Ezekiel - Chapter 31
Holy Bible

1. പതിനൊന്നാംവര്‍ഷം മൂന്നാംമാസം ഒന്നാംദിവസം കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:
2. മനുഷ്യപുത്രാ, ഈജിപ്‌തുരാജാവായ ഫറവോയോടും അവന്‍െറ ജനത്തോടും പറയുക, പ്രതാപത്തില്‍ നീ ആര്‍ക്കു തുല്യനാണ്‌?
3. മനോഹരമായ ശാഖകള്‍വീശി ഇലതൂര്‍ന്ന്‌ ഉയരമേറിയ ലബനോനിലെ ദേവദാരുപോലെയാണ്‌ നീ. അതിന്‍െറ അഗ്രം മേഘങ്ങളെ മുട്ടിനിന്നു.
4. ജലം അതിനെ പോറ്റി. അതു നട്ടിരുന്ന സ്‌ഥലത്തിനു ചുറ്റും തന്‍െറ നദികളെ ഒഴുക്കി. വനത്തിലെ വൃക്‌ഷങ്ങള്‍ക്കെല്ലാം ജലം പകര്‍ന്ന്‌ ആഴി അതിനെ ഉയരത്തില്‍ വളര്‍ത്തി.
5. അങ്ങനെ വനത്തിലെ എല്ലാ വൃക്‌ഷങ്ങളെക്കാള്‍ അതു വളര്‍ന്നു പൊങ്ങി. ശാഖകളുണ്ടാകുന്ന സമ യത്ത്‌ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട്‌ അവ വളര്‍ന്നു നീണ്ടു.
6. അതിന്‍െറ ശാഖകളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടി; കീഴില്‍ വന്യമൃഗങ്ങള്‍ കുഞ്ഞുങ്ങളെ വളര്‍ത്തി; അതിന്‍െറ തണലില്‍ വലിയരാജ്യങ്ങളെല്ലാം പുലര്‍ന്നു.
7. വലിപ്പം കൊണ്ടും ശാഖകളുടെ നീളംകൊണ്ടും അതു മനോഹരമായിരുന്നു. അതിന്‍െറ വേരുകള്‍ ആഴത്തില്‍ സമൃദ്‌ധ മായ ജലത്തിനടുത്ത്‌ എത്തി.
8. ദൈവത്തിന്‍െറ തോട്ടത്തിലെ ദേവദാരുക്കള്‍ അതിന്‌ കിടയായിരുന്നില്ല. സരളവൃക്‌ഷങ്ങള്‍ അതിന്‍െറ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. അരിഞ്ഞില്‍വൃക്‌ഷങ്ങള്‍ അതിന്‍െറ ശാഖകളോട്‌ തുലനംചെയ്യുമ്പോള്‍ ഒന്നുമായിരുന്നില്ല; മനോഹാരിതയില്‍ അതിനു തുല്യമായി ഒരു വൃക്‌ഷവും ദൈവത്തിന്‍െറ തോട്ടത്തില്‍ ഇല്ലായിരുന്നു.
9. ശാഖാബാഹുല്യത്താല്‍ അതിനെ ഞാന്‍ സുന്‌ദരമാക്കി. ദൈവത്തിന്‍െറ തോട്ടമായ ഏദനിലുണ്ടായിരുന്ന സകല വൃക്‌ഷങ്ങള്‍ക്കും അതിനോട്‌ അസൂയ തോന്നി.
10. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അതു വളര്‍ന്നുയര്‍ന്നു മേഘങ്ങളെ ഉരുമ്മുകയും ആ വളര്‍ച്ചയില്‍ അഹങ്കരിക്കുകയും ചെയ്‌തു.
