Genesis - Chapter 7
Holy Bible

1. കര്‍ത്താവ്‌ നോഹയോട്‌ അരുളിച്ചെയ്‌തു:നീയും കുടുംബവും പെട്ടകത്തില്‍ പ്രവേശിക്കുക. ഈ തലമുറയില്‍ നിന്നെ ഞാന്‍ നീതിമാനായി കണ്ടിരിക്കുന്നു.
2. ഭൂമുഖത്ത്‌ അവയുടെ വംശം നിലനിര്‍ത്താന്‍വേണ്ടി ശുദ്‌ധിയുള്ള സര്‍വ മൃഗങ്ങളിലുംനിന്ന്‌ ആണും പെണ്ണുമായി ഏഴു ജോഡിയും ശുദ്‌ധിയില്ലാത്ത മൃഗങ്ങളില്‍നിന്ന്‌ ആണുംപെണ്ണുമായി ഒരു ജോഡിയും
3. ആകാശത്തിലെ പറവ കളില്‍നിന്ന്‌ പൂവനും പിടയുമായി ഏഴു ജോഡിയും കൂടെ കൊണ്ടുപോവുക.
4. ഏഴു ദിവസവുംകൂടി കഴിഞ്ഞാല്‍ നാല്‍പതു രാവും നാല്‍പതു പകലും ഭൂമുഖത്തെല്ലാം ഞാന്‍ മഴപെയ്യിക്കും; ഞാന്‍ സൃഷ്‌ടി ച്ചസകല ജീവജാലങ്ങളെയും ഭൂതലത്തില്‍നിന്നു തുടച്ചു മാറ്റും.
5. കര്‍ത്താവു കല്‍പിച്ചതെല്ലാം നോഹ ചെയ്‌തു.
6. നോഹയ്‌ക്ക്‌ അറുനൂറു വയസ്സുള്ളപ്പോഴാണ്‌ ഭൂമുഖത്തുവെള്ളപ്പൊക്കമുണ്ടായത്‌.
7. വെള്ളപ്പൊക്കത്തില്‍നിന്നു രക്‌ഷപെടാന്‍നോഹയും ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.
8. ദൈവം കല്‍പിച്ചതുപോലെ ശുദ്‌ധിയുള്ളവയും
9. അല്ലാത്തവയുമായ മൃഗങ്ങളും പക്‌ഷികളും ഇഴജന്തുക്കളും, ആണും പെണ്ണുമായി ഈ രണ്ടുവീതം, നോഹയോടുകൂടെ പെട്ടകത്തില്‍ കയറി.
10. ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ഭൂമിയില്‍ വെള്ളം പൊങ്ങിത്തുടങ്ങി.
11. നോഹയുടെ ജീവിതത്തിന്‍െറ അറുനൂറാം വര്‍ഷം രണ്ടാം മാസം പതിനേഴാം ദിവസം അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകി, ആകാശത്തിന്‍െറ ജാലകങ്ങള്‍ തുറന്നു.
12. നാല്‍പതു രാവും നാല്‍പതു പകലും മഴ പെയ്‌തുകൊണ്ടിരുന്നു.
13. അന്നുതന്നെ നോഹയും ഭാര്യയും അവന്‍െറ പുത്രന്മാരായ ഷേം, ഹാം, യാഫെത്ത്‌ എന്നിവരും അവരുടെ ഭാര്യമാരും പെട്ടകത്തില്‍ കയറി.
14. അവരോടൊത്ത്‌ എല്ലായിനം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്‌ഷികളും പെട്ടകത്തില്‍ കടന്നു.
15. ജീവനുള്ള സകല ജഡത്തിലുംനിന്ന്‌ ഈരണ്ടുവീതം നോഹയോടുകൂടിപെട്ടകത്തില്‍ കടന്നു.
16. സകല ജീവജാലങ്ങളും, നോഹയോടു ദൈവം കല്‍പിച്ചിരുന്നതുപോലെ, ആണും പെണ്ണുമായാണ്‌ അകത്തു കടന്നത്‌. കര്‍ത്താവു നോഹയെപെട്ടകത്തിലടച്ചു.
17. വെള്ളപ്പൊക്കം നാല്‍പതുനാള്‍ തുടര്‍ന്നു. ജലനിരപ്പ്‌ ഉയര്‍ന്നു; പെട്ടകം പൊങ്ങി ഭൂമിക്കു മുകളിലായി.
18. ഭൂമിയില്‍ ജലം വര്‍ധിച്ചുകൊണ്ടേയിരുന്നു. പെട്ടകം വെള്ളത്തിനു മീതേയൊഴുകി.
19. ജലനിരപ്പ്‌ വളരെ ഉയര്‍ന്നു; ആകാശത്തിന്‍കീഴേ തലയുയര്‍ത്തിനിന്ന സകല പര്‍വതങ്ങളും വെള്ളത്തിനടിയിലായി.
20. പര്‍വതങ്ങള്‍ക്കു മുകളില്‍ പതിനഞ്ചു മുഴം വരെ വെള്ളമുയര്‍ന്നു.
21. ഭൂമുഖത്തുചരിക്കുന്ന എല്ലാ ജീവജാലങ്ങളും - പക്‌ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും മനുഷ്യരും - ചത്തൊടുങ്ങി.
22. കരയില്‍ വസിച്ചിരുന്ന പ്രാണനുള്ളവയെല്ലാം ചത്തു.
23. ഭൂമുഖത്തുനിന്നു ജീവനുള്ളവയെയെല്ലാം - മനുഷ്യനെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പക്‌ഷികളെയും - അവിടുന്നു തുടച്ചുമാറ്റി. നോഹയും അവനോടൊപ്പം പെട്ടകത്തിലുണ്ടായിരുന്നവരും മാത്രം അവശേഷിച്ചു.
24. വെള്ളപ്പൊക്കം നൂറ്റമ്പതു ദിവസം നീണ്ടുനിന്നു.

Holydivine