Leviticus - Chapter 25
Holy Bible

1. കര്‍ത്താവ്‌ സീനായ്‌മലയില്‍വച്ചു മോശയോട്‌ അരുളിച്ചെയ്‌തു:
2. ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു തരാന്‍പോകുന്ന ദേശത്തു നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ ആ ദേശം കര്‍ത്താവിനൊരു സാബത്ത്‌ ആചരിക്കണം.
3. ആറുവര്‍ഷം നീ നിന്‍െറ നിലം വിതയ്‌ക്കുകയും മുന്തിരിവള്ളി വെട്ടിയൊരുക്കി ഫലമെടുക്കുകയും ചെയ്യുക.
4. എന്നാല്‍, ഏഴാം വര്‍ഷം ദേശത്തിനു വിശ്ര മത്തിനുള്ള കര്‍ത്താവിന്‍െറ സാബത്തായിരിക്കും. ആ വര്‍ഷം നിലം വിതയ്‌ക്കുകയോ മുന്തിരിവള്ളി മുറിക്കുകയോ ചെയ്യരുത്‌.
5. താനേ മുളച്ചു വിളയുന്നവനിങ്ങള്‍ കൊയ്യരുത്‌. വള്ളികള്‍ മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കുകയുമരുത്‌. കാരണം, അത്‌ ദേശത്തിന്‍െറ വിശ്രമവര്‍ഷമാണ്‌.
6. ദേശത്തിന്‍െറ സാബത്ത്‌ നിങ്ങള്‍ക്കു ഭക്‌ഷണം പ്രദാനംചെയ്യും - നിനക്കും നിന്‍െറ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ വസിക്കുന്ന പരദേശിക്കും.
7. നിന്‍െറ കന്നുകാലികള്‍ക്കും നിന്‍െറ ദേശത്തെ മൃഗങ്ങള്‍ക്കും അതിന്‍െറ ഫലങ്ങള്‍ ആഹാരമായിരിക്കും.
8. വര്‍ഷങ്ങളുടെ ഏഴു സാബത്തുകള്‍ എണ്ണുക, ഏഴുപ്രാവശ്യം ഏഴു വര്‍ഷങ്ങള്‍. വര്‍ഷങ്ങളുടെ ഏഴു സാബത്തുകളുടെ ദൈര്‍ഘ്യം നാല്‍പത്തിയൊന്‍പതു വര്‍ഷങ്ങള്‍.
9. ഏഴാം മാസം പത്താംദിവസം നിങ്ങള്‍ എല്ലായിടത്തും കാഹളം മുഴക്കണം. പാപപരിഹാരദിനമായ അന്ന്‌ ദേശം മുഴുവന്‍ കാഹളം മുഴക്കണം.
10. അന്‍പതാം വര്‍ഷത്തെനീ വി ശുദ്‌ധീകരിക്കണം. ദേശവാസികള്‍ക്കെല്ലാം സ്വാതന്ത്യ്രം പ്രഖ്യാപിക്കണം. അതു നിങ്ങള്‍ക്കു ജൂബിലി വര്‍ഷമായിരിക്കും. ഓരോരുത്തര്‍ക്കും തങ്ങളുടെ സ്വത്ത്‌ തിരികേ ലഭിക്കണം. ഓരോരുത്തരും തങ്ങളുടെ കുടുംബത്തിലേക്കു മടങ്ങിപ്പോകട്ടെ.
11. അന്‍പതാംവര്‍ഷം നിങ്ങള്‍ക്കു ജൂബിലിവര്‍ഷമായിരിക്കണം. ആ വര്‍ഷം വിതയ്‌ക്കുകയോ, ഭൂമിയില്‍ താനേ വളരുന്നവ കൊയ്യുകയോ മുറിക്കാത്ത മുന്തിരിവള്ളികളിലെ ഫലങ്ങള്‍ശേഖരിക്കുകയോ അരുത്‌.
