Amos - Chapter 5
Holy Bible

1. ഇസ്രായേല്‍ ഭവനമേ, നിങ്ങളെക്കുറിച്ചുള്ള എന്‍െറ വിലാപഗാനം കേള്‍ക്കുക: ഇസ്രായേല്‍ കന്യക വീണുപോയിരിക്കുന്നു.
2. അവള്‍ ഇനി എഴുന്നേല്‍ക്കുകയില്ല. അവള്‍ സ്വദേശത്തു പരിത്യക്‌തയായിക്കിടക്കുന്നു; എഴുന്നേല്‍പിക്കാന്‍ ആരുമില്ല.
3. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഒരായിരംപേരെ അണിനിരത്തിയ ഇസ്രായേല്‍ നഗരത്തില്‍ നൂറുപേര്‍ മാത്രം അവശേഷിക്കും. നൂറുപേരെ അണിനിരത്തിയ നഗരത്തില്‍ പത്തുപേര്‍ മാത്രം ശേഷിക്കും.
4. ഇസ്രായേല്‍ ഭവനത്തോട്‌ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്നെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും;
5. ബഥേലിനെ അന്വേഷിക്കുകയോ ഗില്‍ഗാലില്‍ പ്രവേശിക്കുകയോ ബേര്‍ഷെബായിലേക്കു കടക്കുകയോ അരുത്‌. കാരണം, ഗില്‍ഗാല്‍ നാടുകടത്തപ്പെടും. ബഥേല്‍ ശൂന്യമാകും.
6. ന്യായത്തെ കീഴ്‌മേല്‍ മറിക്കുകയും
7. നീതിയെ നിലത്തെറിയുകയും ചെയ്യുന്നവരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. അല്ലെങ്കില്‍, അവിടുന്ന്‌ അഗ്‌നിപോലെ ജോസഫിന്‍െറ ഭവനത്തിനുനേരേ പുറപ്പെട്ട്‌ അതിനെ വിഴുങ്ങിക്കളയും. ബഥേലില്‍ ഒരുവനും അതു കെടുത്താന്‍ ആവില്ല.
8. കാര്‍ത്തികയെയും മകയിരത്തെയും സൃഷ്‌ടിക്കുകയും കൂരിരുട്ടിനെ പ്രഭാതമായി മാറ്റുകയും, പകലിനെ രാത്രിയാക്കുകയും സമുദ്രജലത്തെ വിളിച്ചുവരുത്തി, ഭൂതലമാകെ വര്‍ഷിക്കുകയും ചെയ്യുന്ന അവിടുത്തെനാമം കര്‍ത്താവ്‌ എന്നാണ്‌.
9. പ്രബലര്‍ക്കെതിരേ അവിടുന്ന്‌ സംഹാരശക്‌തി മിന്നല്‍ വേഗത്തില്‍ അയയ്‌ക്കുന്നു. അത്‌ അവരുടെ കോട്ടകള്‍ തകര്‍ക്കുന്നു.
10. നഗരകവാടത്തില്‍ന്യായം വിധിക്കുന്ന വരെ അവര്‍ ദ്വേഷിക്കുന്നു. സത്യം പറയുന്നവരെ അവര്‍ ജുഗുപ്‌സയോടെ നോക്കുന്നു.
11. ദരിദ്രനെ ചവിട്ടിയരയ്‌ക്കുകയും അവനില്‍നിന്ന്‌ അന്യായമായി ഗോതമ്പ്‌ ഈടാക്കുകയും ചെയ്‌ത്‌ നിങ്ങള്‍, ചെത്തിയൊരുക്കിയ കല്ലുകൊണ്ട്‌ മാളിക പണിയുന്നു; എന്നാല്‍, നിങ്ങള്‍ അതില്‍ വസിക്കുകയില്ല. മനോജ്‌ഞമായ മുന്തിരിത്തോപ്പുകള്‍ നിങ്ങള്‍ നട്ടുവളര്‍ത്തുന്നു; എന്നാല്‍, അതിലെ വീഞ്ഞു നിങ്ങള്‍ കുടിക്കുകയില്ല.
12. നിങ്ങളുടെ അതിക്രമങ്ങള്‍ എത്രയെന്നും നിങ്ങളുടെ പാപങ്ങള്‍ എത്ര ഗൗരവമേറിയതെന്നും എനിക്കറിയാം; നിങ്ങള്‍ നീതിമാന്‍മാരെ പീഡിപ്പിക്കുകയും കോഴ വാങ്ങുകയും നിരാലംബര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നു.
