Hebrews - Chapter 7
Holy Bible

1. രാജാക്കന്‍മാരെ വധിച്ചതിനുശേഷം മടങ്ങിവന്ന അബ്രാഹത്തെ കണ്ടപ്പോള്‍, സലേ മിന്‍െറ രാജാവും അത്യുന്നതനായ ദൈവത്തിന്‍െറ പുരോഹിതനുമായ മെല്‍ക്കിസെദേക്ക്‌ അവനെ അനുഗ്രഹിച്ചു.
2. സകലത്തിന്‍െറയും ദശാംശം അബ്രാഹം അവനു നല്‍കി. അവന്‍െറ പേരിന്‌ ഒന്നാമതു നീതിയുടെ രാജാവെന്നും, രണ്ടാമതു സലേമിന്‍െറ - സമാധാനത്തിന്‍െറ - രാജാവെന്നുമാണ്‌ അര്‍ഥം.
3. അവനു പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്‍െറ ദിവസങ്ങള്‍ക്ക്‌ ആരംഭമോ ആയുസ്‌സിന്‌ അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്‌.
4. അവന്‍ എത്ര വലിയവന്‍ എന്നു കാണുവിന്‍! പൂര്‍വപിതാവായ അബ്രാഹംയുദ്‌ധത്തില്‍ പിടിച്ചെടുത്തവയുടെ ദശാംശം അവനു കൊടുത്തുവല്ലോ.
5. ലേവിയുടെ പുത്രന്‍മാരില്‍ പൗരോഹിത്യം സ്വീകരിച്ചിരുന്നവര്‍ക്കു തങ്ങളുടെ സഹോദരരും അബ്രാഹത്തിന്‍െറ മക്കളുമായിരുന്ന ജനങ്ങളില്‍ നിന്നുപോലും ദശാംശം വാങ്ങാന്‍ നിയമത്തിന്‍െറ അനുശാസനം ഉണ്ടായിരുന്നു.
6. എന്നാല്‍, അവരുടെ വംശാവലിയില്‍പ്പെടാതിരുന്നിട്ടും മെല്‍ക്കിസെദേക്ക്‌ അബ്രാഹത്തില്‍ നിന്നു ദശാംശം വാങ്ങുകയും വാഗ്‌ദാനം സ്വീകരിച്ചിരുന്ന അബ്രാഹത്തെ അനുഗ്രഹിക്കുകയും ചെയ്‌തു.
7. ചെറിയവന്‍ വലിയവനാല്‍ അനുഗ്രഹിക്കപ്പെടുന്നു, തര്‍ക്കമില്ല.
8. ലേവ്യപുരോഹിതന്‍മാരുടെ കാര്യത്തില്‍ മരണമുള്ള മനുഷ്യരാണ്‌ ദശാംശം വാങ്ങുന്നത്‌. മെല്‍ക്കിസെദേക്കിന്‍െറ കാര്യത്തിലാകട്ടെ, ജീവിച്ചിരിക്കുന്നുവെന്നു സാക്‌ഷ്യമുള്ളവന്‍ വാങ്ങുന്നു.
9. ദശാംശം വാങ്ങിയിരുന്ന ലേവി പോലും അബ്രാഹത്തിലൂടെ ദശാംശംകൊടുത്തു എന്നു പറയാവുന്നതാണ്‌.
10. എന്തെന്നാല്‍, മെല്‍ക്കിസെദേക്ക്‌്‌ അബാഹത്തെ കണ്ടുമുട്ടുമ്പോള്‍ ലേവി അബ്രാഹത്തിന്‍െറ അജാതസന്താനം ആയിരുന്നു.
11. ലേവ്യപൗരോഹിത്യം വഴിയാണല്ലോ ജനങ്ങള്‍ക്കു നിയമം നല്‍കപ്പെട്ടത്‌. ആ പൗരോഹിത്യംവഴി പൂര്‍ണത പ്രാപിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, അഹറോന്‍െറ ക്രമത്തില്‍നിന്നു വ്യത്യസ്‌തമായി മെല്‍ക്കിസെദേക്കിന്‍െറ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ ഉണ്ടാവുക ആവശ്യമായിരുന്നോ?
12. പൗരോഹിത്യത്തില്‍ വ്യത്യാസം വരുമ്പോള്‍ നിയമത്തിലും അവശ്യം മാറ്റം വരുന്നു.
13. ഇവയൊക്കെ ആരെക്കുറിച്ചു പറയപ്പെട്ടിരിക്കുന്നുവോ അവന്‍ വേറൊരു വംശത്തില്‍പ്പെട്ടവനാണ്‌. ആ വംശത്തില്‍ നിന്നാകട്ടെ ആരും ബലിപീഠത്തിങ്കല്‍ ശുശ്രൂഷചെയ്‌തിട്ടുമില്ല.
