John - Chapter 9
Holy Bible

1. അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്‌ധനായ ഒരുവനെ കണ്ടു.
2. ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്‌ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌, ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ?
3. യേശു മറുപടി പറഞ്ഞു: ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍െറ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌.
4. എന്നെ അയച്ചവന്‍െറ പ്രവൃത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്ത രാത്രി വരുന്നു.
5. ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്‍െറ പ്രകാശമാണ്‌.
6. ഇതു പറഞ്ഞിട്ട്‌ അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്‍െറ കണ്ണുകളില്‍ പൂശിയിട്ട്‌,
7. അവനോടു പറഞ്ഞു: നീ പോയി സീലോഹാ - അയയ്‌ക്കപ്പെട്ടവന്‍ എന്നര്‍ഥം - കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി, കാഴ്‌ചയുള്ളവനായി തിരിച്ചുവന്നു.
8. അയല്‍ക്കാരും അവനെ മുമ്പുയാചകനായി കണ്ടിട്ടുള്ളവരും പറഞ്ഞു: ഇവന്‍തന്നെയല്ലേ, അവിടെയിരുന്നു ഭിക്‌ഷയാചിച്ചിരുന്നവന്‍?
9. ചിലര്‍ പറഞ്ഞു: ഇവന്‍തന്നെ, മറ്റുചിലര്‍ പറഞ്ഞു: അല്ല, ഇവന്‍ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളു. എന്നാല്‍ അവന്‍ പറഞ്ഞു: ഞാന്‍ തന്നെ.
10. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: എങ്ങനെയാണു നിന്‍െറ കണ്ണുകള്‍ തുറക്കപ്പെട്ടത്‌?
11. അവന്‍ പറഞ്ഞു: യേശു എന്നു പേരുള്ള മനുഷ്യന്‍ ചെളിയുണ്ടാക്കി എന്‍െറ കണ്ണുകളില്‍ പുരട്ടി, സീലോഹായില്‍ പോയി കഴുകുക എന്നു പറഞ്ഞു. ഞാന്‍ പോയി കഴുകി; എനിക്കു കാഴ്‌ച ലഭിച്ചു.
12. എന്നിട്ട്‌ അവനെവിടെ എന്ന്‌ അവര്‍ ചോദിച്ചു. എനിക്കറിഞ്ഞുകൂടാ എന്ന്‌ അവന്‍ മറുപടി പറഞ്ഞു.
13. മുമ്പ്‌ അന്‌ധനായിരുന്ന അവനെ അവര്‍ ഫരിസേയരുടെ അടുത്തു കൊണ്ടുചെന്നു.
14. യേശു ചെളിയുണ്ടാക്കി അവന്‍െറ കണ്ണുകള്‍ തുറന്നത്‌ ഒരു സാബത്തു ദിവസമാണ്‌.
15. വീണ്ടും ഫരിസേയര്‍ അവനോട്‌ എങ്ങനെ അവനു കാഴ്‌ച ലഭിച്ചു എന്നു ചോദിച്ചു. അവന്‍ പറഞ്ഞു: അവന്‍ എന്‍െറ കണ്ണുകളില്‍ ചെളി പുരട്ടി; ഞാന്‍ കഴുകി; ഞാന്‍ കാണുകയും ചെയ്യുന്നു.
16. ഫരിസേയരില്‍ ചിലര്‍ പറഞ്ഞു: ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ളവനല്ല. എന്തെന്നാല്‍, അവന്‍ സാബത്ത്‌ ആചരിക്കുന്നില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞു: പാപിയായ ഒരു മനുഷ്യന്‌ എങ്ങനെ ഇത്തരം അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും? അങ്ങനെ അവരുടെയിടയില്‍ ഭിന്നതയുണ്ടായി.
17. അപ്പോള്‍ ആ അന്‌ധനോടു വീണ്ടും അവര്‍ ചോദിച്ചു: അവന്‍ നിന്‍െറ കണ്ണുകള്‍ തുറന്നല്ലോ; അവനെപ്പറ്റി നീഎന്തു പറയുന്നു? അവന്‍ പറഞ്ഞു: അവന്‍ ഒരു പ്രവാചകനാണ്‌.
18. അവന്‍ അന്‌ധനായിരുന്നെന്നും കാഴ്‌ചപ്രാപിച്ചെന്നും കാഴ്‌ച ലഭിച്ചവന്‍െറ മാതാപിതാക്കന്‍മാരെ വിളിച്ചു ചോദിക്കുവോളം, യഹൂദര്‍ വിശ്വസിച്ചില്ല.
19. അവര്‍ ചോദിച്ചു: അന്‌ധനായി ജനിച്ചു എന്നു നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവനാണോ? ആണെങ്കില്‍ എങ്ങനെയാണ്‌ അവനിപ്പോള്‍ കാണുന്നത്‌?
20. അവന്‍െറ മാതാപിതാക്കന്‍മാര്‍ പറഞ്ഞു: അവന്‍ ഞങ്ങളുടെ മകനാണെന്നും അവന്‍ അന്‌ധനായി ജനിച്ചു എന്നും ഞങ്ങള്‍ക്കറിയാം.
21. എന്നാല്‍, ഇപ്പോള്‍ അവന്‍ എങ്ങനെ കാണുന്നു എന്നും അവന്‍െറ കണ്ണുകള്‍ ആരു തുറന്നു എന്നും ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അത്‌ അവനോടുതന്നെ ചോദിക്കുവിന്‍. അവനു പ്രായം ആയല്ലോ. തന്നെക്കുറിച്ച്‌ അവന്‍ തന്നെ പറയും.
