Jeremiah - Chapter 18
Holy Bible

1. കര്‍ത്താവ്‌ ജറെമിയായോട്‌ അരുളിച്ചെയ്‌തു:
2. നീ എഴുന്നേറ്റു കുശവന്‍െറ വീട്ടിലേക്കു ചെല്ലുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.
3. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ അവന്‍ ചക്രത്തിന്‍മേല്‍ പണിചെയ്യുകയായിരുന്നു.
4. കുശവന്‍ കളിമണ്ണുകൊണ്ട്‌ ഉണ്ടാക്കിക്കൊണ്ടിരുന്ന പാത്രം ചിലപ്പോള്‍ ശരിയാകാതെ പോകും. അപ്പോള്‍ അവന്‍ അതുകൊണ്ടു വീണ്ടും തനിക്കിഷ്‌ടമുള്ള രൂപത്തില്‍ മെനയും.
5. അപ്പോള്‍ കര്‍ത്താവ്‌ എന്നോടരുളിച്ചെയ്‌തു:
6. ഇസ്രായേല്‍ ഭവനമേ, ഈ കുശവന്‍ ചെയ്യുന്നതുപോലെ എനിക്കു നിങ്ങളോടു ചെയ്യരുതോ എന്നു കര്‍ത്താവു ചോദിക്കുന്നു. ഇസ്രായേല്‍ ഭവനമേ കുശവന്‍െറ കൈയിലെ കളിമണ്ണുപോലെയാണ്‌ എന്‍െറ കൈയില്‍ നിങ്ങള്‍.
7. ഏതെങ്കിലും ഒരു ജനതയെയോ ഒരു രാജ്യത്തെയോ ഉന്‍മൂലനം ചെയ്യുമെന്നും തകര്‍ത്തു നശിപ്പിക്കുമെന്നും എപ്പോഴെങ്കിലും ഞാന്‍ പ്രഖ്യാപിച്ചിരിക്കേ,
8. ആ ജനത തിന്‍മയില്‍നിന്നു പിന്‍തിരിഞ്ഞാല്‍ അതിനോടു ചെയ്യാനുദ്‌ ദേശിച്ചിരുന്ന വിനാശത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും.
9. ഏതെങ്കിലും ഒരു ജനതയെയോ ഒരു രാജ്യത്തെയോ പടുത്തുയര്‍ത്തുമെന്നും നട്ടുവളര്‍ത്തുമെന്നും എപ്പോഴെങ്കിലും ഞാന്‍ പ്രഖ്യാപിച്ചിരിക്കേ,
10. ആ ജനത എന്‍െറ വാക്കു ചെവിക്കൊള്ളാതെ എന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിക്കുകയാണെങ്കില്‍, അതിനോടു പ്രകടിപ്പിക്കാനുദ്‌ദേശിച്ചിരുന്ന നന്‍മയെക്കുറിച്ചും ഞാന്‍ അനുതപിക്കും.
11. അതുകൊണ്ട്‌ യൂദായിലെ ആളുകളോടും ജറുസലെംനിവാസികളോടും പറയുക, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരേ അനര്‍ഥം കരുപ്പിടിപ്പിക്കുന്നു; നിങ്ങള്‍ക്കെതിരേ ഒരു പദ്‌ധതി നിനച്ചിരിക്കുന്നു. ഓരോരുത്തനും അവനവന്‍െറ ദുര്‍മാര്‍ഗത്തില്‍നിന്നു പിന്‍തിരിയട്ടെ. നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിന്‍.
12. എന്നാല്‍ അവര്‍ പറയുന്നു: ഇതെല്ലാം വ്യര്‍ഥമാണ്‌; ഞങ്ങള്‍ക്കു തോന്നുന്നതു ചെയ്യും. ഓരോരുത്തനും അവനവന്‍െറ ദുഷ്‌ട ഹൃദയത്തിന്‍െറ പ്രരണയ്‌ക്കൊത്തുപ്രവര്‍ത്തിക്കും.
13. അതുകൊണ്ട്‌ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതുപോലൊന്ന്‌ ആരെങ്കിലും കേട്ടിട്ടുണ്ടോ എന്ന്‌ ജനതകളുടെ ഇടയില്‍ ആരായുവിന്‍. ഇസ്രായേല്‍ കന്യക അതിഭീകര മായ കൃത്യം ചെയ്‌തിരിക്കുന്നു.
14. ലബനോനിലെ മഞ്ഞ്‌ ഉയര്‍ന്ന പാറയിടുക്കുകളില്‍ നിന്നു മായുമോ? പര്‍വതത്തില്‍നിന്നുള്ള ശീതജലപ്രവാഹം വറ്റിപ്പോകുമോ?
