Zephanaiah - Chapter 3
Holy Bible

1. ധിക്കാരിയും മലിനയും മര്‍ദകയുമായ നഗരത്തിനു ദുരിതം! അവള്‍ ആരു പറഞ്ഞാലും കേള്‍ക്കുകയില്ല.
2. അവള്‍ ശിക്‌ഷണത്തിനു വഴങ്ങുന്നില്ല. അവള്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നില്ല. തന്‍െറ ദൈവത്തിങ്കലേക്ക്‌ അവള്‍ തിരിയുന്നില്ല.
3. അവളുടെ പ്രഭുക്കന്‍മാര്‍ അവളുടെ മധ്യേ ഗര്‍ജിക്കുന്ന സിംഹങ്ങളാണ്‌. അവളുടെന്യായാധിപന്‍മാര്‍ സന്‌ധ്യയ്‌ക്ക്‌ ഇരപിടിക്കാനിറങ്ങുന്ന ചെന്നായ്‌ക്കളാണ്‌. അവ പ്രഭാതത്തിലേക്ക്‌ ഒന്നും ശേഷിപ്പിക്കുന്നില്ല.
4. അവളുടെ പ്രവാചകന്‍മാര്‍ ദുര്‍മാര്‍ഗികളും അവിശ്വസ്‌തരുമാണ്‌. അവളുടെ പുരോഹിതന്‍മാര്‍ വിശുദ്‌ധമായതിനെ അശുദ്‌ധമാക്കുന്നു. അവര്‍ നിയമത്തെ കൈയേറ്റം ചെയ്യുന്നു.
5. അവളുടെ മധ്യേയുള്ള കര്‍ത്താവ്‌ കുറ്റമറ്റ നീതിമാനാണ്‌. എല്ലാ പ്രഭാതത്തിലും മുടങ്ങാതെ അവിടുന്ന്‌ തന്‍െറ ന്യായം വെളിപ്പെടുത്തുന്നു. എന്നാല്‍ നീതിരഹിതനു ലജ്‌ജയെന്തെന്ന്‌ അറിഞ്ഞുകൂടാ.
6. ഞാന്‍ ജനതകളെ വിച്‌ഛേദിച്ചു കളഞ്ഞു. അവരുടെ കോട്ടകള്‍ ശൂന്യമായിരിക്കുന്നു. അവരുടെ വീഥികള്‍ ഞാന്‍ ശൂന്യമാക്കി; അതിലെ ആരും കടന്നുപോകുന്നില്ല. അവരുടെ പട്ടണങ്ങള്‍ വിജനമാക്കപ്പെട്ടിരിക്കുന്നു; ഒരുവനും, ഒരുവന്‍ പോലും, അവിടെ വസിക്കുന്നില്ല.
7. തീര്‍ച്ചയായും അവള്‍ എന്നെ ഭയപ്പെടും; അവള്‍ ശിക്‌ഷണം സ്വീകരിക്കും. ഞാന്‍ അവളുടെമേല്‍ വരുത്തിയ ശിക്‌ഷകള്‍ അവള്‍ കാണാതെപോവുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ ദുഷ്‌പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവര്‍ ഉത്‌സുകരായതേയുള്ളു.
8. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അതുകൊണ്ട്‌ സാക്‌ഷ്യം വഹിക്കാന്‍ ഞാന്‍ വരുന്നദിവസംവരെ എന്നെ കാത്തിരിക്കുക. എന്‍െറ രോഷവും കോപാഗ്‌നിയും വര്‍ഷിക്കാന്‍ ജനതകളെയും രാജ്യങ്ങളെയും ഒരുമിച്ചുകൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. അസഹിഷ്‌ണുവായ എന്‍െറ ക്രോധാഗ്‌നിയില്‍ ഭൂമി മുഴുവന്‍ ദഹിക്കും.
9. കര്‍ത്താവിന്‍െറ നാമം ജനതകള്‍ വിളിച്ചപേക്‌ഷിക്കാനും, ഏക മനസ്‌സോടെ അവിടുത്തേക്ക്‌ ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന്‌ ഞാന്‍ അവരുടെ അധരങ്ങളെ ശുദ്‌ധീകരിക്കും.
10. എത്യോപ്യയിലെ നദികള്‍ക്കപ്പുറത്തുനിന്ന്‌ എന്‍െറ അപേക്‌ഷകര്‍, എന്‍െറ ജനത്തില്‍ നിന്നു ചിതറിപ്പോയവരുടെ പുത്രിമാര്‍, എനിക്കു കാഴ്‌ചകള്‍ കൊണ്ടുവരും.
