Hebrews - Chapter 12
Holy Bible

1. നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെവിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക്‌ ഓടിത്തീര്‍ക്കാം.
2. നമ്മുടെ വിശ്വാസത്തിന്‍െറ നാഥനും അതിനെ പൂര്‍ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്‌ഷിച്ച്‌, അവമാനം വകവയ്‌ക്കാതെ, കുരിശ്‌ ക്‌ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്‍െറ വലത്തുഭാഗത്ത്‌ അവന്‍ അവരോധിക്കപ്പെടുകയും ചെയ്‌തു.
3. ആകയാല്‍, മനോധൈര്യം അസ്‌തമിച്ച്‌ നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍വേണ്ടി, അവന്‍ , തന്നെ എതിര്‍ത്ത പാപികളില്‍ നിന്ന്‌ എത്രമാത്രം സ ഹിച്ചെന്ന്‌ ചിന്തിക്കുവിന്‍.
4. പാപത്തിനെതിരായുള്ള സമരത്തില്‍ നിങ്ങള്‍ക്ക്‌ ഇനിയും രക്‌തം ചൊരിയേണ്ടി വന്നിട്ടില്ല.
5. നിങ്ങളെ പുത്രന്‍മാരെന്ന്‌ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള ആ ഉപദേശം നിങ്ങള്‍ മറന്നുപോയോ? എന്‍െറ മകനേ, കര്‍ത്താവിന്‍െറ ശിക്‌ഷണത്തെനീ നിസ്‌സാരമാക്കരുത്‌. അവന്‍ ശാസിക്കുമ്പോള്‍ നീ നഷ്‌ടധൈര്യനാകയുമരുത്‌.
6. താന്‍ സ്‌നേഹിക്കുന്നവന്‌ കര്‍ത്താവു ശിക്‌ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെപ്രഹരിക്കുകയും ചെയ്യുന്നു.
7. ശിക്‌ഷണത്തിനുവേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്‌. മക്കളോടെന്നപോലെ ദൈവം നിങ്ങളോടുപെരുമാറുന്നു. പിതാവിന്‍െറ ശിക്‌ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്‌?
8. എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്‌ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്‌.
9. ഇതിനും പുറമേ, നമ്മെതിരുത്തുന്നതിന്‌ നമുക്കു ഭൗമികപിതാക്കന്‍മാരുണ്ടായിരുന്നു. നാം അവരെ ബഹുമാനിക്കുകയും ചെയ്‌തു. അങ്ങനെയെങ്കില്‍, നാം ആത്‌മാക്കളുടെ പിതാവിനു വിധേയരായി ജീവിക്കേണ്ടതല്ലേ?
10. ഭൗമിക പിതാക്കന്‍മാര്‍ തങ്ങളുടെ ഇഷ്‌ടമനുസരിച്ചു കുറച്ചുസമയം നമ്മെപരിശീലിപ്പിച്ചു. എന്നാല്‍, ദൈവം നമ്മെപരിശീലിപ്പിക്കുന്നതു നമ്മുടെ നന്‍മയ്‌ക്കും തന്‍െറ പരിശുദ്‌ധിയില്‍ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ്‌.
11. എല്ലാ ശിക്‌ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്‌കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്കു കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു.
12. അതിനാല്‍, തളര്‍ന്ന കൈകളെയും ബ ലമില്ലാത്ത കാല്‍മുട്ടുകളെയും ശക്‌തിപ്പെടുത്തുവിന്‍.
13. മുടന്തുള്ള പാദങ്ങള്‍ സന്‌ധിവിട്ട്‌ ഇടറിപ്പോകാതെ സുഖപ്പെടാന്‍ തക്കവിധം അവയ്‌ക്ക്‌ നേര്‍വഴി ഒരുക്കുവിന്‍.
14. എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിച്ച്‌ വിശുദ്‌ധിക്കുവേണ്ടി പരിശ്രമിക്കുവിന്‍. വിശുദ്‌ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല.
15. ദൈവകൃപ ആര്‍ക്കും നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. വിദ്വേഷത്തിന്‍െറ വേരു വളര്‍ന്ന്‌ ഉപദ്രവം ചെയ്യാതിരിക്കാന്‍ സൂക്‌ഷിക്കുവിന്‍. വിദ്വേഷംമൂലം പലരും അശുദ്‌ധരായിത്തീരുന്നു.
16. ഒരു നേരത്തെ ഭക്‌ഷണത്തിനുവേണ്ടി തന്‍െറ കടിഞ്ഞൂല്‍പുത്രസ്‌ഥാനംവിറ്റ ഏസാവിനെപ്പോലെ ആരും അസന്‍മാര്‍ഗിയോ അധാര്‍മികനോ ആകരുത്‌.