22. അവന്‍െറ മാതാപിതാക്കന്‍മാര്‍ ഇങ്ങനെ പറഞ്ഞത്‌ യഹൂദരെ ഭയന്നിട്ടാണ്‌. കാരണം, യേശുവിനെ ക്രിസ്‌തു എന്ന്‌ ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞാല്‍ അവനെ സിനഗോഗില്‍നിന്നു പുറത്താക്കണമെന്ന്‌ യഹൂദര്‍ തീരുമാനിച്ചിരുന്നു.
23. അതുകൊണ്ടാണ്‌, അവന്‍െറ മാതാപിതാക്കന്‍മാര്‍ അവനു പ്രായമായല്ലോ; അവനോടുതന്നെ ചോദിക്കുവിന്‍ എന്നു പറഞ്ഞത്‌.
24. അന്‌ധനായിരുന്ന അവനെ യഹൂദര്‍ വീണ്ടും വിളിച്ച്‌ അവനോട്‌ പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ പാപിയാണെന്നു ഞങ്ങള്‍ക്കറിയാം.
25. അവന്‍ പറഞ്ഞു: അവന്‍ പാപിയാണോ എന്ന്‌ എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഒരു കാര്യം എനിക്കറിയാം. ഞാന്‍ അന്‌ധനായിരുന്നു; ഇപ്പോള്‍ ഞാന്‍ കാണുന്നു.
26. അവര്‍ ചോദിച്ചു: അവന്‍ നിനക്കുവേണ്ടി എന്തു ചെയ്‌തു? എങ്ങനെയാണ്‌ അവന്‍ നിന്‍െറ കണ്ണുകള്‍ തുറന്നത്‌?
27. അവന്‍ മറുപടി പറഞ്ഞു: നിങ്ങളോടു ഞാന്‍ പറഞ്ഞുകഴിഞ്ഞുവല്ലോ. അപ്പോള്‍ നിങ്ങള്‍ കേട്ടില്ല. എന്തുകൊണ്ടാണ്‌ വീണ്ടും കേള്‍ക്കാന്‍ നിങ്ങളാഗ്രഹിക്കുന്നത്‌? നിങ്ങളും അവന്‍െറ ശിഷ്യരാകുവാന്‍ ഇച്‌ഛിക്കുന്നുവോ?
28. അവനെ ശകാരിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു: നീയാണ്‌ അവന്‍െറ ശിഷ്യന്‍. ഞങ്ങള്‍ മോശയുടെ ശിഷ്യന്‍മാരാണ്‌.
29. ദൈവം മോശയോടു സംസാരിച്ചുവെന്ന്‌ ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഈ മനുഷ്യന്‍ എവിടെനിന്നാണെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ.
30. അവന്‍ മറുപടി പറഞ്ഞു. ഇതു വിചിത്രമായിരിക്കുന്നു! അവന്‍ എവിടെനിന്നാണെന്നു നിങ്ങളറിയുന്നില്ല. എന്നാല്‍, അവന്‍ എന്‍െറ കണ്ണുകള്‍ തുറന്നു.
31. ദൈവം പാപികളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ലെന്നു നമുക്കറിയാം. എന്നാല്‍, ദൈവത്തെ ആരാധിക്കുകയും അവന്‍െറ ഇഷ്‌ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍െറ പ്രാര്‍ഥന ദൈവം ശ്രവിക്കുന്നു.
32. അന്‌ധനായിപ്പിറന്ന ഒരു മനുഷ്യന്‍െറ കണ്ണ്‌ ആരും തുറന്നതായി ലോകാരംഭം മുതല്‍ ഇന്നോളം കേട്ടിട്ടില്ല.
33. ഈ മനുഷ്യന്‍ ദൈവത്തില്‍നിന്നുള്ള വനല്ലെങ്കില്‍ ഒന്നുംചെയ്യാന്‍ അവനു കഴിയുമായിരുന്നില്ല.
34. അപ്പോള്‍ അവര്‍ പറഞ്ഞു: തികച്ചും പാപത്തില്‍ പിറന്ന നീ ഞങ്ങളെ പഠിപ്പിക്കുന്നുവോ? അവര്‍ അവനെ പുറത്താക്കി.
35. അവര്‍ അവനെ പുറത്താക്കി എന്നു യേശു കേട്ടു. അവനെക്കണ്ടപ്പോള്‍ യേശു ചോദിച്ചു: മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ?
36. അവന്‍ ചോദിച്ചു: കര്‍ത്താവേ, ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന്‌ അവന്‍ ആരാണ്‌?
37. യേശു പറഞ്ഞു: നീ അവനെ കണ്ടുകഴിഞ്ഞു. നിന്നോടു സംസാരിക്കുന്നവന്‍തന്നെയാണ്‌ അവന്‍ .
38. കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞുകൊണ്ട്‌ അവന്‍ യേശുവിനെ പ്രണമിച്ചു.
39. യേശു പറഞ്ഞു: കാഴ്‌ചയില്ലാത്ത വര്‍ കാണുകയും കാഴ്‌ചയുള്ളവര്‍ അന്‌ധരായിത്തീരുകയും ചെയ്യേണ്ടതിന്‌ന്യായവിധിക്കായിട്ടാണു ഞാന്‍ ഈ ലോകത്തിലേക്കു വന്നത്‌.
40. അവന്‍െറ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയര്‍ ഇതുകേട്ട്‌ അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും അന്‌ധരാണോ?
41. യേശു അവരോടു പറഞ്ഞു: അന്‌ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു.

Holydivine