Ezekiel - Chapter 2
Holy Bible

1. അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, എഴുന്നേറ്റുനില്‍ക്കുക; എനിക്കു നിന്നോടു സംസാരിക്കാനുണ്ട്‌.
2. അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്‌മാവ്‌ എന്നില്‍ പ്രവേശിച്ച്‌ എന്നെ കാലുകളില്‍ ഉറപ്പിച്ചുനിര്‍ത്തി. അവന്‍ എന്നോടു സംസരിക്കുന്നതു ഞാന്‍ കേട്ടു.
3. അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഇസ്രായേല്‍ ജനത്തിന്‍െറ അടുത്തേക്ക്‌ നിന്നെ ഞാന്‍ അയയ്‌ക്കുന്നു - എന്നെ എതിര്‍ത്തനിഷേധികളുടെ അടുത്തേക്ക്‌. അവരും അവരുടെ പിതാക്കന്‍മാരും ഇന്നേദിവസംവരെ എന്നെ ധിക്കരിച്ചവരാണ്‌.
4. അവര്‍ മര്‍ക്കടമുഷ്‌ടികളും കഠിനഹൃദയരുമാണ്‌. അവരുടെ അടുത്തേക്കാണു നിന്നെ ഞാന്‍ അയയ്‌ക്കുന്നത്‌. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്ന്‌ നീ അവരോടു പറയുക.
5. അവര്‍ ധിക്കാരികളുടെ ഭവനമാണ്‌. അവര്‍ കേട്ടാലും കേള്‍ക്കാന്‍ വിസമ്മതിച്ചാലും അവരുടെ ഇടയില്‍ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നെന്ന്‌ അവര്‍ അറിയും.
6. മനുഷ്യപുത്രാ, നീ അവരെയോ അവരുടെ വാക്കുകളെയോ ഭയപ്പെടേണ്ടാ. മുള്ളുകളും മുള്‍ച്ചെടികളും നിന്നോടൊപ്പം ഉണ്ടായേക്കാം. തേളുകളുടെമേല്‍ നിനക്കിരിക്കേണ്ടിവരാം. എന്നാലും നീ അവരുടെ വാക്കുകേട്ട്‌ ഭയപ്പെടുകയോ നോട്ടം കണ്ട്‌ പരിഭ്രമിക്കുകയോ വേണ്ട. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്‌.
7. അവര്‍ കേട്ടാലും ഇല്ലെങ്കിലും എന്‍െറ വാക്കുകള്‍ നീ അവരോടു പറയണം. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്‌.
8. മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്‌. ഞാന്‍ നിനക്കു തരുന്നത്‌ വായ്‌തുറന്ന്‌ ഭ ക്‌ഷിക്കുക.
9. ഞാന്‍ നോക്കി. അതാ, നീട്ടിയ ഒരു കരവും അതില്‍ ഒരു ലേഖനച്ചുരുളും.
10. അവന്‍ അത്‌ എന്‍െറ മുമ്പില്‍ വിടര്‍ത്തി. അതിന്‍െറ അകത്തും പുറത്തും എഴുതിയിരുന്നു. അതില്‍ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു.

Holydivine