Nehemiah - Chapter 8
Holy Bible

1. ജനം ഒറ്റക്കെട്ടായി ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തില്‍ സമ്മേളിച്ചു. കര്‍ത്താവ്‌ ഇസ്രായേലിനു നല്‍കിയ മോശയുടെ നിയമഗ്രന്‌ഥം കൊണ്ടുവരാന്‍ അവര്‍ നിയമജ്‌ഞനായ എസ്രായോട്‌ ആവശ്യപ്പെട്ടു.
2. ഏഴാംമാസം ഒന്നാം ദിവസം പുരോഹിതനായ എസ്രാ സ്‌ത്രീകളും പുരുഷന്‍മാരും തിരിച്ചറിവായ എല്ലാവരും അടങ്ങുന്ന സഭയുടെ മുന്‍പില്‍ നിയമഗ്രന്‌ഥം കൊണ്ടുവന്നു.
3. അവന്‍ ജലകവാടത്തിനു മുന്‍പിലുള്ള മൈതാനത്തു നിന്നുകൊണ്ട്‌ അതിരാവിലെ മുതല്‍ മധ്യാഹ്‌നംവരെ അവരുടെ മുന്‍പില്‍ അതു വായിച്ചു. ജനം ശ്രദ്‌ധാപൂര്‍വം ശ്രവിച്ചു.
4. പ്രത്യേകം നിര്‍മി ച്ചതടികൊണ്ടുള്ള പീഠത്തിലാണ്‌ എസ്രാ നിന്നത്‌. മത്തീത്തിയാ, ഷേമാ, അനായാ, ഉറിയാ, ഹില്‍ക്കായാ, മാസെയാ എന്നിവര്‍ അവന്‍െറ വലത്തുവശത്തും പെദായാ, മിഷായേല്‍, മല്‍ക്കിയാ, ഹഷൂം, ഹഷ്‌ബദാന, സഖറിയാ, മെഷുല്ലാം എന്നിവര്‍ ഇടത്തുവശത്തും നിന്നിരുന്നു.
5. ഉയര്‍ന്ന പീഠത്തില്‍ നിന്നുകൊണ്ട്‌, എല്ലാവരും കാണ്‍കെ അവന്‍ പുസ്‌തകം തുറന്നു. അവര്‍ എഴുന്നേറ്റുനിന്നു.
6. എസ്രാ അത്യുന്നത ദൈവമായ കര്‍ത്താവിനെ സ്‌തുതിച്ചു. ജനം കൈകള്‍ ഉയര്‍ത്തി ആമേന്‍, ആമേന്‍ എന്ന്‌ ഉദ്‌ഘോഷിക്കുകയും സാഷ്‌ടാംഗംവീണു കര്‍ത്താവിനെ ആരാധിക്കുകയും ചെയ്‌തു.
7. യഷുവ, ബാനി, ഷെറെബിയാ,യാമിന്‍, അക്കൂബ്‌, ഷബെത്തായി, ഹോദിയാ, മാസെയാ, കെലീത്താ, അസറിയാ, യോസാബാദ്‌, ഹനാന്‍, പെലായാ എന്നീ ലേവ്യര്‍ സ്വസ്‌ഥാനങ്ങളില്‍ നിന്നുകൊണ്ടു ജനത്തെനിയമം മനസ്‌സിലാക്കാന്‍ സഹായിച്ചു.
8. അവര്‍ ദൈവത്തിന്‍െറ നിയമഗ്രന്‌ഥം വ്യക്‌തമായി വായിച്ചു. ജനങ്ങള്‍ക്കു മനസ്‌സിലാകുംവിധം ആശയം വിശദീകരിച്ചു.
9. നിയമം വായിച്ചുകേട്ടു ജനം കരഞ്ഞു. അപ്പോള്‍ ദേശാധിപനായ നെഹെമിയായും പുരോഹിതനും നിയമജ്‌ഞനായ എസ്രായും ജനത്തെ പഠിപ്പി ച്ചലേവ്യരും അവരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‌ ഈ ദിവസം വിശുദ്‌ധമാണ്‌. അതിനാല്‍, ദുഃഖിക്കുകയോ കരയുകയോ അരുത്‌.
