Numbers - Chapter 8
Holy Bible

1. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
2. ദീപം കൊളുത്തുമ്പോള്‍ വിളക്കുകാലിനുമുമ്പില്‍ പ്രകാശം പരക്കത്തക്കവിധം ഏഴു വിളക്കുകളും ക്രമപ്പെടുത്തണമെന്ന്‌ അഹറോനോടു പറയുക. അഹറോന്‍ അങ്ങനെ ചെയ്‌തു.
3. കര്‍ത്താവു മോശയോടു കല്‍പിച്ചതുപോലെ വിളക്കുകാലിന്‍െറ മുമ്പില്‍ പ്രകാശം പരക്കുമാറ്‌ വിളക്കുകള്‍ക്രമപ്പെടുത്തി.
4. ചുവടു മുതല്‍ ശിഖരങ്ങള്‍വരെ സ്വര്‍ണം അടിച്ചു പരത്തി നിര്‍മിച്ചതായിരുന്നു വിളക്കുകാല്‍. കര്‍ത്താവ്‌ മോശയ്‌ക്കു കാണിച്ചുകൊടുത്ത മാതൃകയില്‍ത്തന്നെയാണ്‌ അതുണ്ടാക്കിയത്‌.
5. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
6. ലേവ്യരെ ജനങ്ങളുടെ ഇടയില്‍നിന്നു വേര്‍തിരിച്ചു ശുദ്ധീകരിക്കുക.
7. അവരെ ശുദ്ധീകരിക്കേണ്ടത്‌ ഇങ്ങനെയാണ്‌: പാപപരിഹാരജലം അവരുടെമേല്‍ തളിക്കുക; ശരീരം മുഴുവന്‍ ക്ഷൗരംചെയ്‌ത്‌, വസ്‌ത്രങ്ങള്‍ അലക്കി, അവര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും വേണം.
8. അനന്തരം, ഒരു കാളക്കുട്ടിയെയും ധാന്യബലിക്കായി എണ്ണ ചേര്‍ത്ത നേരിയ മാവും അവര്‍ എടുക്കട്ടെ. പാപപരിഹാരബലിക്കു മറ്റൊരു കാളക്കുട്ടിയെയും എടുക്കണം.
9. ലേവ്യരെ സമാഗമകൂടാരത്തിന്‍െറ മുമ്പില്‍ കൊണ്ടുവരുകയും ഇസ്രായേല്‍ സമൂഹത്തെ മുഴുവന്‍ അവിടെ വിളിച്ചുകൂട്ടുകയും വേണം.
10. ലേവ്യരെ കര്‍ത്താവിന്‍െറ മുമ്പില്‍ കൊണ്ടുവരുമ്പോള്‍ ഇസ്രായേല്‍ജനം അവരുടെ തലയില്‍ കൈവയ്‌ക്കണം.
11. ഇസ്രായേല്‍ജനത്തിന്‍െറ നീരാജനമായി കര്‍ത്താവിനു ശുശ്രൂഷ ചെയ്യാന്‍ അഹറോന്‍ ലേവ്യരെ അവിടുത്തേക്കു സമര്‍പ്പിക്കണം.
12. ലേവ്യര്‍ കാളക്കുട്ടികളുടെ തലയില്‍ കൈ വയ്‌ക്കണം. അവരുടെ പാപപരിഹാരത്തിനായി കാളക്കുട്ടികളിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും നീ കര്‍ത്താവിന്‌ അര്‍പ്പിക്കണം.
13. അഹറോന്‍െറയും പുത്രന്മാരുടെയും ശുശ്രൂഷയില്‍ അവരെ സഹായിക്കാന്‍ ലേവ്യരെ കര്‍ത്താവിനു നീരാജനമായി അര്‍പ്പിക്കുക.
14. ഇപ്രകാരം ഇസ്രായേല്‍ജനത്തിന്‍െറ ഇടയില്‍നിന്നു ലേവ്യരെ നീ വേര്‍തിരിക്കണം, അവര്‍ എന്‍േറതായിരിക്കും.
