Jeremiah - Chapter 8
Holy Bible

1. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അക്കാലത്ത്‌ യൂദാരാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും പുരോഹിതന്‍മാരുടെയും പ്രവാചകന്‍മാരുടെയും ജറുസലെം നിവാസികളുടെയും അസ്‌ഥികള്‍ കല്ലറയില്‍നിന്നു പുറത്തെടുക്കപ്പെടും.
2. അവര്‍ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും അന്വേഷിക്കുകയും അനുഗമിക്കുകയും ആരാധിക്കുകയും ചെയ്‌ത സൂര്യചന്‌ദ്രന്‍മാരുടെയും ആകാശശക്‌തികളുടെയും മുന്‍പില്‍ അവനിരത്തിവയ്‌ക്കപ്പെടും. ആരും അവ ശേഖരിച്ചു സംസ്‌കരിക്കുകയില്ല. ചാണകംപോലെ അവ ഭൂമുഖത്തു ചിതറിക്കിടക്കും.
3. ദുഷി ച്ചഈ തല മുറയില്‍ അവശേഷിക്കുന്നവര്‍ക്ക്‌, ഞാന്‍ അവരെ ചിതറി ച്ചഅടിമത്തത്തിന്‍െറ നാടുകളില്‍ ജീവനെക്കാള്‍ മരണം അഭികാമ്യമായി അനുഭവപ്പെടും- സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
4. നീ അവരോടു പറയുക, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വീണവന്‍ എഴുന്നേല്‍ക്കുകയില്ലേ? വഴി തെറ്റിയവന്‍മടങ്ങിവരാതിരിക്കുമോ?
5. എന്തുകൊണ്ടാണ്‌ ഈ ജനം ഒടുങ്ങാത്ത മാത്‌സര്യത്തോടെ മറുതലിക്കുന്നത്‌? വഞ്ചനയിലാണ്‌ അവര്‍ക്ക്‌ ആസക്‌തി; തിരിച്ചുവരാന്‍ അവര്‍ക്കു മനസ്‌സില്ല.
6. അവര്‍ പറയുന്നതു ഞാന്‍ ശ്രദ്‌ധിച്ചു കേട്ടു. അവര്‍ സത്യമല്ല പറഞ്ഞത്‌. എന്താണു ഞാന്‍ ഈ ചെയ്‌തതെന്നു പറഞ്ഞ്‌ ഒരുവനും തന്‍െറ ദുഷ്‌ടതയെക്കുറിച്ച്‌ അനുതപിക്കുന്നില്ല. പടക്കളത്തിലേക്കു പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്‍െറ വഴിക്കുപോകുന്നു.
7. ആകാശത്തില്‍ പറക്കുന്ന ഞാറപ്പക്‌ഷിക്കുപോലും അതിന്‍െറ കാലം അറിയാം; മാടപ്രാവും മീവല്‍പ്പക്‌ഷിയും കൊക്കും തിരിച്ചുവരാനുള്ള സമയം പാലിക്കുന്നു; എന്‍െറ ജനത്തിനാകട്ടെ കര്‍ത്താവിന്‍െറ കല്‍പന അറിഞ്ഞുകൂടാ.
8. ഞങ്ങള്‍ ജ്‌ഞാനികളാണ്‌; കര്‍ത്താവിന്‍െറ നിയമം ഞങ്ങള്‍ അനുസരിക്കുന്നു എന്നു നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? നിയമജ്‌ഞന്‍മാരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു.
9. ജ്‌ഞാനികള്‍ ലജ്‌ജിതരാകും. അവര്‍ സംഭ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യും. കര്‍ത്താവിന്‍െറ വാക്കുകളെ അവര്‍ നിരസിച്ചു. അവരുടെ ജ്‌ഞാനംകൊണ്ട്‌ എന്തു ഫലം?
10. അവരുടെ ഭാര്യമാരെ ഞാന്‍ അന്യര്‍ക്കു കൊടുക്കും. അവരുടെ നിലങ്ങള്‍ കവര്‍ച്ചക്കാരെ ഏല്‍പ്പിക്കും. എന്തെന്നാല്‍ വലിയവനും ചെറിയവനും ഒന്നുപോലെ അന്യായലാഭത്തില്‍ ആര്‍ത്തിപൂണ്ടിരിക്കുന്നു; പ്രവാചകനും പുരോഹിതനും കപടമായി പെരുമാറുന്നു.
11. അശ്രദ്‌ധമായിട്ടാണ്‌ എന്‍െറ ജനത്തിന്‍െറ മുറിവുകള്‍ അവര്‍ വച്ചുകെ ട്ടുന്നത്‌. സമാധാനം ഇല്ലാതിരിക്കേസമാ ധാനം, സമാധാനം എന്ന്‌ അവര്‍ പറയുന്നു.
