Judges - Chapter 19
Holy Bible

1. ഇസ്രായേലില്‍ രാജവാഴ്‌ച ഇല്ലാതിരുന്ന അക്കാലത്ത്‌ എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വന്നുതാമസിച്ചിരുന്ന ഒരുലേവ്യന്‍, യൂദായിലെ ഒരു ബേത്‌ലെഹെംകാരിയെ ഉപനാരിയായി സ്വീകരിച്ചു.
2. അവള്‍ അവനോടു പിണങ്ങി യൂദായിലെ ബേത്‌ലെഹെമിലുള്ള തന്‍െറ പിതാവിന്‍െറ ഭവനത്തിലേക്കു തിരികെപ്പോയി, ഏകദേശം നാലുമാസം താമസിച്ചു.
3. അപ്പോള്‍ അനുനയം പറഞ്ഞ്‌ അവളെ തിരികെക്കൊണ്ടുവരാന്‍ ഭര്‍ത്താവ്‌ ഇറങ്ങിത്തിരിച്ചു; കൂടെ ഒരുവേലക്കാരനും ഉണ്ടായിരുന്നു. രണ്ടു കഴുതകളെയും അവന്‍ കൊണ്ടുപോയി. അവന്‍ അവളുടെ പിതാവിന്‍െറ ഭവനത്തിലെത്തി.യുവതിയുടെ പിതാവ്‌ അവനെ സന്തോഷത്തോടെ സ്വീകരിച്ചു.
4. അവിടെ താമസിക്കാന്‍ അമ്മായിയപ്പന്‍ നിര്‍ബന്‌ധിച്ചു. മൂന്നുദിവസം അവന്‍ അവിടെ താമസിച്ചു.
5. നാലാം ദിവസം പ്രഭാതത്തില്‍ അവര്‍ എഴുന്നേറ്റു. അവന്‍ യാത്രയ്‌ക്കൊരുങ്ങി. എന്നാല്‍, യുവതിയുടെ പിതാവ്‌ അവനോടു പറഞ്ഞു. അല്‍പം ആഹാരം കഴിച്ചു ക്‌ഷീണം തീര്‍ത്തുപോകാം.
6. അങ്ങനെ അവര്‍ രണ്ടുപേരും ഒരുമിച്ചിരുന്ന്‌ തിന്നുകയും കുടിക്കുകയുംചെയ്‌തു.യുവതിയുടെ പിതാവ്‌ പറഞ്ഞു: രാത്രി ഇവിടെ കഴിക്കുക. നിന്‍െറ ഹൃദയം സന്തുഷ്‌ടമാകട്ടെ.
7. അവന്‍ പോകാന്‍ എഴുന്നേറ്റെങ്കിലും അമ്മായിയപ്പന്‍െറ നിര്‍ബന്‌ധംകൊണ്ട്‌ വീണ്ടും അവിടെ താമസിച്ചു.
8. അ ഞ്ചാംദിവസം അതിരാവിലെ പോകാന്‍ അവന്‍ തയ്യാറായി. അപ്പോഴുംയുവതിയുടെ പിതാവ്‌ പറഞ്ഞു: ഭക്‌ഷണം കഴിച്ചു ക്‌ഷീണം മാറ്റുക. വെയിലാറുന്നതുവരെ താമസിക്കുക. അങ്ങനെ അവര്‍ ഒന്നിച്ചു ഭക്‌ഷണം കഴിച്ചു.
9. ലേവ്യനും അവന്‍െറ ഉപനാരിയുംവേലക്കാരനും പോകാന്‍ തയ്യാറായി. അപ്പോള്‍ അവന്‍െറ അമ്മായിയപ്പന്‍ പറഞ്ഞു: ഇതാ, നേരം വൈകി. രാത്രി ഇവിടെ താമസിക്കുക. ഇവിടെ താമസിച്ച്‌ ആഹ്‌ളാദിക്കുക. നാളെ അതിരാവിലെ എഴുന്നേറ്റു വീട്ടിലേക്കു പോകാം.
10. എന്നാല്‍, ആ രാത്രി അവിടെ പാര്‍ക്കാന്‍ അവന്‍ തയ്യാറായില്ല. അപ്പോള്‍ത്തന്നെ പുറപ്പെട്ട്‌ ജബൂസിന്‌ - ജറുസലെമിന്‌ - എതിര്‍ഭാഗത്തെത്തി. ഉപനാരിയും ജീനിയിട്ട രണ്ടു കഴുതകളും കൂടെയുണ്ടായിരുന്നു.