12. എന്തെന്നാല്‍, അതു ജൂബിലിവര്‍ഷമാണ്‌. അതു നിങ്ങള്‍ക്കു വിശുദ്‌ധമായിരിക്കണം. വയലില്‍ നിന്നു കിട്ടുന്നവ മാത്രം നിങ്ങള്‍ക്കു ഭക്‌ഷിക്കാം.
13. ജൂബിലിയുടെ ഈ വര്‍ഷത്തില്‍ ഓരോരുത്തരും തങ്ങളുടെ അവകാശ സ്‌ഥലത്തേക്കു തിരികെപ്പോകണം.
14. നിന്‍െറ അയല്‍ക്കാരന്‌ എന്തെങ്കിലും വില്‍ക്കുകയോ അവനില്‍നിന്ന്‌ എന്തെങ്കിലും വാങ്ങുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പരസ്‌പരം ഞെരുക്കരുത്‌.
15. അടുത്ത ജൂബിലിവരെയുള്ള വര്‍ഷങ്ങളുടെ കണക്കനുസരിച്ച്‌ അയല്‍ക്കാരനില്‍ നിന്നു നീ വാങ്ങണം. വിളവിന്‍െറ വര്‍ഷങ്ങളുടെ കണക്കനുസരിച്ച്‌ അവന്‍ നിനക്കു വില്‍ക്കട്ടെ.
16. വര്‍ഷങ്ങള്‍ കൂടിയിരുന്നാല്‍ വില വര്‍ദ്‌ധിപ്പിക്കണം. കുറഞ്ഞിരുന്നാല്‍ വില കുറയ്‌ക്കണം. എന്തെന്നാല്‍, വിളവിന്‍െറ വര്‍ഷങ്ങളുടെ എണ്ണമനുസരിച്ചാണ്‌ അവന്‍ നിനക്കു വില്‍ക്കുന്നത്‌.
17. നിങ്ങള്‍ പരസ്‌പരംഞെരുക്കരുത്‌; ദൈവത്തെ ഭയപ്പെടണം. ഞാനാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌.
18. നിങ്ങള്‍ എന്‍െറ നിയമങ്ങളും കല്‍പന കളും അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുക. എങ്കില്‍ ദേശത്തു നിങ്ങള്‍ സുരക്‌ഷിതരായിരിക്കും.
19. ഭൂമി അതിന്‍െറ ഫലം നല്‍കും; നിങ്ങള്‍ തൃപ്‌തിയാവോളം ഭക്‌ഷിച്ച്‌ സുരക്‌ഷിതരായി വസിക്കും.
20. ഞങ്ങള്‍ ഏഴാംവര്‍ഷം വിതയ്‌ക്കുകയും വിളവെടുക്കുകയും ചെയ്യുന്നില്ലെങ്കില്‍ എന്തു ഭക്‌ഷിക്കും എന്നു നിങ്ങള്‍ ചോദിച്ചേക്കാം.
21. ആറാം വര്‍ഷം എന്‍െറ അനുഗ്രഹം ഞാന്‍ നിങ്ങളുടെ മേല്‍ ചൊരിയും. മൂന്നുവര്‍ഷത്തേക്കുള്ള വിളവ്‌ അതു നിങ്ങള്‍ക്കു പ്രദാനംചെയ്യും.
22. എട്ടാം വര്‍ഷം നിങ്ങള്‍ വിതയ്‌ക്കുകയും ഒന്‍പതാം വര്‍ഷംവരെ പഴയ ഫലങ്ങളില്‍ നിന്നു ഭക്‌ഷിക്കുകയും ചെയ്യുക. അതിന്‍െറ ഫലം ലഭിക്കുന്നതുവരെ പഴയതില്‍നിന്നു ഭക്‌ഷിക്കുക.
23. നിങ്ങള്‍ ഭൂമി എന്നേക്കുമായി വില്‍ക്കരുത്‌. എന്തെന്നാല്‍, ഭൂമി എന്‍േറതാണ്‌. നിങ്ങള്‍ പരദേശികളും കുടികിടപ്പുകാരു മാണ്‌.
