Mathew - Chapter 5
Holy Bible

1. ജനക്കൂട്ടത്തെക്കണ്ടപ്പോള്‍ യേശു മലയിലേക്കു കയറി. അവന്‍ ഇരുന്നപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി.
2. അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി:
3. ആത്‌മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.
4. വിലപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ആശ്വസിപ്പിക്കപ്പെടും.
5. ശാന്തശീലര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ഭൂമി അവകാശമാക്കും.
6. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്‌തി ലഭിക്കും.
7. കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും.
8. ഹൃദയശുദ്‌ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.
9. സമാധാനം സ്‌ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും.
10. നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.
11. എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;
12. നിങ്ങള്‍ ആനന്‌ദിച്ചാഹ്‌ളാദിക്കുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്‍മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്‌.
13. നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറകെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.
14. നിങ്ങള്‍ ലോകത്തിന്‍െറ പ്രകാശമാണ്‌. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.
15. വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.
16. അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
17. നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്‌. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ്‌ ഞാന്‍ വന്നത്‌.
18. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
19. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന്‌ ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത്‌ അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
20. നിങ്ങളുടെ നീതി നിയമജ്‌ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
21. കൊല്ലരുത്‌; കൊല്ലുന്നവന്‍ന്യായവിധിക്ക്‌ അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
22. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ന്യായവിധിക്ക്‌ അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്‍െറ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്‌ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക്‌ ഇരയായിത്തീരും.
23. നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്‍െറ സഹോദരന്‌ നിന്നോട്‌ എന്തെങ്കിലും വിരോധം ഉണ്ടെന്ന്‌ അവിടെവച്ച്‌ ഓര്‍ത്താല്‍,
24. കാഴ്‌ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട്‌ പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്‌ചയര്‍പ്പിക്കുക.
25. നീ പ്രതിയോഗിയോടു വഴിക്കുവച്ചുതന്നെവേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെന്യായാധിപനുംന്യായാധിപന്‍ സേവകനും ഏല്‍പിച്ചുകൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെടും.
26. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.
27. വ്യഭിചാരംചെയ്യരുത്‌ എന്നു കല്‍പിച്ചിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
28. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആസക്‌തിയോടെ സ്‌ത്രീയെ നോക്കുന്നവന്‍ ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.
29. വലത്തുകണ്ണ്‌ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുകയാണ്‌.
30. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുന്നതാണ്‌.
31. ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവള്‍ക്ക്‌ ഉപേക്‌ഷാപത്രം കൊടുക്കണം എന്നു കല്‍പിച്ചിട്ടുണ്ടല്ലോ.
32. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്‌ഷിക്കുന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്‌ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരംചെയ്യുന്നു.
33. വ്യാജമായി ആണയിടരുത്‌; കര്‍ത്താവിനോടു ചെയ്‌ത ശപഥം നിറവേറ്റണം എന്നു പൂര്‍വികരോടു കല്‍പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
34. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്‌. സ്വര്‍ഗത്തെക്കൊണ്ട്‌ ആണയിടരുത്‌; അതു ദൈവത്തിന്‍െറ സിംഹാസനമാണ്‌.
35. ഭൂമിയെക്കൊണ്ടും അരുത്‌; അത്‌ അവിടുത്തെ പാദപീഠമാണ്‌. ജറുസലെമിനെക്കൊണ്ടും അരുത്‌; അതു മഹാരാജാവിന്‍െറ നഗരമാണ്‌.
36. നിന്‍െറ ശിരസ്‌സിനെക്കൊണ്ടും ആണയിടരുത്‌; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല.
37. നിങ്ങളുടെ വാക്ക്‌ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്‌ടനില്‍നിന്നു വരുന്നു.
38. കണ്ണിനുപകരം കണ്ണ്‌, പല്ലിനുപകരം പല്ല്‌ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ.
39. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്‌ടനെ എതിര്‍ക്കരുത്‌. വലത്തുകരണത്തടിക്കുന്നവന്‌ മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക.
40. നിന്നോടു വ്യവഹരിച്ച്‌ നിന്‍െറ ഉടുപ്പു കരസ്‌ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കികൂടി കൊടുക്കുക.
41. ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്‌ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക.
42. ചോദിക്കുന്നവനു കൊടുക്കുക. വായ്‌പ വാങ്ങാന്‍ ഇച്‌ഛിക്കുന്നവനില്‍ നിന്ന്‌ ഒഴിഞ്ഞുമാറരുത്‌.
43. അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
44. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
45. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
46. നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?
47. സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?
48. അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.

Holydivine