Jeremiah - Chapter 14
Holy Bible

1. വരള്‍ച്ചയെ സംബന്‌ധിച്ചു ജറെമിയായ്‌ക്കു കര്‍ത്താവില്‍നിന്നു ലഭി ച്ചഅരുളപ്പാട്‌:
2. യൂദാ വിലപിക്കുന്നു; അവളുടെ നഗരങ്ങള്‍ ദുര്‍ബലമായിരിക്കുന്നു. അവളുടെ ജനം നിലത്തുവീണു കരയുന്നു. ജറുസലെമിന്‍െറ രോദനം ഉയരുന്നു.
3. അവളുടെ പ്രഭുക്കന്‍മാര്‍ വെള്ളത്തിനു സേവകരെ പറഞ്ഞുവിടുന്നു. അവര്‍ കിണറ്റുകരയിലെത്തുന്നു. വെള്ളം കിട്ടാതെ ഒഴിഞ്ഞപാത്രങ്ങളുമായി തിരിച്ചുപോകുന്നു. ലജ്‌ജയും വിസ്‌മയവും നിമിത്തം അവര്‍ തങ്ങളുടെ തല മൂടുന്നു.
4. നാട്ടില്‍ മഴ പെയ്യാത്തതുകൊണ്ടു ഭൂമി വരണ്ടു; കൃഷിക്കാര്‍ ആകുലരായി. അവര്‍ തല മൂടുന്നു.
5. മാന്‍പേട പെറ്റ കുഞ്ഞിനെ പുല്ലില്ലാത്തതുകൊണ്ടു വയലില്‍ ഉപേക്‌ഷിച്ചുപോകുന്നു.
6. കാട്ടുകഴുതകള്‍ ശൂന്യമായ കുന്നുകളില്‍നിന്നു വായുവിനായി കുറുനരിയെപ്പോലെ അണയ്‌ക്കുന്നു. തീറ്റയില്ലാത്തതുകൊണ്ട്‌ അവയുടെ കാഴ്‌ച മങ്ങിയിരിക്കുന്നു.
7. കര്‍ത്താവേ, ഞങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരേ നില്‍ക്കുന്നു. എങ്കിലും അവിടുത്തെനാമത്തെപ്രതി അങ്ങ്‌ പ്രവര്‍ത്തിക്കണമേ. ഞങ്ങളുടെ വീഴ്‌ചകള്‍ നിരവധിയാണ്‌. അങ്ങേക്കെതിരേ ഞങ്ങള്‍ പാപം ചെയ്‌തു.
8. ഇസ്രായേലിന്‍െറ പ്രതീക്‌ഷയും ദുരിതത്തില്‍ അവളുടെ രക്‌ഷകനും ആയ അവിടുന്ന്‌ എന്തുകൊണ്ടാണു ദേശത്ത്‌ ഒരു അപരിചിതനെപ്പോലെയും രാത്രിയില്‍ സങ്കേതമന്വേഷിക്കുന്ന വഴിയാത്രക്കാരനെപ്പോലെയും പെരുമാറുന്നത്‌?
9. അങ്ങ്‌ സംശയഗ്രസ്‌തനെപ്പോലെയും സഹായിക്കാന്‍ ശക്‌തിയില്ലാത്ത യോദ്‌ധാവിനെപ്പോലെയും ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്നാലും, കര്‍ത്താവേ, അങ്ങ്‌ ഞങ്ങളുടെ മധ്യേ ഉണ്ട്‌; അങ്ങയുടെ നാമത്തില്‍ ഞങ്ങള്‍ അറിയപ്പെടുന്നു; ഞങ്ങളെ വിട്ടുപോകരുതേ.
10. ഈ ജനത്തെക്കുറിച്ചു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവര്‍ ഇതുപോലെ അലയാനാണ്‌ ഇഷ്‌ടപ്പെട്ടത്‌; കാലുകളെ അവര്‍ നിയന്ത്രിച്ചില്ല. അതുകൊണ്ട്‌ അവര്‍ കര്‍ത്താവിനു സ്വീകാര്യരല്ല. ഇപ്പോള്‍ അവിടുന്ന്‌ അവരുടെ തിന്‍മകള്‍ ഓര്‍ക്കുകയും പാപങ്ങളെപ്രതി അവരെ ശിക്‌ഷിക്കുകയും ചെയ്യും.
11. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ഥിക്കേണ്ടാ.
12. അവര്‍ ഉപവാസമനുഷ്‌ഠിച്ചാലും അവരുടെ കരച്ചില്‍ ഞാന്‍ കേള്‍ക്കുകയില്ല; അവരുടെ ദഹനബലിയും ധാന്യബലിയും സ്വീകരിക്കുകയില്ല. ഞാന്‍ അവരെ വാളാലും പട്ടിണിയാലും പകര്‍ച്ചവ്യാധികളാലും നശിപ്പിക്കും.
13. അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, നിങ്ങള്‍ വാള്‍ കാണേണ്ടിവരുകയില്ല, നിങ്ങള്‍ക്കു പട്ടിണിയുണ്ടാകയില്ല, ഞാന്‍ നിങ്ങള്‍ക്ക്‌ ഈ ദേശത്തു സമാധാനം ഉറപ്പുവരുത്തും എന്നാണല്ലോ പ്രവാചകന്‍മാര്‍ അവരോടു പറയുന്നത്‌.
14. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: പ്രവാചകന്‍മാര്‍ എന്‍െറ നാമത്തില്‍ വ്യാജപ്രവചനം നടത്തുന്നു. അവരെ ഞാന്‍ അയയ്‌ക്കുകയോ ജനത്തോടു സംസാരിക്കാന്‍ അവരോടു കല്‍പിക്കുകയോ ചെയ്‌തിട്ടില്ല; അവര്‍ വ്യാജദര്‍ശ നവും പൊള്ളയായ പ്രവചനങ്ങളും സ്വന്തം സ്വപ്‌നങ്ങളുമാണ്‌ നിങ്ങള്‍ക്കു നല്‍കുന്നത്‌.
15. അതുകൊണ്ട്‌ എന്‍െറ നാമത്തില്‍ പ്രവചിക്കുന്ന പ്രവാചകന്‍മാരെപ്പറ്റി കര്‍ത്താവായ ഞാന്‍ പറയുന്നു: അവരെ ഞാന്‍ അയച്ചതല്ല; എന്നിട്ടും അവര്‍ ഈ ദേശത്തു വാളും പട്ടിണിയും വരുകയില്ല എന്നു പ്രവചിക്കുന്നു. വാളും പട്ടിണിയും അവരെ നശിപ്പിക്കും.
16. അവരുടെ പ്രവചനം കേട്ട ജനം പട്ടിണിക്കും വാളിനും ഇരയായി ജറുസലെം തെരുവുകളില്‍ വലിച്ചെറിയപ്പെടും. അവരെയോ അവരുടെ ഭാര്യമാരെയോ പുത്രന്‍മാരെയോ പുത്രിമാരെയോ സംസ്‌കരിക്കാന്‍ ആരും കാണുകയില്ല. അവരുടെ ദുഷ്‌കര്‍മങ്ങള്‍ അവരുടെമേല്‍ത്തന്നെ ഞാന്‍ ചൊരിയും.
17. നീ അവരോടു പറയണം: എന്‍െറ കണ്ണുകളില്‍ നിന്നു രാപകല്‍ കണ്ണീരൊഴുകട്ടെ; കണ്ണീര്‍പ്രവാഹം നിലയ്‌ക്കാതിരിക്കട്ടെ. എന്തെന്നാല്‍, എന്‍െറ ജനത്തിനു മാരകമായി മുറിവേറ്റിരിക്കുന്നു. അവര്‍ കഠിന മര്‍ദനത്തിനിരയായി.
18. നാട്ടിന്‍പുറത്തുചെന്നാല്‍ അവിടെ വാളാല്‍ വെട്ടിവീഴ്‌ത്തപ്പെട്ടവര്‍! നഗരത്തില്‍ പ്രവേശിച്ചാല്‍ അവിടെ പട്ടിണികൊണ്ടു രോഗം ബാധിച്ചവര്‍! പ്രവാചകനും പുരോഹിതനും നാടുനീളെ അലയുന്നു; ഒന്നും മനസ്‌സിലാകുന്നില്ല.
19. അവിടുന്ന്‌ യൂദായെ നിശ്‌ശേഷം പരിത്യജിച്ചുവോ? ഉള്ളുകൊണ്ടു സീയോനെ വെറുക്കുന്നുവോ? സുഖംപ്രാപിക്കാനാവാത്തവിധം എന്തിനാണു ഞങ്ങളെ അങ്ങ്‌ പ്രഹരിച്ചത്‌? ഞങ്ങള്‍ സമാധാനം അന്വേഷിച്ചു; ഫലമുണ്ടായില്ല. രോഗശാന്തിക്കുവേണ്ടി കാത്തിരുന്നു; എന്നാല്‍ പരിഭ്രാന്തിമാത്രം.
20. കര്‍ത്താവേ, ഞങ്ങളുടെ ദുഷ്‌കൃത്യങ്ങളും ഞങ്ങളുടെ പിതാക്കന്‍മാരുടെ തെറ്റുകളും ഞങ്ങള്‍ ഏറ്റുപറയുന്നു. അങ്ങേക്കെതിരേ ഞങ്ങള്‍ പാപം ചെയ്‌തു.
21. അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ നിരാകരിക്കരുതേ; അങ്ങയുടെ മഹത്വത്തിന്‍െറ സിംഹാസനത്തെ അവമാനിക്കരുതേ. ഞങ്ങളുമായുള്ള അങ്ങയുടെ ഉടമ്പടി അനുസ്‌മരിക്കണമേ; അതു ലംഘിക്കരുതേ.
22. ജനതകളുടെ ദേവ ന്മാര്‍ക്കിടയില്‍ മഴപെയ്യിക്കാന്‍ ശക്‌തിയുള്ള ആരെങ്കിലും ഉണ്ടോ? ആകാശത്തിനു മാരിവര്‍ഷിക്കാന്‍ കഴിയുമോ? ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, അതു ചെയ്യുന്നവന്‍ അങ്ങു മാത്രമാണല്ലോ. അങ്ങില്‍ ഞങ്ങള്‍ പ്രത്യാശവയ്‌ക്കുന്നു. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നവന്‍ അവിടുന്നാണ്‌.

Holydivine