14. നമ്മുടെ കര്‍ത്താവു ജനിച്ചതു യൂദായുടെ വംശത്തിലാണെന്നു സ്‌പഷ്‌ടമാണ്‌. ഈ വംശത്തിന്‍െറ പൗരോഹിത്യത്തെക്കുറിച്ചു മോശ ഒന്നും പറഞ്ഞിട്ടില്ല.
15. മെല്‍ക്കിസെദേക്കിന്‍െറ സാദൃശ്യത്തില്‍ മറ്റൊരു പുരോഹിതന്‍ പ്രത്യക്‌ഷനാകുന്നതില്‍നിന്ന്‌ ഇതു കൂടുതല്‍ വ്യക്‌തമാകുന്നു.
16. ഇവനോ, ശാരീരിക ജനനക്രമമനുസരിച്ചല്ല, പ്രത്യുത, അക്‌ഷയമായ ജീവന്‍െറ ശക്‌തിനിമിത്തമാണ്‌ പുരോഹിതനായത്‌.
17. എന്തെന്നാല്‍, നീ മെല്‍ക്കിസെദേക്കിന്‍െറ ക്രമപ്രകാരം എന്നേക്കും പുരോഹിതനാകുന്നു എന്ന്‌ അവനെക്കുറിച്ചു സാക്‌ഷ്യമുണ്ട്‌.
18. ആദ്യകല്‍പന അസാധുവാക്കപ്പെട്ടത്‌ അതിന്‍െറ ബലഹീനതയും നിഷ്‌പ്രയോജന ത്വവും കൊണ്ടാണ്‌.
19. നിയമം ഒന്നിനെയും പൂര്‍ണതയിലെത്തിച്ചിട്ടില്ല. അതിനെക്കാള്‍ ശ്രഷ്‌ഠവും ദൈവത്തിലേക്കു നമ്മെഅടുപ്പിക്കുന്നതുമായ പ്രത്യാശ അതിന്‍െറ സ്‌ഥാനത്തു നിലവില്‍വന്നു.
20. അതും ശപഥത്തോടുകൂടെയാണ്‌. മുന്‍പു പുരോഹിതരായവര്‍ ശപഥംകൂടാതെയാണ്‌ തങ്ങളുടെ സ്‌ഥാനം ഏറ്റത്‌.
21. ഇവനാകട്ടെ, കര്‍ത്താവു ശപഥംചെയ്‌തിട്ടുണ്ട്‌, അവന്‍ മനസ്‌സു മാറ്റുകയില്ല, നീ എന്നേക്കും പുരോഹിതനാണ്‌ എന്നു തന്നോടു പറഞ്ഞവന്‍െറ ശപഥത്തോടുകൂടെയാണ്‌ പുരോഹിതനായത്‌.
22. ഇതു ക്രിസ്‌തുവിനെ ശ്രഷ്‌ഠമായ ഒരു ഉടമ്പടിക്ക്‌ അച്ചാരമാക്കുന്നു.
23. മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ തുടരാന്‍മരണം അവരെ അനുവദിച്ചില്ല.
24. യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്‍െറ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
25. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.
26. പരിശുദ്‌ധനും ദോഷരഹിതനും നിഷ്‌ കളങ്കനും പാപികളില്‍നിന്നു വേര്‍തിരിക്കപ്പെട്ടവനും സ്വര്‍ഗത്തിനുമേല്‍ ഉയര്‍ത്തപ്പെട്ടവനുമായ ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ടായിരിക്കുക ഉചിതമായിരുന്നു.
27. അന്നത്തെ പ്രധാനപുരോഹിതന്‍മാരെപ്പോലെ, ആദ്യമേസ്വന്തം പാപങ്ങള്‍ക്കു വേണ്ടിയും അനന്തരം ജനത്തിന്‍െറ പാപങ്ങള്‍ക്കുവേണ്ടിയും അനുദിനം അവന്‍ ബലിയര്‍പ്പിക്കേണ്ടതില്ല. അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട്‌ എന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിച്ചിരിക്കുന്നു. വാസ്‌തവത്തില്‍, നിയമം ബലഹീനരായ
28. മനുഷ്യരെയാണ്‌ പ്രധാന പുരോഹിതന്‍മാരായി നിയോഗിക്കുന്നത്‌. എന്നാല്‍, നിയമത്തിനു ശേഷം വന്ന ശപഥത്തിന്‍െറ വചനമാകട്ടെ എന്നേക്കും പരിപൂര്‍ണനാക്കപ്പെട്ട പുത്രനെ നിയോഗിക്കുന്നു.

Holydivine