Ruth - Chapter 2
Holy Bible

1. നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍ബോവാസ്‌ എന്നു പേരായ ഒരു ധനികന്‍ ഉണ്ടായിരുന്നു.
2. ഞാന്‍ പോയി എന്നെ അനുവദിക്കുന്നവരുടെ വയലില്‍ കാലാപെറുക്കട്ടെ എന്ന്‌ മൊവാബ്യയായ റൂത്ത്‌ നവോമിയോടു ചോദിച്ചു.
3. അവള്‍ പറഞ്ഞു: പോയ്‌ക്കൊള്ളുക. റൂത്ത്‌ വയലില്‍ച്ചെന്ന്‌ കൊയ്‌ത്തുകാരുടെ പിറകേ കാലാപെറുക്കി. എലിമെലെക്കിന്‍െറ കുടുംബത്തില്‍പ്പെട്ട ബോവാസിന്‍െറ വയലിലാണ്‌ അവള്‍ എത്തിച്ചേര്‍ന്നത്‌.
4. ബോവാസ്‌ ബേത്‌ലെഹെമില്‍നിന്നു വന്നു. കര്‍ത്താവ്‌ നിങ്ങളോടുകൂടെ എന്നുപറഞ്ഞ്‌ അവന്‍ കൊയ്‌ത്തുകാരെ അഭിവാദനം ചെയ്‌തു. കര്‍ത്താവ്‌ അങ്ങയെ അനുഗ്രഹിക്കട്ടെ എന്ന്‌ അവര്‍ പ്രത്യഭിവാദനം ചെയ്‌തു.
5. കൊയ്‌ത്തുകാരുടെ മേല്‍നോട്ടം വഹിച്ചിരുന്ന ഭൃത്യനോട്‌ ബോവാസ്‌ ചോദിച്ചു: ആരാണ്‌ ഈയുവതി?
6. നവോമിയോടൊപ്പം മൊവാബില്‍നിന്നു വന്ന മൊവാബ്യ സ്‌ത്രീയാണിവള്‍ എന്നു ഭൃത്യന്‍മറുപടി നല്‍കി.
7. വയലില്‍ കാലാപെറുക്കാന്‍ അനുവദിക്കണമേ എന്ന്‌ അവള്‍ അപേക്‌ഷിച്ചു. രാവിലെ മുതല്‍ ഇതുവരെ വിശ്രമമില്ലാതെ കാലാപെറുക്കുകയാണ്‌.
8. അപ്പോള്‍ ബോവാസ്‌ റൂത്തിനോടു പറഞ്ഞു: മകളേ, കാലാപെറുക്കാന്‍ ഇവിടംവിട്ടു മറ്റു വയലുകളില്‍ പോകേണ്ടാ. എന്‍െറ ദാസിമാരോടുകൂടെ ചേര്‍ന്നുകൊള്ളുക.
9. അവര്‍ കൊയ്യുന്നതെവിടെയെന്നു നോക്കി അവരെ പിന്തുടരുക. നിന്നെ ശല്യപ്പെടുത്തരുതെന്നു ഭൃത്യന്‍മാരോടു ഞാന്‍ പറഞ്ഞിട്ടുണ്ട്‌. നിനക്കു ദാഹിക്കുമ്പോള്‍ അവര്‍ കോരിവച്ചിട്ടുള്ള വെള്ളം കുടിക്കാം.
10. അവള്‍ സാഷ്‌ടാംഗം പ്രണമിച്ചുകൊണ്ടു ബോവാസിനോടു പറഞ്ഞു: അന്യനാട്ടുകാരിയായ എന്നോടു കരുണതോന്നാന്‍ ഞാന്‍ അങ്ങേക്ക്‌ എന്തു നന്‍മ ചെയ്‌തു?
11. ബോവാസ്‌ പറഞ്ഞു: ഭര്‍ത്താവിന്‍െറ മരണത്തിനുശേഷം നീ അമ്മായിയമ്മയ്‌ക്കുവേണ്ടി ചെയ്‌തതും മാതാപിതാക്കളെയും സ്വദേശത്തെയുംവിട്ട്‌ അപരിചിതരായ ജനത്തിന്‍െറ ഇടയില്‍ വന്നതുമെല്ലാം എനിക്ക്‌ അറിയാം.
12. നിന്‍െറ പ്രവൃത്തികള്‍ക്കു കര്‍ത്താവ്‌ പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ നിന്നെ സമൃദ്‌ധമായി അനുഗ്രഹിക്കും.
