വതത്തില്‍ ചെയ്‌തതുപോലെ കര്‍ത്താവ്‌ തന്‍െറ കൃത്യം നിര്‍വഹിക്കാന്‍ എഴുന്നേല്‍ക്കും. അവിടുത്തെ പ്രവൃത്തി ദുര്‍ഗ്രഹമാണ്‌. ഗിബയോന്‍താഴ്‌വരയില്‍ വച്ച്‌ എന്നപോലെ അവിടുന്ന്‌ ക്രുദ്‌ധനാകും. അവിടുത്തെ പ്രവൃത്തി ദുരൂഹമാണ്‌.
22. അതിനാല്‍, നിങ്ങള്‍ നിന്‌ദിക്കരുത്‌; നിന്‌ദിച്ചാല്‍, നിങ്ങളുടെ ബന്‌ധനങ്ങള്‍ കഠിനമാകും; ദേശം മുഴുവന്‍െറയുംമേല്‍ വരാനിരിക്കുന്ന നാശത്തെക്കുറിച്ചുള്ള, സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ വിധി ഞാന്‍ കേട്ടു.
23. എന്‍െറ സ്വരത്തിനു ചെവി തരുവിന്‍, ശ്രദ്‌ധാപൂര്‍വം എന്‍െറ വാക്കു കേള്‍ക്കുവിന്‍.
24. വിതയ്‌ക്കാന്‍ ഉഴുന്നവന്‍ എപ്പോഴും ഉഴുതുകൊണ്ടിരിക്കുമോ? അവന്‍ എപ്പോഴും നിലം ഇളക്കി, കട്ട ഉടച്ചുകൊണ്ടിരിക്കുമോ?
25. നിലം ഒരുക്കിക്കഴിയുമ്പോള്‍ അവന്‍ ചത കു പ്പവിതറുകയും ജീരകം വിതയ്‌ക്കുകയും ഗോതമ്പു വരിയായി നടുകയും ബാര്‍ലിയഥാസ്‌ഥാനം വിതയ്‌ക്കുകയും ചെറുഗോതമ്പ്‌ അതിനുള്ളില്‍ ഇടുകയും ചെയ്യുന്നില്ലേ?
26. എന്തെന്നാല്‍, അവനു ശരിയായ അറിവു ലഭിച്ചിരിക്കുന്നു. അവന്‍െറ ദൈവം അവനെ അഭ്യസിപ്പിക്കുന്നു.
27. ചതകു പ്പമെതിക്കാന്‍ മെതിവണ്ടി ഉപയോഗിക്കുകയോ ജീരകത്തിന്‍െറ പുറത്ത്‌ വണ്ടിച്ചക്രം ഉരുട്ടുകയോ ചെയ്യുന്നില്ല. ചതകുപ്പയും ജീരകവും വടികൊണ്ടുതല്ലിക്കൊഴിക്കുന്നു.
28. ധാന്യം മെതിക്കുമ്പോള്‍ അതു ചതച്ചുകളയുമോ? ആരും തുടര്‍ച്ചയായി മെതിച്ചു കൊണ്ടിരിക്കുന്നില്ല. കുതിരയെ കെട്ടിയ വണ്ടി ഓടിച്ച്‌ ചക്രംകൊണ്ട്‌ അതു ചതച്ചുകളയുന്നില്ല.
29. സൈന്യങ്ങളുടെ കര്‍ത്താവില്‍ നിന്നാണ്‌ ഈ അറിവു ലഭിക്കുന്നത്‌. അവിടുത്തെ ഉപദേശം വിസ്‌മയനീയവും ജ്‌ഞാനം മഹോന്നതവുമാണ്‌.

Holydivine