Philippians - Chapter 2
Holy Bible

1. ആകയാല്‍ ക്രിസ്‌തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്‌നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്‌മാവിലുള്ള കൂട്ടായ്‌മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍
2. നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്‌, ഒരേ സ്‌നേഹത്തില്‍ വര്‍ത്തിച്ച്‌, ഒരേ ആത്‌മാവും ഒരേ അഭിപ്രായവും ഉള്ള വരായി എന്‍െറ സന്തോഷം പൂര്‍ണമാക്കുവിന്‍.
3. മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രഷ്‌ഠരായി കരുതണം.
4. ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച്‌ മറ്റുള്ളവരുടെ താത്‌പര്യവും പരിഗണിക്കണം.
5. യേശുക്രിസ്‌തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ.
6. ദൈവത്തിന്‍െറ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല;
7. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്‍െറ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌,
8. ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി.
9. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്‌തു.
10. ഇത്‌, യേശുവിന്‍െറ നാമത്തിനു മു മ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും,
11. യേശുക്രിസ്‌തു കര്‍ത്താവാണെന്ന്‌ പിതാവായ ദൈവത്തിന്‍െറ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്‌.
12. എന്‍െറ പ്രിയപ്പെട്ടവരേ, നിങ്ങള്‍ എപ്പോഴും അനുസരണയോടെ വര്‍ത്തിച്ചിട്ടുള്ള തുപോലെ, എന്‍െറ സാന്നിധ്യത്തില്‍മാത്ര മല്ല, ഞാന്‍ അകന്നിരിക്കുന്ന ഈ സമയത്തും പൂര്‍വാധികം ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ സ്വന്തം രക്‌ഷയ്‌ക്കുവേണ്ടി അധ്വാനിക്കുവിന്‍.
13. എന്തെന്നാല്‍, തന്‍െറ അഭീഷ്‌ടമനുസരിച്ച്‌ ഇച്‌ഛിക്കാനും പ്രവര്‍ത്തിക്കാനും നിങ്ങളെ ഉത്തേജിപ്പിക്കുന്നതു ദൈവമാണ്‌.
14. എല്ലാകാര്യങ്ങളും മുറുമുറുപ്പും തര്‍ക്കവുംകൂടാതെ ചെയ്യുവിന്‍.
15. അങ്ങനെ, നിങ്ങള്‍ നിര്‍ദോഷരും നിഷ്‌കളങ്കരുമായിത്തീര്‍ന്ന്‌, വഴിപിഴച്ചതും വക്രതയുള്ളതുമായ തലമുറയുടെയിടയില്‍ കുറ്റമറ്റ ദൈവ മക്കളാവട്ടെ; അവരുടെ മധ്യേ ലോകത്തില്‍ നിങ്ങള്‍ വെളിച്ചമായി പ്രകാശിക്കുകയും ചെയ്യട്ടെ.
16. നിങ്ങള്‍ ജീവന്‍െറ വചനത്തെ മുറുകെപ്പിടിക്കുവിന്‍. അപ്പോള്‍ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ലെന്ന്‌ ക്രിസ്‌തുവിന്‍െറ ദിനത്തില്‍ എനിക്കഭിമാനിക്കാം.
17. നിങ്ങളുടെ ബലിയുടെയും വിശ്വാസത്തില്‍ നിന്നുള്ള ശുശ്രൂഷയുടെയുംമേല്‍ ഒരു നൈവേദ്യമായി എന്‍െറ ജീവന്‍ ചൊരിയേണ്ടിവന്നാല്‍ത്തന്നെയും, ഞാന്‍ അതില്‍ സന്തോഷിക്കുകയും നിങ്ങളെല്ലാവരോടുംകൂടെ ആ നന്‌ദിക്കുകയും ചെയ്യും.
18. ഇപ്രകാരംതന്നെ നിങ്ങളും എന്നോടുകൂടെ സന്തോഷിക്കുകയും എന്‍െറ ആനന്‌ദത്തില്‍ പങ്കുകൊള്ളുകയും ചെയ്യുവിന്‍.
19. നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞ്‌ എനിക്കു സന്തോഷിക്കാന്‍വേണ്ടി, തിമോത്തേയോസിനെ ഉടനെ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കാമെന്നു കര്‍ത്താവായ യേശുവില്‍ ഞാന്‍ പ്രത്യാശിക്കുന്നു.
20. അവനെപ്പോലെ നിങ്ങളുടെ കാര്യത്തില്‍ ആത്‌മാര്‍ഥമായി താത്‌പര്യമുള്ള വേറൊരാള്‍ എനിക്കില്ല.
21. എല്ലാവരും അന്വേഷിക്കുന്നതു സ്വന്തം കാര്യമാണ്‌. യേശുക്രിസ്‌തുവിന്‍െറ കാര്യമല്ല.
22. എന്നാല്‍, തിമോത്തേയോസിന്‍െറ സ്വഭാവഗുണം നിങ്ങള്‍ക്കറിയാമല്ലോ. പുത്രന്‍ പിതാവിനോടൊത്ത്‌ എന്നതുപോലെ അവന്‍ എന്നോടൊത്തു സുവിശേഷത്തിനു ശുശ്രൂ ഷ ചെയ്‌തു.
23. എന്‍െറ കാര്യം എങ്ങനെയാകുമെന്ന്‌ അറിഞ്ഞാലുടനെ അവനെ അയയ്‌ക്കാമെന്നു പ്രതീക്‌ഷിക്കുന്നു.
24. എനിക്കു വേഗം വരാന്‍ സാധിക്കുമെന്നു കര്‍ത്താവില്‍ ഞാന്‍ പ്രത്യാശിക്കുന്നു.
25. എന്‍െറ സഹോദരനും സഹപ്രവര്‍ത്ത കനും സഹയോദ്‌ധാവും നിങ്ങളുടെ അപ്പസ്‌തോലനും എന്‍െറ ആവശ്യങ്ങളില്‍ ശുശ്രൂഷകനുമായ എപ്പഫ്രാദിത്തോസിനെ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കേണ്ടതാണെന്ന്‌ ഞാന്‍ കരുതുന്നു.
26. നിങ്ങളെ എല്ലാവരെയും കാണാന്‍ അവന്‍ അതീവ തത്‌പരനാണ്‌. കൂടാതെ, താന്‍ രോഗിയാണെന്നു നിങ്ങള്‍കേട്ട തില്‍ അവന്‍ വളരെ അസ്വസ്‌ഥനായിരിക്കുകയുമാണ്‌.
27. അതേ, അവന്‍ രോഗബാധിത നായി മരണത്തോളം എത്തി. എങ്കിലും ദൈവം അവനോടു കരുണ കാണിച്ചു. അവനോടു മാത്രമല്ല എന്നോടും-എനിക്കു ദുഃഖത്തിന്‍മേല്‍ ദുഃഖം ഉണ്ടാകാതിരിക്കാന്‍വേണ്ടി.
28. അവനെ നിങ്ങള്‍ വീണ്ടും കണ്ട്‌ സന്തോഷിക്കാനും അങ്ങനെ, എന്‍െറ ദുഃഖം കുറയാനുംവേണ്ടി അവനെ അയയ്‌ക്കാന്‍ ഞാന്‍ അ തീവതത്‌പരനാണ്‌.
29. അതുകൊണ്ട്‌, പൂര്‍ണ സന്തോഷത്തോടെ നിങ്ങള്‍ കര്‍ത്താവില്‍ അവനെ സ്വീകരിക്കുവിന്‍. അവനെപ്പോലെയുള്ളവരെ നിങ്ങള്‍ ബഹുമാനിക്കണം.
30. കാരണം, ക്രിസ്‌തുവിനുവേണ്ടിയുള്ള ശുശ്രൂഷയില്‍ അവന്‍ മരണത്തിന്‍െറ വക്കുവരെ എത്തി. എനിക്കുവേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു പരിഹരിക്കാന്‍ സ്വന്തം ജീവന്‍തന്നെ അവന്‍ അപകടത്തിലാക്കി.

Holydivine