17. പിന്നീട്‌ അവകാശം പ്രാപിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അവന്‍ തിരസ്‌കരിക്കപ്പെട്ടുവെന്നു നിങ്ങള്‍ക്കറിയാമല്ലോ. കണ്ണീരോടെ അവന്‍ അത്‌ ആഗ്രഹിച്ചെങ്കിലും അനുതപിക്കാന്‍ അവന്‌ അവസരം ലഭിച്ചില്ല.
18. സ്‌പര്‍ശിക്കാവുന്ന വസ്‌തുവിനെയോ എരിയുന്ന അഗ്‌നിയെയോ അന്‌ധകാരത്തെയോ കാര്‍മേഘത്തെയോ ചുഴലിക്കാറ്റിനെയോ
19. കാഹളധ്വനിയെയോ ഇനി അരുതേ എന്ന്‌ കേട്ടവരെക്കൊണ്ടു പറയിക്കുന്ന വാക്കുകളുടെ മുഴക്കത്തെയോ അല്ല നിങ്ങള്‍ സമീപിക്കുന്നത്‌.
20. മലയെ സമീപിക്കുന്നത്‌ ഒരു മൃഗമാണെങ്കില്‍പ്പോലും അതിനെ കല്ലെറിയണം എന്ന കല്‍പന അവര്‍ക്കു ദുസ്‌സഹമായിരുന്നു.
21. ഞാന്‍ ഭയംകൊണ്ടു വിറയ്‌ക്കുന്നു എന്നു മോശ പറയത്തക്കവിധം അത്ര ഭയങ്കരമായിരുന്നു ആ കാഴ്‌ച.
22. സീയോന്‍മലയിലേക്കും ജീവിക്കുന്ന ദൈവത്തിന്‍െറ നഗരമായ സ്വര്‍ഗീയ ജറുസലെമിലേക്കും അസംഖ്യം ദൂതന്‍മാരുടെ സമൂഹത്തിലേക്കുമാണു നിങ്ങള്‍ വന്നിരിക്കുന്നത്‌.
23. സ്വര്‍ഗത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതരുടെ സമൂഹത്തിലേക്കും സഭയിലേക്കും എല്ലാവരുടെയും ദൈവമായന്യായാധിപന്‍െറ മുന്‍പിലേക്കും പരിപൂര്‍ണരാക്കപ്പെട്ട നീതിമാന്‍മാരുടെ ആത്‌മാക്കളുടെ അടുത്തേക്കും
24. പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായ യേശുവിന്‍െറ സവിധത്തിലേക്കും ആബേലിന്‍െറ രക്‌തത്തെക്കാള്‍ ശ്രഷ്‌ഠമായവ വാഗ്‌ദാനം ചെയ്യുന്നതളിക്കപ്പെട്ട രക്‌തത്തിലേക്കുമാണ്‌ നിങ്ങള്‍ വന്നിരിക്കുന്നത്‌.
25. സംസാരിച്ചു കൊണ്ടിരിക്കുന്നവനെ നിരസിക്കാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. ഭൂമിയില്‍ തങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയവനെ നിരസിച്ചവര്‍ രക്‌ഷപെട്ടില്ലെങ്കില്‍, സ്വര്‍ഗത്തില്‍നിന്നു നമ്മോടു സംസാരിച്ചവനെ നാം തിരസ്‌കരിച്ചാല്‍ രക്‌ഷപെടുക കൂടുതല്‍ പ്രയാസമാണ്‌.
26. അന്ന്‌ അവന്‍െറ സ്വരം ഭൂമിയെ ഇളക്കി. എന്നാല്‍, ഇനിയും ഒരിക്കല്‍ക്കൂടി ഞാന്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും എന്ന്‌ ഇപ്പോള്‍ അവന്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു.
27. ഇനിയും ഒരിക്കല്‍ക്കൂടി എന്ന പ്രയോഗം സൂചിപ്പിക്കുന്നത്‌ ഇളക്കപ്പെട്ടവ- സൃഷ്‌ടിക്കപ്പെട്ടവ - നീക്കം ചെയ്യപ്പെടുമെന്നാണ്‌. ഇളക്കപ്പെടാന്‍ പാടില്ലാത്തവനിലനില്‍ക്കാന്‍വേണ്ടിയാണ്‌ ഇത്‌.
28. സുസ്‌ഥിരമായ ഒരു രാജ്യം ലഭി ച്ചതില്‍ നമുക്കു നന്‌ദിയുള്ളവരായിരിക്കാം; അങ്ങനെ, ദൈവത്തിനു സ്വീകാര്യമായ ആരാധന ഭയഭക്‌ത്യാദരങ്ങളോടെ സമര്‍പ്പിക്കാം.
29. കാരണം, നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്‌നിയാണ്‌.

Holydivine