11. അവര്‍ ജബൂസിന്‍െറ അടുത്തെത്തിയപ്പോള്‍ നേരം വളരെ വൈകിയിരുന്നു. ഭൃത്യന്‍യജമാനനോടു പറഞ്ഞു: നമുക്ക്‌ ജബൂസ്യരുടെ ഈ പട്ടണത്തില്‍ രാത്രി ചെലവഴിക്കാം.
12. അവന്‍െറ യജമാനന്‍ പറഞ്ഞു: ഇസ്രായേല്യരുടേതല്ലാത്ത അന്യനഗരത്തില്‍ നാം പ്രവേശിക്കരുത്‌. നമുക്കു ഗിബെയായിലേക്കു പോകാം.
13. അവന്‍ തുടര്‍ന്നു: നമുക്ക്‌ ഈ കാണുന്ന സ്‌ഥലങ്ങളില്‍ ഒന്നിലേക്കു പോകാം. ഗിബെയായിലോ റാമായിലോ രാത്രി കഴിക്കാം.
14. അവര്‍യാത്ര തുടര്‍ന്നു. ബഞ്ചമിന്‍ ഗോത്രക്കാരുടെ പട്ടണമായ ഗിബെയായില്‍ എത്തിയപ്പോള്‍ സൂര്യന്‍ അസ്‌തമിച്ചു.
15. അവര്‍ ഗിബെയായില്‍ രാത്രി ചെലവഴിക്കാന്‍ ചെന്നു. അവന്‍ നഗരത്തില്‍ തുറസ്‌സായ സ്‌ഥലത്ത്‌ ഇരുന്നു. കാരണം, ഒരു മനുഷ്യനും രാത്രി കഴിക്കുന്നതിന്‌ അവരെ സ്വാഗതം ചെയ്‌തില്ല.
16. അപ്പോള്‍ അതാ, ഒരു വൃദ്‌ധന്‍ വയലിലെ വേലകഴിഞ്ഞു മടങ്ങിവരുന്നു. അവന്‍ എഫ്രായിംമലനാട്ടുകാരനും, ഗിബെയായില്‍ വന്നുതാമസിക്കുന്നവനുമായിരുന്നു. സ്‌ഥല വാസികള്‍ ബഞ്ചമിന്‍ഗോത്രക്കാര്‍ ആയിരുന്നു.
17. അവന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍ പൊതുസ്‌ഥലത്തിരുന്ന വഴിയാത്രക്കാരനെ കണ്ടു. അവന്‍ ചോദിച്ചു: നീ എവിടെപ്പോകുന്നു? എവിടെനിന്നു വരുന്നു?
18. അവന്‍ പറഞ്ഞു: യൂദായില്‍ ബേത്‌ലെഹെമില്‍നിന്ന്‌ എഫ്രായിംമലനാട്ടിലെ ഉള്‍പ്രദേശത്തേക്കു പോവുകയാണു ഞങ്ങള്‍. ഞാന്‍ ആ ദേശക്കാരനാണ്‌. ഞാന്‍ യൂദായിലെ ബേത്‌ലെഹെമില്‍ പോയതാണ്‌. ഇപ്പോള്‍ എന്‍െറ വീട്ടിലേക്കു മടങ്ങുന്നു. ആരും എനിക്ക്‌ അഭയം തരുന്നില്ല.
19. കഴുത കള്‍ക്കുവേണ്ട പുല്ലും വൈക്കോലും, ഈ ദാസനും ദാസിക്കും ഈ ചെറുപ്പക്കാരനും വേണ്ട അപ്പവും വീഞ്ഞും ഞങ്ങളുടെ കൈവശ മുണ്ട്‌. ഒന്നിനും കുറവില്ല.
20. വൃദ്‌ധന്‍ പറഞ്ഞു: സമാധാനമായിരിക്കുക. വേണ്ടതൊക്കെ ഞാന്‍ ചെയ്‌തുതരാം. ഈ പൊതുസ്‌ഥ ലത്ത്‌ രാത്രി കഴിക്കരുത്‌.
21. വൃദ്‌ധന്‍ അവരെ വീട്ടില്‍ കൊണ്ടുപോയി. കഴുതകള്‍ക്കു തീറ്റി കൊടുത്തു. അവര്‍ കാലുകഴുകി, ഭക്‌ഷണ പാനീയങ്ങള്‍ കഴിച്ചു.
