Ezekiel - Chapter 17
Holy Bible

1. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:
2. മനുഷ്യപുത്രാ, ഇസ്രായേല്‍ ഭവനത്തോട്‌ ഒരു കടംകഥ പറയുക; ഒരു അന്യാപദേശം വിവരിക്കുക.
3. നീ പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വലിയ ചിറകുകളും നീണ്ടതും നിറപ്പകിട്ടുള്ളതുമായ ധാരാളം തൂവലുകളും ഉള്ള ഒരു വലിയ കഴുകന്‍ ലബനോനില്‍വന്ന്‌ ഒരു ദേവദാരുവിന്‍െറ അഗ്രഭാഗം കൊത്തിയെടുത്തു.
4. അവന്‍ അതിന്‍െറ ഇളംചില്ലകളുടെ അഗ്രം അടര്‍ത്തിക്കള ഞ്ഞിട്ടു വാണിജ്യത്തിന്‍െറ നാട്ടില്‍ വ്യാപാരികളുടെ നഗരത്തില്‍ അതു നട്ടു.
5. അവന്‍ ആ ദേശത്തെ ഒരു വിത്തെടുത്തു ഫലഭൂയിഷ്‌ഠമായ മണ്ണില്‍, നിറഞ്ഞജലാശയത്തിനരികില്‍ അരളിയുടെ കമ്പു നടുന്നതുപോലെ നട്ടു.
6. അത്‌ മുളച്ച്‌ താഴ്‌ന്നു പടരുന്ന ഒരു മുന്തിരിച്ചെടിയായിത്തീര്‍ന്നു. അതിന്‍െറ ശാഖകള്‍ അവന്‍െറ നേര്‍ക്കു തിരിഞ്ഞിരുന്നു. വേരുകള്‍ അടിയിലേക്കിറങ്ങി. അതു മുന്തിരിച്ചെടിയായി വളര്‍ന്ന്‌ ശാഖകള്‍ വീശി ഇലകള്‍ നിറഞ്ഞു.
7. വലിയ ചിറകുകളും ധാരാളം തൂവലുകളുമുള്ള മറ്റൊരു കഴുകനും ഉണ്ടായിരുന്നു. തന്നെ അവന്‍ നനയ്‌ക്കുമെന്നു കരുതി മുന്തിരിച്ചെടി അവന്‍െറ നേരേ ശാഖകള്‍ നീട്ടുകയും വേരുകള്‍ അവന്‍െറ നേരേ തിരിച്ചുവിടുകയും ചെയ്‌തു.
8. ശാഖകള്‍ വീശി ഫലമണിഞ്ഞ്‌ ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാന്‍വേണ്ടി അവന്‍ അതിനെ നിറഞ്ഞജലാശയത്തിനരികില്‍ ഫലഭൂയിഷ്‌ഠമായ മണ്ണില്‍ പറിച്ചു നട്ടു.
9. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നുവെന്നു പറയുക: അതു തഴച്ചുവളരുമോ? അവന്‍ അതിന്‍െറ വേരുകള്‍ പറിച്ചെടുക്കുകയും ശാഖകള്‍ വെട്ടിമാറ്റുകയും ചെയ്യുകയില്ലേ? അതിന്‍െറ തളിര്‍പ്പുകള്‍ കരിഞ്ഞുപോവുകയില്ലേ? അതു പിഴുതെടുക്കാന്‍ വലിയ ശക്‌തിയോ ഏറെ ആളുകളോ ആവശ്യമില്ല.
10. പറിച്ചുനട്ടാല്‍ അതു തഴച്ചുവളരുമോ? കിഴക്കന്‍ കാറ്റടിക്കുമ്പോള്‍ അതു നിശ്‌ശേഷം നശിച്ചുപോവുകയില്ലേ? വളരുന്നതടത്തില്‍ത്തന്നെ നിന്ന്‌ അതു കരിഞ്ഞുപോവുകയില്ലേ?
11. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:
12. ധിക്കാരികളുടെ ഭവനത്തോടു പറയുക: ഇതിന്‍െറ അര്‍ഥമെന്തെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? അവരോടു പറയുക, ബാബിലോണ്‍ രാജാവ്‌ ജറുസലെമില്‍ വന്ന്‌ അവളുടെ രാജാവിനെയും പ്രഭുക്കന്‍മാരെയും പിടിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
13. അവന്‍ രാജകുമാരന്‍മാരിലൊരുവനെ തിരഞ്ഞെടുത്ത്‌,
14. അവനുമായി ഒരു ഉടമ്പടിയുണ്ടാക്കുകയും അവനെക്കൊണ്ടു സത്യംചെയ്യിക്കുകയും ചെയ്‌തു. സ്വയം ഉയരാനാവാത്തവിധം രാജ്യം ദുര്‍ബലമാകാനും അവന്‍െറ ഉടമ്പടി പാലിച്ചുകൊണ്ടു മാത്രം നിലനില്‍ക്കാനുമായി അവന്‍ അവിടത്തെ പ്രബ ലന്‍മാരെ പിടിച്ചുകൊണ്ടുപോയിരുന്നു.