13. ഇക്കാലത്ത്‌ വിവേകി മൗനം പാലിക്കുന്നു. കാലം ദുഷിച്ചതാണ്‌.
14. തിന്‍മയല്ല, നന്‍മ അന്വേഷിക്കുവിന്‍; നിങ്ങള്‍ ജീവിക്കും. നിങ്ങള്‍ പറയുന്നതുപോലെ, അപ്പോള്‍ സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.
15. തിന്‍മയെ വെറുക്കുവിന്‍, നന്‍മയെ സ്‌നേഹിക്കുവിന്‍. നഗരകവാടത്തില്‍ നീതി സ്‌ഥാപിക്കുവിന്‍. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ജോസഫിന്‍െറ സന്തതികളില്‍ അവശേഷിക്കുന്നവരോടു കരുണ കാട്ടാന്‍ കനിഞ്ഞേക്കും.
16. അതിനാല്‍ കര്‍ത്താവ്‌, സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌, അരുളിച്ചെയ്യുന്നു: തെരുവുകളില്‍നിന്നു വിലാപം ഉയരും. എല്ലാ വീഥികളിലുംനിന്ന്‌ അവര്‍ ഹാ! കഷ്‌ടം എന്നു പ്രലപിക്കും; അവര്‍ കര്‍ഷകരെ കരയാനും വിലാപവിദഗ്‌ധരെ വിലപിക്കാനും വിളിക്കും.
17. മുന്തിരിത്തോപ്പുകളില്‍ വിലാപം ഉയരും. കാരണം, ഞാന്‍ നിങ്ങളുടെ ഇടയിലൂടെ കടന്നുപോകും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
18. കര്‍ത്താവിന്‍െറ ദിനത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! എന്തിനാണു നിങ്ങള്‍ക്കു കര്‍ത്താവിന്‍െറ ദിനം? അത്‌ അന്‌ധകാരമാണ്‌, പ്രകാശമല്ല.
19. സിംഹത്തിന്‍െറ വായില്‍നിന്നു രക്‌ഷപെട്ട്‌ കരടിയുമായി കണ്ടുമുട്ടുന്നതു പോലെയോ, വീട്ടിലെത്തി ചുമരില്‍ കൈചേര്‍ത്തു ചാരിനില്‍ക്കുമ്പോള്‍ സര്‍പ്പദംശനം ഏല്‍ക്കുന്നതുപോലെയോ ആയിരിക്കും അത്‌.
20. കര്‍ത്താവിന്‍െറ ദിനം പ്രകാശമല്ല, അന്‌ധകാരമാണ്‌; പ്രകാശലേശമില്ലാത്ത തമസ്‌സാണ്‌!
21. നിങ്ങളുടെ ഉത്‌സവങ്ങളോട്‌ എനിക്കുവെറുപ്പാണ്‌, അവജ്‌ഞയാണ്‌. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല.
22. നിങ്ങള്‍ ദഹനബലികളും ധാന്യബലികളും അര്‍പ്പിച്ചാലും ഞാന്‍ സ്വീകരിക്കുകയില്ല. സമാധാനബലിയായി നിങ്ങള്‍ അര്‍പ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാന്‍ നോക്കുകയില്ല.
23. നിങ്ങളുടെ ഗാനങ്ങളുടെ ശബ്‌ദം എനിക്കു കേള്‍ക്കേണ്ടാ. നിങ്ങളുടെ വീണാനാദം ഞാന്‍ ശ്രദ്‌ധിക്കുകയില്ല.
24. നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്തനീര്‍ച്ചാലുപോലെയും.
25. ഇസ്രായേല്‍ ജനമേ, മരുഭൂമിയില്‍ കഴി ച്ചനാല്‍പതുവര്‍ഷം നിങ്ങള്‍ എനിക്കു ബലികളും കാഴ്‌ചകളും അര്‍പ്പിച്ചുവോ?
26. നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ രാജദേവനായ സക്കൂത്തിനെയും നക്‌ഷത്രദേവനായ കൈവാനെയും ചുമന്നുകൊണ്ടുപോകുവിന്‍.
27. ദമാസ്‌ക്കസിന്‌ അപ്പുറത്തേക്കു നിങ്ങളെ ഞാന്‍ പ്രവാസികളായി അയയ്‌ക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. സൈന്യങ്ങളുടെ ദൈവമെന്നാണ്‌ അവിടുത്തെനാമം.

Holydivine