Titus - Chapter 2
Holy Bible

1. നീ ശരിയായ വിശ്വാസസംഹിതയനുസരിച്ചുള്ള കാര്യങ്ങള്‍ പഠിപ്പിക്കുക.
2. പ്രായംചെന്ന പുരുഷന്‍മാര്‍ മിതത്വം പാലിക്കുന്നവരും ഗൗരവബുദ്‌ധികളും വിവേകികളും വിശ്വാസത്തിലും സ്‌നേഹത്തിലും സഹനത്തിലും ദൃഢതയുള്ളവരും ആയിരിക്കാന്‍ നീ ഉപദേശിക്കുക.
3. പ്രായം ചെന്ന സ്‌ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന്‌ അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കട്ടെ.
4. ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും സ്‌നേഹിക്കാനും, വിവേകവും ചാരിത്രശുദ്‌ധിയും കുടുംബജോലികളില്‍ താത്‌പര്യവും ദയാശീലവും ഭര്‍ത്താക്കന്‍മാരോടു വിധേയത്വവും ഉള്ളവരാകാനുംയുവതികളെ അവര്‍ പരിശീലിപ്പിക്കട്ടെ.
5. അങ്ങനെ, ദൈവവചനത്തെ അപകീര്‍ത്തിയില്‍നിന്ന്‌ ഒഴിവാക്കാന്‍ അവര്‍ക്കു കഴിയും. ഇപ്രകാരംതന്നെ, ആത്‌മനിയന്ത്രണം പാലിക്കാന്‍യുവാക്കന്‍മാരെ ഉദ്‌ബോധിപ്പിക്കുക.
6. നീ എല്ലാവിധത്തിലും സത്‌പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക; നിന്‍െറ പ്രബോധനങ്ങളില്‍ സത്യസന്‌ധതയും ഗൗരവബോധവും,
7. ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതിയും പ്രകടമാക്കുക.
8. അങ്ങനെയായാല്‍ എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്‌ജിക്കും.
9. അടിമകളോട്‌ യജമാനന്‍മാര്‍ക്കു കീഴ്‌പ്പെട്ടിരിക്കാനും എല്ലാകാര്യങ്ങളിലും അവരെപ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക.
10. അവര്‍ എതിര്‍ത്തു സംസാരിക്കരുത്‌; ഒന്നും അപഹരിക്കുകയുമരുത്‌; എല്ലാകാര്യങ്ങളിലും നമ്മുടെ രക്‌ഷകനായ ദൈവത്തിന്‍െറ പ്രബോധനങ്ങള്‍ക്കു ഭൂഷണമായിരിക്കത്തക്കവിധം പൂര്‍ണവും ആത്‌മാര്‍ഥവുമായ വിശ്വസ്‌തത പുലര്‍ത്തണം.
11. എല്ലാ മനുഷ്യരുടെയും രക്‌ഷയ്‌ക്കായി ദൈവത്തിന്‍െറ കൃപ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.
12. നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്‌ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്‌ഠയും ദൈവഭക്‌തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെപരിശീലിപ്പിക്കുന്നു.
13. അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്‍െറയും രക്‌ഷകനായ യേശുക്രിസ്‌തുവിന്‍െറയും മഹത്വം പ്രത്യക്‌ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.
14. യേശുക്രിസ്‌തു എല്ലാ തിന്‍മകളിലുംനിന്നു നമ്മെമോചിപ്പിക്കുന്നതിനും, സത്‌പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്‌ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്‌ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു.
15. ഇക്കാര്യങ്ങള്‍ നീ പ്രഖ്യാപിക്കുക; തികഞ്ഞഅധികാരത്തോടെ നീ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ.

Holydivine