11. അതുകൊണ്ട്‌ ജനതകളില്‍ ശക്‌തനായവന്‍െറ കരങ്ങളില്‍ ഞാന്‍ അതിനെ ഏല്‍പ്പിക്കും. അതിന്‍െറ ദുഷ്‌ടതയ്‌ക്കര്‍ഹമായവിധം അവന്‍ അതിനോടു പ്രവര്‍ത്തിക്കും. ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12. ജനതകളില്‍വച്ച്‌ ഏറ്റവും ക്രൂരന്‍മാരായ വിദേശികള്‍ അതു വെട്ടിനശിപ്പിക്കും. എല്ലാ മലകളിലും താഴ്‌വരകളിലും അതിന്‍െറ ശാഖകള്‍ വീഴും. അതിന്‍െറ കൊമ്പുകള്‍ രാജ്യത്തെ എല്ലാ നദിയുടെയും കരയില്‍ ഒടിഞ്ഞുകിടക്കും; ഭൂമിയിലെ എല്ലാ ജനതകളും അതിന്‍െറ തണല്‍ വിട്ടുപോകും.
13. അതിന്‍െറ അവശിഷ്‌ടങ്ങളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടും. വന്യമൃഗങ്ങള്‍ അതിന്‍െറ ശാഖകള്‍ക്കിടയില്‍ പാര്‍ക്കും.
14. ജലത്തിനരികേ നില്‍ക്കുന്ന ഒരു വൃക്‌ഷവും തന്‍െറ ഉയര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കുന്നതിനും തന്‍െറ അഗ്രം മേഘങ്ങള്‍വരെ ഉയര്‍ത്താതിരിക്കുന്നതിനും ജലം സുഭിക്‌ഷമായി വലിച്ചെടുക്കുന്ന ഒരു വൃക്‌ഷവും അത്രയ്‌ക്ക്‌ ഉയരത്തില്‍ എത്താതിരിക്കുന്നതിനും വേണ്ടിയാണ്‌ ഇത്‌. എന്തെന്നാല്‍ പാതാളത്തില്‍ പതിക്കുന്ന മര്‍ത്യരോടൊപ്പം ഭൂമിയുടെ അധോഭാഗത്തിന്‌, മരണത്തിന്‌, അത്‌ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
15. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അതു പാതാളത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുമ്പോള്‍, ആഴം അതിനെച്ചൊല്ലി വിലപിക്കാന്‍ ഞാന്‍ ഇടയാക്കും. അതിന്‍െറ നദികളെ ഞാന്‍ തടഞ്ഞുനിര്‍ത്തും. ജലപ്രവാഹങ്ങള്‍ നിലയ്‌ക്കും. അതിനെക്കുറിച്ചുള്ള ദുഃഖം ലബനോനെ ആവരണം ചെയ്യും. തന്‍മൂലം വയലിലെ വൃക്‌ഷങ്ങളെല്ലാം വാടിപ്പോകും.
16. പാതാളത്തില്‍ പതിക്കുന്നവരോടൊപ്പം ഞാന്‍ അതിനെ അധോലോകത്തേക്ക്‌ വലിച്ചെറിയുമ്പോള്‍ അതിന്‍െറ പതനത്തിന്‍െറ മുഴ ക്കത്തില്‍ ജനതകള്‍ നടുങ്ങിപ്പോകും. ഏദനിലെ വൃക്‌ഷങ്ങള്‍ക്ക്‌, ലബനോനിലെ ശ്രഷ്‌ഠമായ മരങ്ങള്‍ക്ക്‌, സുഭിക്‌ഷമായി ജലം വലിച്ചെടുത്തു വളര്‍ന്ന വൃക്‌ഷങ്ങള്‍ക്ക്‌, അധോലോകത്തില്‍ ആശ്വാസം ലഭിക്കും.
17. അതിനോടൊപ്പം, അതിന്‍െറ തണലില്‍ വസിച്ചിരുന്ന ജനതകളും പാതാളത്തിലേക്ക്‌, വാളിനിരയായവരുടെ അടുത്തേക്കു പോകും.
18. ഏദനിലെ ഏതു വൃക്‌ഷത്തോടാണ്‌ മഹത്വത്തിലും പ്രതാപത്തിലും നിനക്കു തുല്യത? അവിടത്തെ വൃക്‌ഷങ്ങളോടൊപ്പം നീയും അധോലോകത്തിലേക്ക്‌ എറിയപ്പെടും. വാളിനിരയായവരോടുകൂടെ, അപരിച്‌ഛേദിതരുടെ ഇടയില്‍ നീ കിടക്കും. ഇതാണ്‌ ഫറവോയ്‌ക്കും അവന്‍െറ ജനത്തിനും സംഭവിക്കുക - ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

Holydivine