24. നീ സ്വന്തമാക്കുന്ന ദേശത്ത്‌ ഭൂമി വീണ്ടെടുക്കുവാനുള്ള അവകാശം ഉണ്ടായിരിക്കണം.
25. നിന്‍െറ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്ന്‌ തന്‍െറ അവകാശത്തില്‍ ഒരു ഭാഗം വിറ്റാല്‍ അടുത്ത ചാര്‍ച്ചക്കാരന്‍ അതു വീണ്ടെടുക്കണം.
26. എന്നാല്‍, വീണ്ടെടുക്കാന്‍ അവന്‌ ആരും ഇല്ലാതിരിക്കുകയും പിന്നീടു സമ്പന്നനായി വീണ്ടെടുക്കാന്‍ അവനു കഴിവുണ്ടാവുകയും ചെയ്‌താല്‍,
27. അതു വിറ്റതിനുശേഷമുള്ള വര്‍ഷങ്ങള്‍ കണക്കാക്കി വാങ്ങിയവന്‌ അധികതുക തിരികെക്കൊടുത്ത്‌ അവന്‌ തന്‍െറ അവകാശവസ്‌തു വീണ്ടെടുക്കാം.
28. എന്നാല്‍, അതു വീണ്ടെടുക്കാന്‍ അവനു കഴിവില്ലെങ്കില്‍ വിറ്റുപോയ വസ്‌തു വാങ്ങിയവന്‍െറ കൈവശം ജൂബിലിവര്‍ഷംവരെ ഇരിക്കട്ടെ; ജൂബിലി വര്‍ഷം അവന്‍ അതില്‍നിന്ന്‌ ഒഴിഞ്ഞുകൊടുക്കുകയും ഉടമസ്‌ഥന്‍ തന്‍െറ അവകാശത്തിലേക്കു മടങ്ങിവരുകയും ചെയ്യട്ടെ.
29. മതിലുകളാല്‍ ചുറ്റപ്പെട്ട പട്ടണത്തിലുള്ള തന്‍െറ വീട്‌ ഒരാള്‍ വിറ്റാല്‍ ഒരു വര്‍ഷത്തിനകം തിരിച്ചെടുക്കാം. വീണ്ടെടുക്കാന്‍ ഒരു വര്‍ഷത്തെ സാവകാശമുണ്ട്‌.
30. ഒരു വര്‍ഷത്തിനകം വീണ്ടെടുക്കുന്നില്ലെങ്കില്‍ മതിലുകളാല്‍ ചുറ്റപ്പെട്ട പട്ടണത്തിലുള്ള വീട്‌, വാങ്ങിയവനും അവന്‍െറ സന്തതികള്‍ക്കും എന്നേക്കുമുള്ള അവകാശമായിരിക്കും. ജൂബിലിവര്‍ഷത്തില്‍ അത്‌ ഒഴിഞ്ഞുകൊടുക്കേണ്ടതില്ല.
31. എന്നാല്‍, ചുറ്റും മതിലുകളില്ലാത്ത ഗ്രാമങ്ങളിലെ വീടുകള്‍ നിലങ്ങള്‍പോലെ കണക്കാക്കപ്പെടും. ജൂബിലിവര്‍ഷത്തില്‍ അവ വീണ്ടുകൊള്ളുകയോ, മോചിപ്പിച്ചെടുക്കുകയോ ആവാം.
32. എന്നാല്‍, ലേവ്യര്‍ക്ക്‌ തങ്ങളുടെ പട്ടണങ്ങളും അവിടെ തങ്ങള്‍ക്ക്‌ അവകാശമായ വീടുകളും എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാം.
