Leviticus - Chapter 19
Holy Bible

1. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു:
2. ഇസ്രായേല്‍സമൂഹത്തോടു പറയുക, നിങ്ങള്‍ പരിശുദ്‌ധരായിരിക്കുവിന്‍. എന്തെന്നാല്‍ നിങ്ങളുടെ ദൈവവും കര്‍ത്താവുമായ ഞാന്‍ പരിശുദ്‌ധനാണ്‌.
3. മാതാവിനെയും പിതാവിനെയും ബഹുമാനിക്കുകയും എന്‍െറ സാബത്ത്‌ ആചരിക്കുകയും വേണം. ഞാനാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌.
4. വിഗ്രഹങ്ങളെ ആരാധിക്കുകയോ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കുകയോ ചെയ്യരുത്‌. ഞാനാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌.
5. കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ സ്വീകാര്യരാകത്തക്കവിധം അര്‍പ്പിക്കുക.
6. അര്‍പ്പിക്കുന്ന ദിവസവും അതിനടുത്ത ദിവസവും നിങ്ങള്‍ അതു ഭക്‌ഷിക്കണം. മൂന്നാം ദിവസത്തേക്ക്‌ എന്തെങ്കിലും അവശേഷിക്കുന്നെങ്കില്‍ അതു ദഹിപ്പിച്ചുകളയണം.
7. മൂന്നാം ദിവസം അതു ഭക്‌ഷിക്കുന്നത്‌ നിന്‌ദ്യമാണ്‌. അതു സ്വീകാര്യമാവുകയില്ല.
8. അതു ഭക്‌ഷിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും. എന്തെന്നാല്‍, അവന്‍ കര്‍ത്താവിന്‍െറ വിശുദ്‌ധവസ്‌തു അശുദ്‌ധമാക്കി. അവന്‍ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.
9. നിങ്ങള്‍ ധാന്യംകൊയ്യുമ്പോള്‍ വയലിന്‍െറ അതിര്‍ത്തിതീര്‍ത്ത്‌ കൊയ്‌തെടുക്കരുത്‌.
10. കൊയ്‌ത്തിനുശേഷം കാലാപെറുക്കുകയുമരുത്‌. മുന്തിരിത്തോട്ടത്തിലെ ഫലങ്ങളും തീര്‍ത്തുപറിക്കരുത്‌. വീണുകിടക്കുന്ന പഴം പെറുക്കിയെടുക്കുകയുമരുത്‌. പാവങ്ങള്‍ക്കും പരദേശികള്‍ക്കുമായി അതു നീക്കിവയ്‌ക്കുക. ഞാനാകുന്നു നിങ്ങളുടെദൈവമായ കര്‍ത്താവ്‌.
11. നിങ്ങള്‍ മോഷ്‌ടിക്കുകയോ വഞ്ചിക്കുകയോ പരസ്‌പരം വ്യാജം പറയുകയോ അരുത്‌.
12. എന്‍െറ നാമത്തില്‍ കള്ളസത്യം ചെയ്യരുത്‌. നിങ്ങളുടെ ദൈവത്തിന്‍െറ നാമം അശുദ്‌ധമാക്കുകയുമരുത്‌. ഞാനാണ്‌ കര്‍ത്താവ്‌.
13. നിങ്ങളുടെ അയല്‍ക്കാരെ മര്‍ദിക്കുകയോ കൊള്ളയടിക്കുകയോ അരുത്‌. കൂലിക്കാരനു വേതനം നല്‍കാന്‍ പിറ്റേന്നു രാവിലെവരെ കാത്തിരിക്കരുത്‌.
14. ചെകിടരെ ശപിക്കുകയോ കുരുടന്‍െറ വഴിയില്‍ തടസ്‌സം വയ്‌ക്കുകയോ അരുത്‌. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാനാണ്‌ കര്‍ത്താവ്‌.
15. അനീതിയായി വിധിക്കരുത്‌. ദരിദ്രനോടു ദാക്‌ഷിണ്യമോ ശക്‌തനോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്‍ക്കാരെ നീതിപൂര്‍വം വിധിക്കണം.
16. ഏഷണി പറഞ്ഞു നടക്കുകയോ അയല്‍ക്കാരന്‍െറ ജീവനെ അപകടത്തിലാക്കുകയോ അരുത്‌. ഞാനാണ്‌ കര്‍ത്താവ്‌.
17. സഹോദരനെ ഹൃദയംകൊണ്ട്‌ വെറുക്കരുത്‌. അയല്‍ക്കാരനെ ശാസിക്കണം. അല്ലെങ്കില്‍ അവന്‍ മൂലം നീ തെറ്റുകാരനാകും.
18. നിന്‍െറ ജനത്തോടു പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്‍െറ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഞാനാണ്‌ കര്‍ത്താവ്‌.
19. നിങ്ങള്‍ എന്‍െറ കല്‍പനകള്‍ അനുസരിക്കുവിന്‍. ഒരു മൃഗത്തെ മറ്റിനത്തില്‍പ്പെട്ട മൃഗവുമായി ഇണ ചേര്‍ക്കരുത്‌. വയ ലില്‍ വിത്തുകള്‍ കലര്‍ത്തി വിതയ്‌ക്കരുത്‌. ചണവും കമ്പിളിയും ചേര്‍ത്ത്‌ നെയ്‌തെടുത്ത വസ്‌ത്രങ്ങള്‍ ധരിക്കുകയുമരുത്‌.
