Amos - Chapter 4
Holy Bible

1. ദരിദ്രരെ പീഡിപ്പിക്കുകയും അവശരെ ചവിട്ടിയരയ്‌ക്കുകയും, ഞങ്ങള്‍ക്കു കുടിക്കാന്‍ കൊണ്ടുവരുക എന്നു ഭര്‍ത്താക്കന്‍മാരോടു പറയുകയും ചെയ്യുന്ന സമരിയാമലയിലെ ബാഷാന്‍ പശുക്കളേ, ശ്രവിക്കുവിന്‍!
2. ദൈവമായ കര്‍ത്താവ്‌ തന്‍െറ പരിശുദ്‌ധിയെ സാക്ഷി നിര്‍ത്തി ശപഥം ചെയ്‌തിരിക്കുന്നു. ശത്രു നിങ്ങളെ കൊളുത്തിട്ടിഴയ്‌ക്കുന്ന നാള്‍ വരുന്നു. നിങ്ങളില്‍ അവസാനത്തേതിനെയും അവര്‍ ചൂണ്ടയില്‍ കോര്‍ത്തു വലിക്കും.
3. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഓരോരുത്തരും അടുത്തുള്ള മതില്‍പ്പിളര്‍പ്പുകളിലൂടെ പുറത്തുകടക്കും. ഹെര്‍മോണിലേക്കു നിങ്ങള്‍ വലിച്ചെറിയപ്പെടും.
4. ബഥേലില്‍ച്ചെന്ന്‌ അകൃത്യം ചെയ്യുവിന്‍; ഗില്‍ഗാലില്‍ ചെന്ന്‌ കഴിയുന്നത്ര അകൃത്യങ്ങള്‍ ചെയ്യുവിന്‍. പ്രഭാതംതോറും നിങ്ങളുടെ ബലികളും എല്ലാ മൂന്നാംദിവസവും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരുവിന്‍.
5. പുളിപ്പി ച്ചമാവുകൊണ്ട്‌ കൃതജ്‌ഞതാബലി അര്‍പ്പിക്കുവിന്‍; നിങ്ങളുടെ സ്വാഭീഷ്‌ടക്കാഴ്‌ചകള്‍ കൊട്ടിഘോഷിക്കുവിന്‍. ഇസ്രായേല്‍ ജനമേ, അതാണു നിങ്ങള്‍ക്കിഷ്‌ടം. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
6. നിങ്ങളുടെ എല്ലാ നഗരങ്ങളിലും പല്ലിനു പണിയില്ലാതാക്കിയതു ഞാനാണ്‌. നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ ആഹാരത്തിന്‍െറ തരിപോലും ഇല്ലാതാക്കി. എന്നിട്ടും നിങ്ങള്‍ എന്‍െറ അടുത്തേക്കു മടങ്ങിവന്നില്ല. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
7. കൊയ്‌ത്തിനു മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ മഴ മുടക്കി; ഒരു നഗരത്തില്‍ മഴപെയ്യിച്ചപ്പോള്‍ മറ്റൊന്നില്‍ പെയ്യിച്ചില്ല. ഒരു വയലില്‍ മഴ പെയ്‌തപ്പോള്‍ മഴ ലഭിക്കാതെ മറ്റൊരു വയല്‍ വരണ്ടു.
8. രണ്ടോ മൂന്നോ നഗരങ്ങളിലുള്ളവര്‍ ദാഹജലം പ്രതീക്‌ഷിച്ചു മറ്റൊരു നഗരത്തിലേക്കു പോയി. അവിടെ അവര്‍ക്ക്‌ അതു തൃപ്‌തിയാവോളം ലഭിച്ചില്ല. എന്നിട്ടും നിങ്ങള്‍ എന്‍െറ അടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
9. സസ്യങ്ങളെ ഉണക്കുന്ന കാറ്റുവീഴ്‌ചകൊണ്ടും, പൂപ്പല്‍രോഗങ്ങള്‍കൊണ്ടും നിങ്ങളെ ഞാന്‍ പ്രഹരിച്ചു. തോട്ടങ്ങളും മുന്തിരിത്തോപ്പുകളും ഞാന്‍ ഫലശൂന്യമാക്കി. അത്തിവൃക്‌ഷങ്ങളും ഒലിവുമരങ്ങളും വെട്ടുകിളികള്‍ നശിപ്പിച്ചു. എന്നിട്ടും നിങ്ങള്‍ എന്‍െറ അടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
10. ഈജിപ്‌തില്‍ ചെയ്‌തതുപോലെ ഞാന്‍ നിങ്ങളുടെ ഇടയിലേക്കു മഹാമാരി അയച്ചു; നിങ്ങളുടെയുവാക്കളെ ഞാന്‍ വാളിനിരയാക്കി; നിങ്ങളുടെ കുതിരകളെ ഞാന്‍ പിടിച്ചുകൊണ്ടുപോയി; പാളയങ്ങളിലെ ദുര്‍ഗന്‌ധം കൊണ്ടു നിങ്ങളുടെ നാസികകള്‍ ഞാന്‍ നിറച്ചു; എന്നിട്ടും നിങ്ങള്‍ എന്‍െറയടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
11. സോദോമിനെയും ഗൊമോറായെയും ഞാന്‍ നശിപ്പി ച്ചതുപോലെ നിങ്ങളില്‍ ചിലരെയും ഞാന്‍ നശിപ്പിച്ചു; കത്തുന്നതീയില്‍നിന്നു വലിച്ചെടുത്ത കമ്പുകള്‍പോലെ ആയിരുന്നു നിങ്ങള്‍. എന്നിട്ടും നിങ്ങള്‍ എന്‍െറ അടുത്തേക്കു മടങ്ങിവന്നില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
12. അതുകൊണ്ട്‌, ഇസ്രായേല്‍ ജനമേ, ഞാന്‍ നിങ്ങളോട്‌ ഇതുചെയ്യും. ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്‍െറ സന്‌ദര്‍ശന ദിനത്തിന്‌ ഒരുങ്ങിക്കൊള്ളുവിന്‍.
13. മലകള്‍ക്കു രൂപംനല്‍കുകയും കാറ്റിനെ സൃഷ്‌ടിക്കുകയും മനുഷ്യനു തന്‍െറ ചിന്തവെളിപ്പെടുത്തുകയും പ്രഭാതത്തെ അന്‌ധകാരമാക്കുകയും ഭൂമിയുടെ ഉന്നതതലങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന ഒരുവനുണ്ട്‌. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം.

Holydivine