Zechariah - Chapter 8
Holy Bible

1. എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
2. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, ഞാന്‍ സീയോനെപ്രതി അസഹിഷ്‌ണുവായിരിക്കുന്നു; അവള്‍ക്കു വേണ്ടി ക്രോധത്താല്‍ ജ്വലിക്കുന്നു.
3. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ സീയോനിലേക്കു മടങ്ങിവരും; ജറുസലെമിന്‍െറ മധ്യേ വസിക്കും. ജറുസലെം വിശ്വസ്‌ത നഗരമെന്നും സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ പര്‍വതം, വിശുദ്‌ധഗിരി എന്നും വിളിക്കപ്പെടും.
4. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വൃദ്‌ധന്‍മാരും വൃദ്‌ധകളും പ്രായാധിക്യംമൂലം കൈയില്‍ വടിയുമായി ജറുസലെമിന്‍െറ തെരുവുകളില്‍ വീണ്ടും ഇരിക്കും.
5. കളിച്ചുല്ലസിക്കുന്ന ബാലികാബാലന്‍മാരെക്കൊണ്ട്‌ നഗരവീഥികള്‍ നിറയും.
6. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇക്കാലത്ത്‌ ജനത്തില്‍ അവശേഷിക്കുന്നവര്‍ക്ക്‌ അത്‌ അദ്‌ഭുതമായി തോന്നും. എന്നാല്‍ എനിക്കും അദ്‌ഭുതമായി തോന്നണമോ? - സൈന്യങ്ങളുടെ കര്‍ത്താവ്‌ ചോദിക്കുന്നു.
7. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ എന്‍െറ ജനത്തെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും രക്‌ഷിക്കും.
8. ഞാന്‍ അവരെ കൊണ്ടുവന്ന്‌ ജറുസലെമില്‍ പാര്‍പ്പിക്കും. വിശ്വസ്‌തതയിലും നീതിയിലും അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്കു ദൈവവും ആയിരിക്കും.
9. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ആലയം നിര്‍മിക്കാന്‍ അടിസ്‌ഥാനമിട്ട നാള്‍ മുതല്‍ പ്രവാചകന്‍മാരിലൂടെ കേട്ട വചനംതന്നെ ഇപ്പോള്‍ ശ്രവിക്കുന്ന നിങ്ങള്‍ കരുത്താര്‍ജിക്കുവിന്‍.
10. അക്കാലത്തിനുമുന്‍പ്‌ മനുഷ്യനും മൃഗത്തിനും കൂലി ലഭിച്ചിരുന്നില്ല. പുറത്തു പോകുന്നവനും അകത്തു വരുന്നവനും ശത്രുവില്‍നിന്ന്‌ സുരക്‌ഷിതത്വവും ഇല്ലായിരുന്നു. കാരണം, ഞാന്‍ ഓരോരുത്തനെയും സഹോദരന്‍െറ ശത്രുവാക്കി.
11. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ ഇപ്പോള്‍ ഈ ജനത്തില്‍ അവശേഷിക്കുന്നവരോട്‌ മുന്‍കാലങ്ങളിലെപ്പോലെ വര്‍ത്തിക്കുകയില്ല.
12. ഞാന്‍ സമാധാനം വിതയ്‌ക്കും; മുന്തിരി ഫലം നല്‍കും; നിലം വിള വു നല്‍കും; ആകാശം മഞ്ഞു പൊഴിക്കും. ഈ ജനത്തില്‍ അവശേഷിക്കുന്നവര്‍ ഇതെല്ലാം അവകാശമാക്കാന്‍ ഞാന്‍ ഇടയാക്കും.
13. യൂദാഭവനമേ, ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ ജനതകളുടെ ഇടയില്‍ ശാപമായിരുന്നതുപോലെ ഞാന്‍ നിങ്ങളെ രക്‌ഷിച്ച്‌ അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍.
14. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:
15. നിങ്ങളുടെ പിതാക്കന്‍മാര്‍ എന്നെ പ്രകോപിപ്പിച്ചപ്പോള്‍ ഞാന്‍ നിങ്ങളെ ശിക്‌ഷിക്കാന്‍ തീരുമാനിക്കുകയും അതിന്‌ ഇളവുവരുത്താതിരിക്കുകയും ചെയ്‌തതുപോലെ ഈ നാളില്‍ ഞാന്‍ ജറുസലെമിനുംയൂദാഭവനത്തിനും നന്‍മവരുത്താന്‍ ഉറച്ചിരിക്കുന്നു. ഭയപ്പെടേണ്ടാ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
16. ഇതാണ്‌ നിങ്ങള്‍ ചെയ്യേണ്ടത്‌; പരസ്‌പരം സത്യം പറയുക; നഗരകവാടങ്ങളില്‍ സത്യസന്‌ധമായിന്യായം വിധിക്കുക; അങ്ങനെ സമാധാനം പാലിക്കുക.
17. പരസ്‌പരം തിന്‍മ നിരൂപിക്കരുത്‌. കള്ളസത്യത്തില്‍ ഇഷ്‌ടം തോന്നരുത്‌. ഞാന്‍ ഇവ വെറുക്കുന്നു - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
18. എനിക്കു സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
19. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നാലും അഞ്ചും ഏഴും പത്തും മാസങ്ങളിലെ ഉപവാസംയൂദാഭവനത്തിനു സന്തോഷത്തിന്‍െറയും ആഹ്ലാദത്തിന്‍െറയും അവസരവും ആനന്‌ദോത്‌സവവും ആയിരിക്കണം. അതുകൊണ്ട്‌ സത്യത്തെയും സമാധാനത്തെയും സ്‌നേഹിക്കുവിന്‍.
20. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജനതകള്‍, അനേകം നഗരങ്ങളിലെ നിവാസികള്‍, ഇനിയും വരും.
21. ഒരു പട്ട ണത്തിലെ നിവാസികള്‍ മറ്റൊന്നില്‍ ചെന്നു പറയും; നമുക്കു വേഗം ചെന്ന്‌ കര്‍ത്താവിന്‍െറ പ്രീതിക്കായി പ്രാര്‍ഥിക്കാം; നമുക്കുസൈന്യങ്ങളുടെ കര്‍ത്താവിന്‍െറ സാന്നിധ്യം തേടാം. ഞാന്‍ പോവുകയാണ്‌.
22. അനേകം ജനതകളും ശക്‌തമായരാജ്യങ്ങളും സൈന്യങ്ങളുടെ കര്‍ത്താവിനെ തേടി ജറുസലെമിലേക്കുവന്ന്‌ അവിടുത്തെ പ്രീതിക്കായി പ്രാര്‍ഥിക്കും.
23. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വിവിധഭാഷകള്‍ സംസാരിക്കുന്ന ജനതകളില്‍നിന്നു പത്തുപേര്‍ ഒരു യഹൂദന്‍െറ അങ്കിയില്‍ പിടിച്ചുകൊണ്ടു പറയും: ഞങ്ങള്‍ നിന്‍െറ കൂടെ വരട്ടെ. ദൈവം നിന്നോടുകൂടെയുണ്ടെന്ന്‌ ഞങ്ങള്‍ കേട്ടിരിക്കുന്നു.

Holydivine