15. എന്നിട്ടും എന്‍െറ ജനം എന്നെ മറന്നുകളഞ്ഞു. വ്യര്‍ഥതകള്‍ക്ക്‌ അവര്‍ ധൂപാര്‍ച്ചന നടത്തുന്നു. അവര്‍ തങ്ങളുടെ പുരാതനപാതകളില്‍ കാലിടറി വീണു; രാജവീഥിവിട്ട്‌ ഊടുവഴികളില്‍ അവര്‍ നടന്നു;
16. അവര്‍ തങ്ങളുടെ നാടിനെ ശൂന്യവും എന്നേക്കും പരിഹാസപാത്രവുമാക്കി. അതിലേ കടന്നുപോകുന്നവര്‍ അന്‌ധാളിച്ചു തലകുലുക്കുന്നു.
17. കിഴക്കന്‍ കാറ്റിലെന്നപോലെ ഞാന്‍ അവരെ ശത്രുക്ക ളുടെ മുന്‍പില്‍ ചിതറിക്കും. അവരുടെ അനര്‍ഥത്തിന്‍െറ നാളില്‍ അവരുടെ നേര്‍ക്കു മുഖമല്ല പുറമാണു ഞാന്‍ തിരിക്കുക.
18. അപ്പോള്‍ അവര്‍ പറഞ്ഞു: വരുവിന്‍, നമുക്കു ജറെമിയായ്‌ക്കെതിരേ ഗൂഢാലോചന നടത്താം. എന്തെന്നാല്‍, പുരോഹിത നില്‍നിന്നു നിയമോപദേശവും ജ്‌ഞാനിയില്‍ നിന്ന്‌ ആലോചനയും പ്രവാചകനില്‍നിന്നു വചനവും നശിച്ചുപോവുകയില്ല. വരുവിന്‍, നമുക്ക്‌ അവനെ നാവുകൊണ്ടു തകര്‍ക്കാം; അവന്‍െറ വാക്കുകള്‍ക്കു ചെവികൊടുക്കുകയും വേണ്ടാ.
19. കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ. എന്‍െറ ശത്രുക്കള്‍ പറയുന്നതു ശ്രദ്‌ധിക്കണമേ.
20. നന്‍മയ്‌ക്കു പ്രതിഫലം തിന്‍മയോ? അവര്‍ എന്‍െറ ജീവനുവേണ്ടി കുഴി കുഴിച്ചിരിക്കുന്നു. അവരെപ്പറ്റി നല്ലതു പറയാനും അങ്ങയുടെ കോപം അവരില്‍നിന്ന്‌ അകറ്റാനും ഞാന്‍ അങ്ങയുടെ മുന്‍പില്‍ നിന്നത്‌ ഓര്‍ക്കണമേ.
21. അതുകൊണ്ട്‌ അവരുടെ മക്കളെ പട്ടിണിക്കിരയാക്കണമേ; വാളിന്‍െറ വായ്‌ത്തലയ്‌ക്ക്‌ അവരെ ഏല്‍പ്പിച്ചുകൊടുക്കണമേ. അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവകളുമായിത്തീരട്ടെ; പുരുഷന്‍മാര്‍ മഹാമാരി ബാധിച്ചു മരിക്കട്ടെ;യുവജനങ്ങള്‍യുദ്‌ധത്തില്‍ വാളിനിരയാകട്ടെ.
22. അങ്ങ്‌ മുന്നറിയിപ്പു കൂടാതെ അവരുടെമേല്‍ കവര്‍ച്ചക്കാരെ കൊണ്ടുവരണമേ; അവരുടെ വീടുകളില്‍നിന്ന്‌ ആര്‍ത്തനാദം ഉയരട്ടെ. എന്തെന്നാല്‍, എന്നെ പിടിക്കാന്‍ അവര്‍ കുഴി കുഴിച്ചു; എന്‍െറ കാലുകള്‍ക്ക്‌ അവര്‍ കെണിവച്ചു.
23. കര്‍ത്താവേ, എന്നെ വധിക്കാനുള്ള അവരുടെ ആലോചന അങ്ങ്‌ അറിയുന്നു; അവരുടെ അകൃത്യം പൊറുക്കരുതേ. അവരുടെ പാപം അവിടുത്തെ മുന്‍പില്‍നിന്നു മായിച്ചുകളയരുതേ. അങ്ങയുടെ മുന്‍പില്‍ അവര്‍ മറിഞ്ഞുവീഴട്ടെ. അങ്ങയുടെ ക്രോധത്തിന്‍െറ നാളില്‍ അവരെ നശിപ്പിക്കണമേ.

Holydivine