22. അങ്ങനെ അവര്‍ സന്തുഷ്‌ടചിത്തരായിരിക്കുമ്പോള്‍ നഗരത്തിലെ ചില ആഭാസന്‍മാര്‍ വീടു വളഞ്ഞ്‌, വാതിലില്‍ ഇടിച്ചു. വീട്ടുടമസ്‌ഥനായ വൃദ്‌ധനോട്‌ അവര്‍ പറഞ്ഞു: നിന്‍െറ വീട്ടില്‍ വന്നിരിക്കുന്ന ആ മനുഷ്യനെ പുറത്തുകൊണ്ടുവരിക. ഞങ്ങള്‍ അവനുമായി രമിക്കട്ടെ.
23. വീട്ടുടമസ്‌ഥന്‍ പുറത്തേക്കുവന്ന്‌ അവരോടു പറഞ്ഞു: സഹോദരന്‍മാരേ, നിങ്ങള്‍ ഈ തിന്‍മ ചെയ്യരുത്‌. ഈ മനുഷ്യന്‍ എന്‍െറ അതിഥിയാണല്ലോ. ഈ മ്ലേച്ഛപ്രവൃത്തി നിങ്ങള്‍ ചെയ്യരുത്‌.
24. എനിക്കു കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന്‌ ഒരു ഉപനാരിയും ഉണ്ട്‌. ഞാന്‍ അവരെ നിങ്ങള്‍ക്കു വിട്ടുതരാം. ഇഷ്‌ടംപോലെ അവരോടു പ്രവര്‍ത്തിച്ചുകൊള്ളുക. എന്നാല്‍ ഈ മനുഷ്യനോടു നികൃഷ്‌ടത കാണിക്കരുത്‌.
25. എന്നാല്‍, അവര്‍ വൃദ്‌ധന്‍െറ വാക്കു കേട്ടില്ല. ലേവ്യന്‍ തന്‍െറ ഉപനാരിയെ അവര്‍ക്കു വിട്ടുകൊടുത്തു. അവര്‍ അവളെ മാനഭംഗപ്പെടുത്തി. പ്രഭാതംവരെ അവളുമായി രമിച്ചു. പ്രഭാതമായപ്പോഴേക്കും അവര്‍ അവളെ വിട്ടയച്ചു.
26. ആ സ്‌ത്രീ വന്ന്‌ തന്‍െറ നാഥന്‍ കിടന്നിരുന്ന വീടിന്‍െറ വാതില്‍ക്കല്‍ തളര്‍ന്നുവീണു. വെളിച്ചം പരക്കുന്നതുവരെ അവള്‍ അവിടെ കിടന്നു.
27. അവന്‍ രാവിലെ എഴുന്നേറ്റ്‌ വാതില്‍ തുറന്നുയാത്ര തുടരാന്‍ പുറത്തേക്കിറങ്ങി. അപ്പോള്‍ ഉപനാരികൈകള്‍ കട്ടിളപ്പടിമേല്‍വച്ച്‌ വാതില്‍ക്കല്‍ കിടക്കുന്നതു കണ്ടു.
28. അവന്‍ അവളോടു പറഞ്ഞു: എഴുന്നേല്‍ക്കൂ. നമുക്കു പോകാം. പക്‌ഷേ, ഒരു മറുപടിയും ഉണ്ടായില്ല. അവന്‍ അവളെ എടുത്തു കഴുതപ്പുറത്തുവച്ച്‌ സ്വന്തം വീട്ടിലേക്കു പോയി.
29. വീട്ടില്‍ എത്തിയ ഉടനെ അവന്‍ ഒരു കത്തിയെടുത്ത്‌ തന്‍െറ ഉപ നാരിയെ അവയവങ്ങള്‍ ഛേദിച്ചു പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലില്‍ എല്ലായിടത്തേക്കും കൊടുത്തയച്ചു. അതു കണ്ടവരെല്ലാം പറഞ്ഞു:
30. ഇസ്രായേല്‍ ഈജിപ്‌തില്‍നിന്നു വന്നതിനുശേഷം ഇന്നുവരെ ഇപ്രകാരം ഒന്നു സംഭവിക്കുകയോ കാണുകയോ ചെയ്‌തിട്ടില്ല. ഇതെപ്പറ്റി ആലോചിച്ചു തീരുമാനിക്കുവിന്‍.

Holydivine