20. ഒരു പുരുഷന്‌ വിവാഹസമ്മതം നല്‍കിയിട്ടുള്ളവളും എന്നാല്‍ വീണ്ടെടുക്കപ്പെടാത്തവളും സ്വാതന്ത്യ്രം ലഭിക്കാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുവന്‍ ശയിച്ചാല്‍ അന്വേഷണം നടത്തി അവരെ ശിക്‌ഷിക്കണം. എന്നാല്‍, അവര്‍ക്ക്‌ മരണശിക്‌ഷ വിധിക്കരുത്‌. എന്തെന്നാല്‍ അവള്‍ സ്വതന്ത്രയായിരുന്നില്ല.
21. അവന്‍ തനിക്കുവേണ്ടി സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ പ്രായശ്‌ചിത്തബലിയായി ഒരു മുട്ടനാടിനെ കര്‍ത്താവിനു സമര്‍പ്പിക്കണം.
22. പുരോഹിതന്‍ പ്രായശ്‌ചിത്തബലിക്കുള്ള മൃഗത്തെ കര്‍ത്താവിന്‍െറ മുന്‍പില്‍ സമര്‍പ്പിച്ച്‌ അവനുവേണ്ടി പാപപരിഹാരം ചെയ്യണം. അപ്പോള്‍ അവന്‍ ചെയ്‌ത പാപം ക്‌ഷമിക്കപ്പെടും.
23. നിങ്ങള്‍ ദേശത്തുവന്ന്‌ ഫലവൃക്‌ഷങ്ങള്‍ നട്ടുപിടിപ്പിക്കുമ്പോള്‍ മൂന്നുവര്‍ഷത്തേക്ക്‌ അവയുടെ ഫലങ്ങള്‍ വിലക്കപ്പെട്ടതായി കണക്കാക്കണം. അവനിങ്ങള്‍ ഭക്‌ഷിക്കരുത്‌.
24. നാലാം വര്‍ഷം കര്‍ത്താവിന്‍െറ സ്‌തുതിക്കായി സമര്‍പ്പിക്കുന്നതിന്‌ അവയുടെ ഫലമെല്ലാം പരിശുദ്‌ധമായിരിക്കും.
25. അഞ്ചാം വര്‍ഷം അവയുടെ ഫലങ്ങള്‍ നിങ്ങള്‍ക്കു ഭക്‌ഷിക്കാം. അവനിങ്ങളെ സമ്പന്നരാക്കും. ഞാനാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌.
26. നിങ്ങള്‍ രക്‌തത്തോടുകൂടിയ മാംസം ഭക്‌ഷിക്കരുത്‌. ശകുനം നോക്കുകയോ ആഭിചാരം നടത്തുകയോ അരുത്‌.
27. ചെന്നി മുണ്‍ഡനം ചെയ്യരുത്‌. ദീക്‌ഷയുടെ അഗ്രം മുറിക്കുകയുമരുത്‌.
28. മരിച്ചവരെപ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്‌. ദേഹത്ത്‌ പ ച്ചകുത്തരുത്‌. ഞാനാണ്‌ കര്‍ത്താവ്‌.
29. നിന്‍െറ പുത്രിയെ വേശ്യാവൃത്തിക്ക്‌ ഏല്‍പിക്കരുത്‌. അങ്ങനെ ചെയ്‌താല്‍ നാടുമുഴുവന്‍ വേശ്യാവൃത്തിയില്‍ മുഴുകുകയും തിന്‍മകൊണ്ടുനിറയുകയും ചെയ്യാനിടയാകും.
30. നിങ്ങള്‍ എന്‍െറ സാബത്ത്‌ ആചരിക്കുകയും വിശുദ്‌ധസ്‌ഥലത്തെ ബഹുമാനിക്കുകയും ചെയ്യുവിന്‍. ഞാനാണ്‌ കര്‍ത്താവ്‌.
31. നിങ്ങള്‍ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച്‌ അശുദ്‌ധരാകരുത്‌. ഞാനാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌.
32. പ്രായംചെന്നു നരച്ചവരുടെ മുന്‍പില്‍ആദരപൂര്‍വം എഴുന്നേല്‍ക്കുകയും അവരെ ബഹുമാനിക്കുകയും വേണം. നിന്‍െറ ദൈവത്തെ ഭയപ്പെടുക. ഞാനാണു കര്‍ത്താവ്‌.
33. നിങ്ങളുടെ നാട്ടില്‍ വന്നു താമസിക്കുന്ന വിദേശിയെ ഉപദ്രവിക്കരുത്‌.
34. നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശിയെ നിങ്ങള്‍ സ്വദേശിയെപ്പോലെ കണക്കാക്കണം. നിങ്ങളെപ്പോലെതന്നെ അവനെയും സ്‌നേഹിക്കണം. കാരണം, നിങ്ങള്‍ ഈജിപ്‌തുദേശത്തു വിദേശികളായിരുന്നു. ഞാനാണു നിങ്ങളുടെദൈവമായ കര്‍ത്താവ്‌.
35. വിധിയിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അനീതി പ്രവര്‍ത്തിക്കരുത്‌.
36. ശരിയായ തുലാസും കട്ടിയും ഏഫായും ഹിന്നും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഈജിപ്‌തുദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവു ഞാനാണ്‌.
37. നിങ്ങള്‍ എന്‍െറ കല്‍പനകളും നിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കണം. ഞാനാണു കര്‍ത്താവ്‌.

Holydivine