Mathew - Chapter 14
Holy Bible

1. അക്കാലത്ത്‌, സാമന്തരാജാവായഹേറോദേസ്‌ യേശുവിന്‍െറ കീര്‍ത്തിയെപ്പറ്റി കേട്ടിട്ട്‌,
2. തന്‍െറ സേവകന്‍മാരോടു പറഞ്ഞു: ഇവന്‍ സ്‌നാപകയോഹന്നാനാണ്‌. മരിച്ചവരില്‍നിന്ന്‌ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്‌, ഈ ശക്‌തി ഇവനില്‍ പ്രവര്‍ത്തിക്കുന്നത്‌.
3. ഹേറോദേസ്‌ യോഹന്നാനെ ബന്‌ധിച്ചു കാരാഗൃഹത്തില്‍ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്‍െറ ഭാര്യ ഹേറോദിയാ നിമിത്തമാണ്‌ അവന്‍ ഇതു ചെയ്‌തത്‌.
4. എന്തെന്നാല്‍, യോഹന്നാന്‍ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത്‌ നിയമാനുസൃതമല്ല.
5. ഹേറോദേസിന്‌ അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവന്‍ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാല്‍, അവര്‍ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
6. ഹേറോദേസിന്‍െറ ജന്‍മദിനത്തില്‍ ഹേറോദിയായുടെ പുത്രി രാജസദസ്‌സില്‍ നൃത്തംചെയ്‌ത്‌ അവനെ സന്തോഷിപ്പിച്ചു.
7. തന്‍മൂലം അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്നു രാജാവ്‌ അവളോട്‌ ആണയിട്ടു വാഗ്‌ദാനം ചെയ്‌തു.
8. അവള്‍ അമ്മയുടെ നിര്‍ദേശമനുസരിച്ചു പറഞ്ഞു: സ്‌നാപകയോഹന്നാന്‍െറ ശിരസ്‌സ്‌ ഒരു തളികയില്‍വച്ച്‌ എനിക്കു തരുക.
9. രാജാവു ദുഃഖിതനായി; എങ്കിലും തന്‍െറ ശപഥത്തെയും അതിഥികളെയും പരിഗണിച്ച്‌ അത്‌ അവള്‍ക്ക്‌ നല്‍കാന്‍ അവന്‍ ആജ്‌ഞാപിച്ചു.
10. അവന്‍ കാരാഗൃഹത്തില്‍ ആളയച്ച്‌ യോഹന്നാന്‍െറ തല വെട്ടിയെടുത്തു.
11. അത്‌ ഒരു തളികയില്‍വച്ചു പെണ്‍കുട്ടിക്കു നല്‍കി. അവള്‍ അത്‌ അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി.
12. അവന്‍െറ ശിഷ്യര്‍ ചെന്നു മൃതശരീരമെടുത്തു സംസ്‌കരിച്ചു. അനന്തരം, അവര്‍ യേശുവിനെ വിവരമറിയിച്ചു.
13. യേശു ഇതുകേട്ട്‌ അവിടെനിന്നു പിന്‍വാങ്ങി, വഞ്ചിയില്‍ കയറി, തനിച്ച്‌ ഒരു വിജനസ്‌ഥലത്തേക്കുപോയി. ഇതറിഞ്ഞജനക്കൂട്ടം പട്ടണങ്ങളില്‍നിന്നു കാല്‍നടയായി അവനെ പിന്തുടര്‍ന്നു.
14. അവന്‍ കരയ്‌ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരുടെമേല്‍ അവന്‌ അനുകമ്പതോന്നി. അവരുടെയിടയിലെ രോഗികളെ അവന്‍ സുഖപ്പെടുത്തി.
15. സായാഹ്‌നമായപ്പോള്‍ ശിഷ്യന്‍മാര്‍ അവനെ സമീപിച്ചു പറഞ്ഞു: ഇതൊരു വിജനസ്‌ഥലമാണ്‌; നേരവും വൈകിയിരിക്കുന്നു. ഗ്രാമങ്ങളില്‍ പോയി തങ്ങള്‍ക്കു ഭക്‌ഷണംവാങ്ങാന്‍ ഈ ജനക്കൂട്ടത്തെ പറഞ്ഞയയ്‌ക്കുക.