12. മ്ലേച്ഛത പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ക്കു ലജ്‌ജ തോന്നിയോ? ഇല്ല; ഒട്ടുമില്ല. ലജ്‌ജ എന്തെന്ന്‌ അവര്‍ മറന്നുപോയി. അതുകൊണ്ട്‌ മറ്റുള്ളവരെപ്പോലെ അവരും വീണുപോകും. ഞാന്‍ വിധിക്കാന്‍ വരുന്നദിവസം അവര്‍ നാശമടയും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
13. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ വിളവെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ മുന്തിരിച്ചെടിയില്‍ പഴമില്ല, അത്തിവൃക്‌ഷത്തില്‍ കായ്‌കളുമില്ല, ഇലപോലും വാടിക്കൊഴിഞ്ഞു. അതിനാല്‍, അവരുടെനേരേ ഞാന്‍ വിനാശകനെ അയയ്‌ക്കും.
14. നാം എന്തിന്‌ ഇങ്ങനെയിരിക്കുന്നു? നമുക്കൊരുമിച്ച്‌ ഉറപ്പുള്ള നഗരങ്ങളിലേക്കുപോകാം; അവിടെവച്ചു നാം നശിച്ചുകൊള്ളട്ടെ. നമ്മുടെ ദൈവമായ കര്‍ത്താവിനെതിരേ പാപം ചെയ്‌തതുകൊണ്ട്‌ അവിടുന്ന്‌ വിഷം തന്നു നമ്മെനശിപ്പിക്കാന്‍ നിശ്‌ചയിച്ചിരിക്കുകയാണ്‌.
15. നമ്മള്‍ സമാധാനം അന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തി ആഗ്രഹിച്ചു; ലഭിച്ചതോ ഭീതി.
16. ദാനില്‍ അവരുടെ കുതിരകളുടെ ഫൂല്‍ക്കാരം കേള്‍ക്കുന്നു. അവരുടെ പടക്കുതിരകളുടെ ഹേഷാരവം ദേശത്തെ കിടിലംകൊള്ളിക്കുന്നു. അവര്‍ ദേശത്തെയും ദേശത്തുള്ള സകലതിനെയും നഗരത്തെയും നഗരവാസികളെയും സംഹരിക്കുന്നു.
17. ഇതാ, നിങ്ങളുടെയിടയിലേക്കു ഞാന്‍ സര്‍പ്പങ്ങളെയും അണലികളെയും വിടുന്നു. അവയെ മയക്കാന്‍ നിങ്ങളെക്കൊണ്ടാവില്ല. അവനിങ്ങളെ ദംശിക്കും. കര്‍ത്താവാണ്‌ ഇതുപറയുന്നത്‌.
18. ശമനമില്ലാത്ത ദുഃഖത്തിലാണു ഞാന്‍; കദനഭാരം ഹൃദയത്തെ മഥിക്കുന്നു.
19. എന്‍െറ ജനത്തിന്‍െറ വിലാപം ദേശത്തെങ്ങും മാറ്റൊലിക്കൊള്ളുന്നതു നിങ്ങള്‍ കേള്‍ക്കുന്നില്ലേ? കര്‍ത്താവ്‌ സീയോനില്‍ ഇല്ലേ? അവളുടെ രാജാവ്‌ അവളുടെ മധ്യേ ഇല്ലേ? അവര്‍ തങ്ങളുടെ കൊത്തുരൂപങ്ങള്‍കൊണ്ടും അന്യദേവന്‍മാരെക്കൊണ്ടും എന്തിനാണ്‌ എന്നെ കുപിതനാക്കിയത്‌?
20. വിളവെടുപ്പു തീര്‍ന്നു, വേനല്‍കാലവും അവസാനിച്ചു. എന്നിട്ടും നാം രക്‌ഷപെട്ടില്ല.
21. എന്‍െറ ജനത്തിന്‍െറ മുറിവ്‌ എന്‍െറ ഹൃദയത്തെയും വ്രണിതമാക്കുന്നു. ഞാന്‍ ദുഃഖിതനാണ്‌; ഭീതി എന്നെ ഗ്രസിച്ചിരിക്കുന്നു.
22. ഗിലയാദില്‍ ഒൗഷധമില്ലേ? രോഗശാന്തി നല്‍കാന്‍ അവിടെ ഭിഷഗ്വരനില്ലേ? പിന്നെ എന്തുകൊണ്ടാണ്‌ എന്‍െറ ജനത്തിനു രോഗശാന്തി ഉണ്ടാകാത്തത്‌?

Holydivine