33. ലേവ്യരിലാരെങ്കിലും അതു വീണ്ടെടുക്കുന്നില്ലെങ്കില്‍ വാങ്ങിയവന്‍ ജൂബിലിവത്‌സരത്തില്‍ വീട്‌ ഒഴിഞ്ഞുകൊടുക്കണം. ലേവ്യരുടെ പട്ടണത്തിലുള്ള ഭവനങ്ങള്‍ ഇസ്രായേല്‍ ജനത്തിനിടയില്‍ അവര്‍ക്കുള്ള അവകാശമാണ്‌.
34. അവരുടെ പട്ടണത്തിനു ചുറ്റുമുള്ള വയലുകള്‍ വില്‍ക്കരുത്‌. അത്‌ അവരുടെ ശാശ്വതാവകാശമാണ്‌.
35. നിന്‍െറ സഹോദരന്‍ ദരിദ്രനാവുകയും തന്നെത്തന്നെ സംര ക്‌ഷിക്കാന്‍ അവനു വകയില്ലാതാവുകയും ചെയ്യുന്നെങ്കില്‍ നീ അവനെ സംരക്‌ഷിക്കണം. അവന്‍ അന്യനെപ്പോലെയോ പരദേശിയെപ്പോലെയോ നിന്നോടുകൂടെ വസിക്കട്ടെ.
36. അവനില്‍നിന്നു പലിശയോ ആദായമോ വാങ്ങരുത്‌. ദൈവത്തെ ഭയപ്പെടുക. നിന്‍െറ സഹോദരന്‍ നിന്‍െറ കൂടെ വസിക്കട്ടെ.
37. നീ അവനു പണം പലിശയ്‌ക്കു കൊടുക്കരുത്‌. നിന്‍െറ ആഹാരം അവനു ലാഭത്തിനു വില്‍ക്കുകയുമരുത്‌.
38. നിങ്ങളുടെ ദൈവമായിരിക്കാനും കാനാന്‍ ദേശം നിങ്ങള്‍ക്കു നല്‍കാനും ഈജിപ്‌തില്‍നിന്നു നിങ്ങളെകൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍.
39. നിന്‍െറ സഹോദരന്‍ നിര്‍ദ്‌ധനനാവുകയും അവന്‍ തന്നെത്തന്നെ നിനക്കു വില്‍ക്കുകയും ചെയ്യുന്നെങ്കില്‍ അവനെക്കൊണ്ട്‌ അടിമവേല ചെയ്യിക്കരുത്‌.
40. അവന്‍ നിനക്ക്‌ ഒരു കൂലിക്കാരനും പരദേശിയുമായിരിക്കട്ടെ. അവന്‍ ജൂബിലിവര്‍ഷംവരെ നിനക്കുവേണ്ടി ജോലിചെയ്യണം.
41. അതിനുശേഷം അവന്‍ മക്കളോടുകൂടെ തന്‍െറ കുടുംബത്തിലേക്കും പിതാക്കന്‍മാരുടെ അവകാശത്തിലേക്കും മടങ്ങിപ്പോകട്ടെ.
42. എന്തെന്നാല്‍, ഈജിപ്‌തുദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്‍െറ ദാസരാണ്‌ അവര്‍. അവരെ അടിമകളായി വില്‍ക്കരുത്‌.
43. നീ അവരുടെമേല്‍ ക്രൂരമായി ഭരണം നടത്തരുത്‌. നിന്‍െറ ദൈവത്തെ ഭയപ്പെടുക.
44. ചുറ്റുമുള്ള ജനങ്ങളില്‍നിന്നു നിങ്ങള്‍ ദാസന്‍മാരെയും ദാസികളെയും വാങ്ങിക്കൊള്ളുവിന്‍.
45. നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശികളില്‍ നിന്നും, നിങ്ങളുടെ ദേശത്തുവച്ച്‌ അവരുടെ കുടുംബങ്ങളില്‍ ജനിച്ചവരില്‍നിന്നും നിങ്ങള്‍ക്കു ദാസരെ വാങ്ങാം. അവര്‍ നിങ്ങളുടെ അവകാശമായിരിക്കും.
46. നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ക്കു നിത്യമായി അവകാശമാക്കാന്‍ അവരില്‍നിന്നു നിങ്ങള്‍ക്ക്‌ അടിമകളെ സ്വീകരിക്കാം. എന്നാല്‍ ഇസ്രായേല്‍മക്കളായ നിങ്ങളുടെ സഹോദരരുടെമേല്‍ നിങ്ങള്‍ ക്രൂരമായ ഭരണം നടത്തരുത്‌.
47. നിങ്ങളുടെയിടയിലുള്ള പരദേശിയോ അന്യനോ സമ്പന്നനാവുകയും അവന്‍െറ സമീപമുള്ള സഹോദരന്‍ ദരിദ്രനാകയാല്‍ പരദേശിക്കോ അന്യനോ അല്ലെങ്കില്‍ അന്യന്‍െറ കുടുംബാംഗത്തിനോ
48. തന്നെത്തന്നെ വില്‍ക്കുകയും ചെയ്‌താല്‍, അവനെ വീണ്ടെ ടുക്കാവുന്നതാണ്‌. അവന്‍െറ സഹോദരന്‍മാരില്‍ ആര്‍ക്കും അവനെ വീണ്ടെടുക്കാം.
49. അവന്‍െറ പിതൃവ്യനോ പിതൃവ്യപുത്രനോ ഏതെങ്കിലും ചാര്‍ച്ചക്കാരനോ അവനെ വീണ്ടെടുക്കാം. അവന്‍ സമ്പന്നനാവുകയാണെങ്കില്‍ അവനു തന്നെത്തന്നെ വീണ്ടെടുക്കുകയും ചെയ്യാം.
50. അവന്‍ തന്നെത്തന്നെ വിറ്റതുമുതല്‍ ജൂബിലിവരെയുള്ള വത്‌സരങ്ങള്‍ വാങ്ങിയവനുമായി കണക്കാക്കണം. വര്‍ഷങ്ങള്‍ക്കനുസരിച്ചായിരിക്കും അവന്‍െറ മോചനത്തിന്‍െറ വില. ഉടമസ്‌ഥനോടുകൂടെ ജീവിച്ചവത്‌സരങ്ങള്‍ കൂലിക്കാരന്‍െറ നിലയില്‍ കണക്കാക്കണം.
51. വര്‍ഷങ്ങള്‍ ഏറെബാക്കിയുണ്ടെങ്കില്‍ അതിനുതക്കവിധം വീണ്ടെടുപ്പുവില കിട്ടിയ പണത്തില്‍നിന്നു തിരികെ കൊടുക്കണം.
52. ജൂബിലിവരെ വര്‍ഷങ്ങള്‍ കുറവാണെങ്കില്‍ തന്‍െറ വീണ്ടെടുപ്പിനായി ഉടമസ്‌ഥനുമായി ആലോചിച്ച്‌ വര്‍ഷങ്ങളുടെ കണക്കനുസരിച്ചു പണം മടക്കിക്കൊടുക്കണം.
53. വര്‍ഷംതോറും കൂലിക്കെടുക്കപ്പെട്ടവനെപ്പോലെ അവന്‍ വാങ്ങുന്നവനോടുകൂടെ കഴിയണം. അവനോടു ക്രൂരത കാണിക്കാന്‍ ഇടവരരുത്‌.
54. അവന്‍ ഇങ്ങനെയൊന്നും വീണ്ടെടുക്കപ്പെടുന്നില്ലെങ്കില്‍ അവനും അവന്‍െറ മക്കളും ജൂബിലിവര്‍ഷത്തില്‍ സ്വതന്ത്രരാക്കപ്പെടണം.
55. ഇസ്രായേല്‍ജനം എന്‍െറ ദാസരാണ്‌, ഈജിപ്‌തില്‍ നിന്നു ഞാന്‍ കൊണ്ടുവന്ന എന്‍െറ ദാസര്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഞാനാണ്‌.

Holydivine