13. അപ്പോള്‍ റൂത്ത്‌ പറഞ്ഞു:യജമാനനേ, അങ്ങ്‌ എന്നോടു വലിയ ദയയാണു കാണിക്കുന്നത്‌; എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ ദാസിമാരില്‍ ഒരുവളല്ല. എങ്കിലും, ഈ ദാസിയെ ആശ്വസിപ്പിക്കുകയും കരുണയോടെ സംസാരിക്കുകയും ചെയ്‌തു.
14. ഭക്‌ഷണസമയത്ത്‌ ബോവാസ്‌ അവളോടു പറഞ്ഞു: വന്നു ഭക്‌ഷണം കഴിക്കൂ. വീഞ്ഞില്‍ മുക്കി അപ്പം ഭക്‌ഷിച്ചു കൊള്ളൂ. അങ്ങനെ അവള്‍ കൊയ്‌ത്തുകാരോടുകൂടെ ഇരുന്നു. അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ ഭക്‌ഷിച്ചു തൃപ്‌തയായി; ബാക്കിയും വന്നു.
15. അവള്‍ കാലാപെറുക്കാന്‍ എഴുന്നേറ്റപ്പോള്‍ ബോവാസ്‌ ഭൃത്യന്‍മാരോടു പറഞ്ഞു: അവള്‍ കറ്റകളുടെ ഇടയില്‍നിന്നും ശേഖരിച്ചുകൊള്ളട്ടെ.
16. അവളെ ശകാരിക്കരുത്‌. കറ്റകളില്‍നിന്നു കുറേശ്‌ശെ വലിച്ചൂരി അവള്‍ക്കു പെറുക്കാന്‍ ഇടണം. അവളെ ശാസിക്കരുത്‌.
17. അങ്ങനെ അവള്‍ സന്‌ധ്യവരെ കാലാപെറുക്കി. മെതിച്ചപ്പോള്‍ ഏകദേശം ഒരു ഏഫാ ബാര്‍ലി ഉണ്ടായിരുന്നു.
18. അവള്‍ അതെടുത്തുകൊണ്ടു നഗരത്തിലേക്കു പോയി, താന്‍ ശേഖരി ച്ചധാന്യം അമ്മായിയമ്മയെ കാണിച്ചു; ബാക്കിവന്ന ആഹാരം അവള്‍ക്കു കൊടുക്കുകയും ചെയ്‌തു.
19. അമ്മായിയമ്മചോദിച്ചു: എവിടെയാണ്‌ ഇന്നു നീ കാലാ പെറുക്കിയത്‌? എവിടെയാണ്‌ ഇന്നു നീ ജോലി ചെയ്‌തത്‌? നിന്നോടു കരുണതോന്നിയ മനുഷ്യന്‍ അനുഗൃഹീതനാകട്ടെ! താനിന്നു ജോലി ചെയ്‌തത്‌ ബോവാസിനോടുകൂടെ ആണെന്ന്‌ അവള്‍ അമ്മായിയമ്മയോടു പറഞ്ഞു.
20. നവോമി മരുമകളോടു പറഞ്ഞു: ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കാരുണ്യം കാണിക്കുന്ന കര്‍ത്താവ്‌ അവനെ അനുഗ്രഹിക്കട്ടെ! അവള്‍ തുടര്‍ന്നു: അവന്‍ നമ്മുടെ ബന്‌ധുവാണ്‌ - ഉറ്റബന്‌ധു.
21. റൂത്ത്‌ പറഞ്ഞു: കൊയ്‌ത്തു മുഴുവന്‍ തീരുവോളം വേലക്കാരോടുകൂടെ ഉണ്ടായിരിക്കണമെന്ന്‌ അവന്‍ എന്നോടു പറഞ്ഞിട്ടുണ്ട്‌.
22. നവോമി മരുമകളോടു പറഞ്ഞു: മറ്റു വയലുകളില്‍പോയി ശല്യം ഏല്‍ക്കാനിടയാകാതെ നീ അവന്‍െറ ദാസിമാരോടുകൂടെ പോകുന്നതാണു നല്ലത്‌.
23. അങ്ങനെ ബാര്‍ലിയുടെയുംഗോതമ്പിന്‍െറയും വിളവെടുപ്പു കഴിയുന്നതുവരെ അവള്‍ ബോവാസിന്‍െറ ദാസിമാരോടു ചേര്‍ന്നുനിന്നു കാലാപെറുക്കി; തന്‍െറ അമ്മായിയമ്മയോടൊത്തു ജീവിച്ചു.

Holydivine