11. നീ എന്നെ ധിക്കരിച്ചു ചെയ്‌ത പ്രവൃത്തികള്‍ നിമിത്തം നിന്നെ ഞാന്‍ അന്നു ലജ്‌ജിതനാക്കുകയില്ല. എന്തെന്നാല്‍, നിന്‍െറ മധ്യേനിന്നു വന്‍പുപറയുന്ന അഹങ്കാരികളെ ഞാന്‍ നീക്കിക്കളയും. നീ എന്‍െറ വിശുദ്‌ധ ഗിരിയില്‍വച്ച്‌ ഒരിക്കലും അഹങ്കരിക്കുകയില്ല.
12. ഞാന്‍ നിന്‍െറ മധ്യത്തില്‍ വിനയവും എളിമയും ഉള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവര്‍ കര്‍ത്താവിന്‍െറ നാമത്തില്‍ അഭയം പ്രാപിക്കും.
13. ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ തിന്‍മ ചെയ്യുകയില്ല, വ്യാജം പറയുകയില്ല. അവരുടെ വായില്‍ വഞ്ചന നിറഞ്ഞനാവ്‌ ഉണ്ടായിരിക്കുകയില്ല. അവര്‍ സുഖമായി മേയുകയും വിശ്രമിക്കുകയും ചെയ്യും. ആരും അവരെ ഭയപ്പെടുത്തുകയില്ല.
14. സീയോന്‍ പുത്രീ, ആനന്‌ദഗാനമാലപിക്കുക. ഇസ്രായേലേ, ആര്‍പ്പുവിളിക്കുക. ജറുസലെം പുത്രീ, പൂര്‍ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക.
15. നിനക്കെതിരേയുള്ള വിധി കര്‍ത്താവ്‌ പിന്‍വലിച്ചിരിക്കുന്നു. നിന്‍െറ ശത്രുക്കളെ അവിടുന്ന്‌ ചിതറിച്ചിരിക്കുന്നു.
16. ഇസ്രായേലിന്‍െറ രാജാവായ കര്‍ത്താവ്‌ നിങ്ങളുടെ മധ്യേയുണ്ട്‌; നിങ്ങള്‍ ഇനിമേല്‍ അനര്‍ഥം ഭയപ്പെടേണ്ടതില്ല. അന്ന്‌ ജറുസലെമിനോടു പറയും: സീയോനേ, ഭയപ്പെടേണ്ടാ, നിന്‍െറ കരങ്ങള്‍ ദുര്‍ബലമാകാതിരിക്കട്ടെ.
17. നിന്‍െറ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്‍െറ മധ്യേ ഉണ്ട്‌.
18. നിന്നെക്കുറിച്ച്‌ അവിടുന്ന്‌ അതിയായി ആഹ്ലാദിക്കും. തന്‍െറ സ്‌നേഹത്തില്‍ അവിടുന്ന്‌ നിന്നെ പുനഃപ്രതിഷ്‌ഠിക്കും. ഉത്‌സവദിനത്തിലെന്നപോലെ അവിടുന്ന്‌ നിന്നെക്കുറിച്ച്‌ ആനന്‌ദഗീതമുതിര്‍ക്കും. ഞാന്‍ നിന്നില്‍നിന്നു വിപത്തുകളെ ദൂരീകരിക്കും; നിനക്കു നിന്‌ദനമേല്‍ക്കേണ്ടിവരുകയില്ല.
19. നിന്‍െറ മര്‍ദകരെയെല്ലാം അന്നു ഞാന്‍ ശിക്‌ഷിക്കും. മുടന്തരെ ഞാന്‍ രക്‌ഷിക്കും; പുറന്തള്ളപ്പെട്ടവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്‌ജയെ ഞാന്‍ സ്‌തുതിയും ഭൂമി മുഴുവന്‍ വ്യാപി ച്ചകീര്‍ത്തിയും ആക്കും.
20. അന്ന്‌, നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന അന്ന്‌, ഞാന്‍ നിങ്ങളെ സ്വദേശത്തേക്കു കൊണ്ടുവരും. നിങ്ങള്‍ കാണ്‍കേ നിങ്ങളുടെ സുസ്‌ഥിതി ഞാന്‍ പുനഃസ്‌ഥാപിക്കുമ്പോള്‍ നിങ്ങളെ എല്ലാ ജനതകളുടെയും ഇടയില്‍ ഞാന്‍ പ്രഖ്യാതരും പ്രകീര്‍ത്തിതരും ആക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

Holydivine