16. എന്നാല്‍ യേശു പറഞ്ഞു:
17. അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്‌ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്‌സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ.
18. അവന്‍ പറഞ്ഞു: അത്‌ എന്‍െറ അടുത്തുകൊണ്ടുവരുക.
19. അവന്‍ ജനക്കൂട്ടത്തോടു പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ കല്‍പിച്ചതിനുശേഷം ആ അഞ്ചപ്പവും രണ്ടു മത്‌സ്യവും എടുത്ത്‌, സ്വര്‍ഗത്തിലേക്കുനോക്കി, ആശീര്‍വദിച്ച്‌, അപ്പംമുറിച്ച്‌, ശിഷ്യന്‍മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി.
20. അവരെല്ലാവരും ഭക്‌ഷിച്ചു തൃപ്‌തരായി. ബാക്കിവന്ന കഷണങ്ങള്‍ പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു.
21. ഭക്‌ഷിച്ചവര്‍ സ്‌ത്രീകളും കുട്ടികളുമൊഴികെ അയ്യായിരത്തോളം പുരുഷന്‍മാര്‍ ആയിരുന്നു.
22. ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേവഞ്ചിയില്‍ കയറി മറുകരയ്‌ക്കു പോകാന്‍ യേശു ശിഷ്യന്‍മാരെ നിര്‍ബന്‌ധിച്ചു.
23. അവന്‍ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയില്‍ പ്രാര്‍ഥിക്കാന്‍മലയിലേക്കുകയറി. രാത്രിയായപ്പോഴും അവന്‍ അവിടെ തനിച്ച്‌ ആയിരുന്നു.
24. ഇതിനിടെ വഞ്ചി കരയില്‍നിന്ന്‌ ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ്‌ പ്രതികൂലമായിരുന്നതിനാല്‍ തിരമാലകളില്‍പ്പെട്ട്‌ അതു വല്ലാതെ ഉലഞ്ഞു.
25. രാത്രിയുടെ നാലാംയാമത്തില്‍ അവന്‍ കടലിന്‍മീതേ നടന്ന്‌ അവരുടെ അടുത്തേക്കു ചെന്നു.
26. അവന്‍ കടലിനുമീതേ നടക്കുന്നതുകണ്ട്‌ ശിഷ്യന്‍മാര്‍ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്‌, ഭയം നിമിത്തം നിലവിളിച്ചു.
27. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിന്‍, ഞാനാണ്‌, ഭയപ്പെടേണ്ടാ.
28. പത്രോസ്‌ അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പിക്കുക. വരൂ, അവന്‍ പറഞ്ഞു.
29. പത്രോസ്‌ വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിന്‍െറ അടുത്തേക്കു നടന്നു ചെന്നു.
30. എന്നാല്‍, കാറ്റ്‌ ആഞ്ഞടിക്കുന്നതുകണ്ട്‌ അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ അവന്‍ നിലവിളിച്ചുപറഞ്ഞു: കര്‍ത്താവേ, രക്‌ഷിക്കണേ!
31. ഉടനെ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‍പവിശ്വാസീ, നീ സംശയിച്ചതെന്ത്‌?
32. അവര്‍ വഞ്ചിയില്‍ കയറിയപ്പോള്‍ കാറ്റു ശമിച്ചു.
33. വഞ്ചിയിലുണ്ടായിരുന്നവര്‍ അവനെ ആരാധിച്ചുകൊണ്ട്‌ സത്യമായും നീ ദൈവപുത്രനാണ്‌ എന്നുപറഞ്ഞു.
34. അവര്‍ കടല്‍ കടന്ന്‌ ഗനേസറത്തിലെത്തി.
35. അവിടത്തെ ജനങ്ങള്‍ അവനെ തിരിച്ചറിഞ്ഞ്‌, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്‌, സകല രോഗികളെയും അവന്‍െറ അടുത്തു കൊണ്ടുവന്നു.
36. അവന്‍െറ വസ്‌ത്രത്തിന്‍െറ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന്‌ അവര്‍ അവനോടപേക്‌ഷിച്ചു. സ്‌പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയുംചെയ്‌തു.

Holydivine