10. അനന്തരം അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ പോയി വിഭവസമൃദ്‌ധമായ ഭക്‌ഷണ വും മധുരവീഞ്ഞും കഴിക്കുക. ആഹാരമില്ലാത്തവന്‌ ഓഹരി കൊടുത്തയയ്‌ക്കുകയും ചെയ്യുക. ഈ ദിവസം കര്‍ത്താവിനു വിശുദ്‌ധമാണ്‌. നിങ്ങള്‍ വിലപിക്കരുത്‌. അവിടുത്തെ സന്തോഷമാണ്‌ നിങ്ങളുടെ ബലം.
11. നിശ്‌ശബ്‌ദരായിരിക്കുവിന്‍. ഈ ദിവസം വിശുദ്‌ധമാണ്‌. വിലാപം അരുത്‌ എന്നു പറഞ്ഞ്‌ ലേവ്യര്‍ ജനത്തെ ശാന്തരാക്കി.
12. കാര്യം ഗ്രഹിച്ച്‌ എല്ലാവരും ഭക്‌ഷണപാനീയങ്ങള്‍ കഴിക്കാനും ഓഹരികള്‍ എത്തിച്ചുകൊടുക്കാനും ആഹ്ലാദിക്കാനുംവേണ്ടി പിരിഞ്ഞുപോയി.
13. പിറ്റേദിവസം കുടംബത്തലവന്‍മാര്‍ എല്ലാവരും നിയമം പഠിക്കാന്‍വേണ്ടി ലേവ്യരോടും പുരോഹിതന്‍മാരോടുമൊപ്പം നിയമജ്‌ഞനായ എസ്രായുടെ അടുത്തുചെന്നു.
14. ഏഴാംമാസത്തിലെ ഉത്‌സവത്തിന്‌
15. ഇസ്രായേല്യര്‍ കൂടാരങ്ങളില്‍ വസിക്കണമെന്നും കുന്നുകളില്‍ച്ചെന്ന്‌ ഒലിവ്‌, കാട്ടൊലിവ്‌, കൊളുന്ത്‌, ഈന്തപ്പന എന്നിവയുടെ ശാഖകള്‍ കൊണ്ടുവന്ന്‌, എഴുതപ്പെട്ടിരിക്കുന്നതുപോലെ കൂടാരങ്ങള്‍ നിര്‍മിക്കുക എന്ന്‌ തങ്ങളുടെ പട്ടണങ്ങളിലും ജറുസലെമിലും പ്രഘോഷിച്ച്‌ അറിയിക്കണമെന്നും കര്‍ത്താവ്‌ മോശവഴി നല്‍കിയ നിയമത്തില്‍ എഴുതിയിരിക്കുന്നതു അവര്‍ കണ്ടു.
16. അവര്‍ ചെന്ന്‌ അവ കൊണ്ടുവരുകയും തങ്ങളുടെ മേല്‍പുരയിലും മുറ്റത്തും ദേവാലയാങ്കണത്തിലും, ജലകവാടത്തിനും എഫ്രായിംകവാടത്തിനും സമീപമുള്ള മൈതാനങ്ങളിലും കൂടാരങ്ങള്‍ നിര്‍മിക്കുകയും ചെയ്‌തു.
17. പ്രവാസത്തില്‍ നിന്നു മടങ്ങിവന്ന ജനം കൂടാരങ്ങള്‍ നിര്‍മിക്കുകയും അതില്‍ വസിക്കുകയും ചെയ്‌തു. അവര്‍ വളരെ സന്തോഷിച്ചു. കാരണം, നൂനിന്‍െറ പുത്രന്‍ ജോഷ്വയുടെ കാലം മുതല്‍ അന്നുവരെ ഇസ്രായേല്‍ജനം ഇപ്രകാരം ചെയ്‌തിരുന്നില്ല.
18. ഉത്‌സവത്തിന്‍െറ ആദ്യദിവസം മുതല്‍ അവസാന ദിവസംവരെ എന്നും അവന്‍ ദൈവത്തിന്‍െറ നിയമഗ്രന്‌ഥം വായിച്ചു കേള്‍പ്പിച്ചു. ഏഴു ദിവസം അവര്‍ തിരുനാള്‍ ആഘോഷിച്ചു. നിയമനുസരിച്ച്‌ എട്ടാംദിവസം ഒരു മഹാസമ്മേളനവും ഉണ്ടായിരുന്നു.

Holydivine