Numbers - Chapter 17
Holy Bible

1. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു :
2. ഇസ്രായേല്‍ജനത്തോടു പറയുക, ഗോത്രത്തിന്‌ ഒന്നുവീതം എല്ലാ ഗോത്രനേതാക്കന്‍മാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി ഓരോന്നിലും പേരെഴുതുക.
3. ലേവി ഗോത്രത്തിന്‍െറ വടിയില്‍ അഹറോന്‍െറ പേരെഴുതുക. കാരണം, ഓരോ ഗോത്രത്തല വനും ഓരോ വടി ഉണ്ടായിരിക്കണം.
4. സമാഗമകൂടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു ദര്‍ശനം അനുവദിക്കുന്ന സാക്ഷ്യപേടകത്തിനു മുമ്പില്‍ നീ അവ വയ്‌ക്കണം.
5. ഞാന്‍ തിര ഞ്ഞെടുക്കുന്നവന്‍െറ വടി തളിര്‍ക്കും. അങ്ങനെ നിങ്ങള്‍ക്കെതിരായുള്ള ഇസ്രായേല്‍ജനത്തിന്‍െറ പിറുപിറുപ്പ്‌ ഞാന്‍ അവസാനിപ്പിക്കും. മോശ ഇസ്രായേല്‍ജനത്തോടു സംസാരിച്ചു.
6. എല്ലാ ഗോത്രത്തലവന്‍മാരുംഗോത്രത്തിന്‌ ഒരു വടി എന്ന കണക്കില്‍ പന്ത്രണ്ടു വടി മോശയ്‌ക്കു കൊടുത്തു. അഹറോന്‍െറ വടി മറ്റു വടികളോടൊപ്പം ഉണ്ടായിരുന്നു.
7. സാക്ഷ്യകൂടാരത്തില്‍ കര്‍ത്താവിന്‍െറ മുമ്പില്‍ മോശ വടികള്‍ വച്ചു.
8. പിറ്റേദിവസം മോശ സാക്ഷ്യകൂടാരത്തിലേക്കു ചെന്നു. ലേവി കുടുംബത്തിനുവേണ്ടിയുള്ള അഹറോന്‍െറ വടി മുളപൊട്ടി പൂത്തു തളിര്‍ത്തു ബദാം പഴങ്ങള്‍ കായിച്ചു നിന്നു.
9. മോശ വടികള്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്നെടുത്തു ജനത്തിന്‍െറ അടുത്തേക്കു കൊണ്ടുവന്നു. ഓരോരുത്തനും സ്വന്തം വടി നോക്കിയെടുത്തു.
10. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: അവരുടെ പിറുപിറുപ്പ്‌ അവസാനിപ്പിക്കുന്നതിനും അവര്‍ മരിക്കാതിരിക്കുന്നതിനും കലഹക്കാര്‍ക്ക്‌ ഒരടയാളമായി സൂക്ഷിക്കുന്നതിനും വേണ്ടി അഹറോന്‍െറ വടി സാക്ഷ്യപേടകത്തിനുമുമ്പില്‍ വയ്‌ക്കുക.
11. മോശ അപ്രകാരം ചെയ്‌തു. കര്‍ത്താവു കല്‍പിച്ചതുപോലെ അവന്‍ പ്രവര്‍ത്തിച്ചു.
12. ഇസ്രായേല്‍ജനം മോശയോടു പറഞ്ഞു: ഇതാ ഞങ്ങള്‍ മരിക്കുന്നു; ഞങ്ങള്‍ നശിക്കുന്നു; ഒന്നൊഴിയാതെ ചത്തൊടുങ്ങുന്നു.
13. കര്‍ത്താവിന്‍െറ കൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു; ഞങ്ങളെല്ലാവരും നശിക്കണമോ?

Holydivine