15. ശുദ്ധീകരിക്കുകയും നീരാജനമായി സമര്‍പ്പിക്കുകയും ചെയ്‌തുകഴിയുമ്പോള്‍ സമാഗമകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാന്‍ ലേവ്യര്‍ അകത്തു പ്രവേശിക്കട്ടെ.
16. ഇസ്രായേലില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട അവര്‍ പൂര്‍ണമായും എനിക്കുള്ളവരാണ്‌. ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം ഞാന്‍ അവരെ എനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു.
17. ഇസ്രായേ ലില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെല്ലാം എനിക്കുള്ളതാണ്‌. ഈജിപ്‌തിലെ കടിഞ്ഞൂലുകളെയെല്ലാം സംഹരിച്ചപ്പോള്‍ ഞാന്‍ അവരെ എനിക്കായി മാറ്റിവച്ചു.
18. ഇസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
19. സമാഗമകൂടാരത്തില്‍ ഇസ്രായേല്‍ജനത്തിനുവേണ്ടി സേവനം ചെയ്യാനും, അവര്‍ക്കുവേണ്ടി പരിഹാരകര്‍മങ്ങള്‍ അനുഷ്‌ഠിക്കാനും, ജനം വിശുദ്ധസ്‌ഥലത്തെ സമീപിച്ചാല്‍ അവരുടെയിടയില്‍ മഹാമാരിയുണ്ടാകാതിരിക്കാനും ആയി അവരില്‍നിന്നു ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്ത്‌ അഹറോനും പുത്രന്മാര്‍ക്കും ഇഷ്‌ടദാനമായി കൊടുത്തിരിക്കുന്നു.
20. മോശയോടു കര്‍ത്താവു കല്‍പിച്ചതനുസരിച്ചു മോശയും അഹറോനും ഇസ്രായേല്‍ സമൂഹവും ചേര്‍ന്ന്‌ ലേവ്യരെ കര്‍ത്താവിനു പ്രതിഷ്‌ഠിച്ചു.
21. ലേവ്യര്‍ തങ്ങളെത്തന്നെ പാപത്തില്‍നിന്നു ശുദ്ധീകരിച്ചു; വസ്‌ത്രമലക്കി. അഹറോന്‍ അവരെ നീരാജനമായി കര്‍ത്താവിനു സമര്‍പ്പിച്ചു. അവരുടെ ശുദ്ധീകരണത്തിനായി അഹറോന്‍ പാപപരിഹാരബലി അര്‍പ്പിക്കുകയും ചെയ്‌തു.
22. അനന്തരം സമാഗമ കൂടാരത്തിലെ ശുശ്രൂഷയില്‍ അഹറോനെയും പുത്രന്മാരെയും സഹായിക്കാന്‍ ലേവ്യര്‍ അകത്തു പ്രവേശിച്ചു. കര്‍ത്താവ്‌ മോശയോടു കല്‍പിച്ചതനുസരിച്ച്‌ അവര്‍ ലേവ്യരോടു പ്രവര്‍ത്തിച്ചു.
23. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ലേവ്യരെ സംബന്ധിക്കുന്ന നിയമമിതാണ്‌ :
24. ഇരുപത്തഞ്ചും അതിനുമേലും വയസ്സുള്ള ലേവ്യരെല്ലാം സമാഗമകൂടാരത്തില്‍ ശുശ്രൂഷചെയ്യണം.
25. അമ്പതു വയസ്സാകുമ്പോള്‍ ശുശ്രൂഷയില്‍നിന്നു വിരമിക്കണം; പിന്നെ ശുശ്രൂഷ ചെയ്യേണ്ടതില്ല.
26. എന്നാല്‍, സമാഗമകൂടാരത്തില്‍ ജോലിചെയ്യുന്ന സഹോദരന്മാരെ അവര്‍ക്കു സഹായിക്കാം. അവര്‍ നേരിട്ടു ചുമതല വഹിക്കേണ്ടതില്ല. ലേവ്യരെ ചുമതല ഏല്‍പിക്കുമ്പോള്‍ നീ ഇങ്ങനെ ചെയ്യണം.

Holydivine