15. എന്നാല്‍ അവന്‍ കുതിരകളെയും വലിയ ഒരു സൈന്യത്തെയും ആവശ്യപ്പെട്ടു കൊണ്ട്‌ ഈജിപ്‌തിലേക്ക്‌ സ്‌ഥാനപതികളെ അയച്ച്‌അവനെ ധിക്കരിച്ചു. അവന്‍ വിജയിക്കുമോ? ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരുവനു രക്‌ഷപെടാനാകുമോ? അവന്‌ ഉടമ്പടി ലംഘിച്ചിട്ട്‌ രക്‌ഷപെടാന്‍ കഴിയുമോ?
16. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, ആര്‌ അവനെ രാജാവാക്കിയോ, ആരോടുള്ള പ്രതിജ്‌ഞ അവന്‍ അവഹേളിച്ചുവോ, ആരുടെ ഉടമ്പടി അവന്‍ ലംഘിച്ചുവോ ആ രാജാവ്‌ വസിക്കുന്ന ബാബിലോണില്‍ വച്ചുതന്നെ അവന്‍ മരിക്കും.
17. വളരെപ്പേരെ നശിപ്പിക്കാന്‍ കോട്ടകെട്ടി ഉപരോധമേര്‍പ്പെടുത്തുമ്പോള്‍ ഫറവോയുടെ ശക്‌തമായ സൈന്യവും സന്നാഹങ്ങളും അവനെയുദ്‌ധത്തില്‍ സഹായിക്കുകയില്ല.
18. എന്തെന്നാല്‍ രാജകുമാരന്‍ പ്രതിജ്‌ഞ അവഗണിച്ച്‌ ഉടമ്പടി ലംഘിച്ചു. കൈകൊടുത്ത്‌ സത്യം ചെയ്‌തിരുന്നിട്ടും ഇങ്ങനെ പ്രവര്‍ത്തിച്ചതുമൂലം അവന്‍ രക്‌ഷപെടുകയില്ല.
19. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണേ, അവന്‍ എന്‍െറ പ്രതിജ്‌ഞ ധിക്കരിക്കുകയും എന്‍െറ ഉടമ്പടി ലംഘിക്കുകയും ചെയ്‌തതിനുള്ള പ്രതികാരം അവന്‍െറ തലയില്‍ത്തന്നെ ഞാന്‍ വരുത്തും.
20. അവന്‍െറ മേല്‍ ഞാന്‍ വലവീശും. അവന്‍ എന്‍െറ കെണിയില്‍ വീഴും. അവനെ ഞാന്‍ ബാബിലോണിലേക്കു കൊണ്ടുപോകും. അവന്‍ എനിക്കെതിരേ ചെയ്‌ത അതിക്രമത്തിനു ഞാന്‍ അവിടെവച്ച്‌ അവനെ വിധിക്കും.
21. അവന്‍െറ സൈന്യത്തിലെ വീരന്‍മാര്‍ വാളിനിരയാകും. ശേഷിക്കുന്നവര്‍ നാനാദിക്കിലേക്കും ചിതറിക്കപ്പെടും. കര്‍ത്താവായ ഞാനാണ്‌ സംസാരിച്ചതെന്ന്‌ നിങ്ങള്‍ അപ്പോള്‍ അറിയും.
22. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഉയരമുള്ള ദേവദാരുവിന്‍െറ മുകളില്‍നിന്ന്‌ ഒരു കൊമ്പെടുത്ത്‌ ഞാന്‍ നടും. അതിന്‍െറ ഇളം ചില്ലകളില്‍ ഏറ്റവും മുകളിലുള്ളതെടുത്ത്‌ ഉന്നതമായ പര്‍വതശൃംഗത്തില്‍ നട്ടുപിടിപ്പിക്കും.
23. ഇസ്രായേലിലെ പര്‍വതശൃംഗത്തില്‍ത്തന്നെ ഞാന്‍ അതു നടും. അത്‌ ശാഖകള്‍ വീശി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ഒരു വലിയ ദേവദാരുവായിത്തീരുകയും ചെയ്യും. എല്ലാത്തരം മൃഗങ്ങളും അതിന്‍െറ കീഴില്‍ വസിക്കും. അതിന്‍െറ കൊമ്പുകളുടെ തണലില്‍ പറവകള്‍ കൂടുകെട്ടും.
24. കര്‍ത്താവായ ഞാന്‍ താഴ്‌ന്നമരത്തെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്‌ത്തുകയും, പച്ചമരത്തെ ഉണക്കുകയും ഉണക്കമരത്തെ തളിര്‍പ്പിക്കുകയും ചെയ്യുന്നുവെന്നു വയലിലെ വൃക്‌ഷങ്ങളെല്ലാം അപ്പോള്‍ അറിയും- കര്‍ത്താവായ ഞാനാണ്‌ ഇതു പറയുന്നത്‌. ഞാന്‍ അത്‌ നിറവേറ്റുകയും ചെയ്യും.

Holydivine