Zechariah - Chapter 13
Holy Bible

1. പാപത്തില്‍നിന്നും അശുദ്‌ധിയില്‍നിന്നും ദാവീദുഭവനത്തെയും ജറുസലെം നിവാസികളെയും കഴുകി വിശുദ്‌ധീകരിക്കാന്‍ അന്ന്‌ ഒരു ഉറവ പൊട്ടിപ്പുറപ്പെടും.
2. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അന്നു ഞാന്‍ വിഗ്രഹങ്ങളുടെ നാമം ദേശത്തുനിന്നു വിച്‌ഛേദിക്കും; അവയെ വിസ്‌മൃതിയിലാഴ്‌ത്തും. പ്രവാചകന്‍മാരെയും അശുദ്‌ധാത്‌മാവിനെയും ദേശത്തുനിന്ന്‌ ഉന്‍മൂലനം ചെയ്യും.
3. ഇനി ആരെങ്കിലും പ്രവാചകനായി പ്രത്യക്‌ഷപ്പെട്ടാല്‍ അവനു ജന്‍മം നല്‍കിയ മാതാപിതാക്കള്‍ അവനോടു കര്‍ത്താവിന്‍െറ നാമത്തില്‍ വ്യാജം സംസാരിക്കുന്നതിനാല്‍ നീ ജീവിച്ചുകൂടാ എന്നുപറഞ്ഞ്‌ അവന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവനെ കുത്തിപ്പിളര്‍ക്കും.
4. അന്ന്‌ പ്രവചിക്കുന്ന ഓരോ പ്രവാചകനും തന്‍െറ ദര്‍ശനത്തെക്കുറിച്ചു ലജ്‌ജിക്കും. അതുകൊണ്ട്‌ അവര്‍ വഞ്ചിക്കാനായി രോമക്കുപ്പായം ധരിക്കുകയില്ല.
5. അവന്‍ പറയും: ഞാന്‍ പ്രവാചകനല്ല; കൃഷിക്കാരനാണ്‌. ചെറുപ്പം മുതലേ ഭൂമിയാണ്‌ എന്‍െറ സ്വത്ത്‌.
6. നിന്‍െറ മുതുകില്‍ കാണുന്ന ഈ മുറിവുകള്‍ എന്ത്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അവന്‍ പറയും; സുഹൃത്തുകളുടെ വീട്ടില്‍വച്ച്‌ എനിക്ക്‌ ഏറ്റ മുറിവുകളാണ്‌.
7. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ ഇടയനെതിരേ, എന്നോടു ചേര്‍ന്നു നില്‍ക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ. ദുര്‍ബലര്‍ക്കെതിരേ ഞാന്‍ കരം ഉയര്‍ത്തും.
8. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരു ഭാഗം ശേഷിക്കും.
9. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്‌ധിവരുത്തും; സ്വര്‍ണമെന്നപോലെ മാറ്റ്‌ പരിശോധിക്കും. അവര്‍ എന്‍െറ നാമം വിളിച്ചപേക്‌ഷിക്കും. ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും. അവര്‍ എന്‍െറ ജനം എന്നു ഞാന്‍ പറയും. കര്‍ത്താവ്‌ എന്‍െറ ദൈവം എന്ന്‌ അവരും പറയും.

Holydivine