Nehemiah - Chapter 2
Holy Bible

1. അര്‍ത്താക്‌സെര്‍ക്‌സെസ്‌ രാജാവിന്‍െറ ഇരുപതാം ഭരണവര്‍ഷം നീസാന്‍മാസം ഞാന്‍ രാജാവിനു വീഞ്ഞു പകര്‍ന്നുകൊടുത്തു. ഇതിനുമുന്‍പ്‌ മ്ലാനവദനനായി രാജാവ്‌ എന്നെ കണ്ടിട്ടില്ല.
2. രാജാവ്‌ എന്നോടുചോദിച്ചു: രോഗമില്ലാതിരുന്നിട്ടും എന്തേനിന്‍െറ മുഖം മ്ലാനമായിരിക്കുന്നു? ഹൃദയവ്യഥയല്ലാതെ മറ്റൊന്നല്ലിത്‌.
3. അപ്പോള്‍ ഭയത്തോടെ ഞാന്‍ പറഞ്ഞു: രാജാവ്‌ നീണാള്‍ വാഴട്ടെ, എന്‍െറ പിതാക്കന്‍മാര്‍ നിദ്രകൊള്ളുന്ന നഗരകവാടങ്ങള്‍ കത്തി ശൂന്യമായിക്കിടക്കുമ്പോള്‍ എന്‍െറ മുഖം എങ്ങനെപ്രസന്നമാകും?
4. രാജാവ്‌ ചോദിച്ചു: എന്താണു നിന്‍െറ അപേക്‌ഷ?
5. സ്വര്‍ഗസ്‌ഥനായ ദൈവത്തോടു പ്രാര്‍ഥിച്ചതിനുശേഷം ഞാന്‍ രാജാവിനോടു പറഞ്ഞു: രാജാവിന്‌ ഇഷ്‌ടമെങ്കില്‍, ഈ ദാസനോടു പ്രീതി തോന്നുന്നെങ്കില്‍, എന്‍െറ പിതാക്കന്‍മാര്‍ നിദ്രകൊള്ളുന്ന നഗരം പുനരുദ്‌ധരിക്കുന്നതിന്‌ എന്നെ യൂദായിലേക്ക്‌ അയച്ചാലും.
6. രാജാവു ചോദിച്ചു: എത്രനാളത്തേക്കാണ്‌ നീ പോകുന്നത്‌? എന്നു മടങ്ങിവരും? ഞാന്‍ കാലാവധി പറഞ്ഞു. അവന്‍ എന്നെ പോകാന്‍ അനുവദിച്ചു. അപ്പോള്‍, രാജ്‌ഞിയും സമീപത്തുണ്ടായിരുന്നു.
7. ഞാന്‍ രാജാവിനോട്‌ അഭ്യര്‍ഥിച്ചു: നദിക്കക്കരെയുള്ള പ്രദേശത്തൂടെ യൂദായില്‍ എത്താനുള്ള അനുവാദത്തിന്‌ അവിടത്തെ ഭരണാധിപന്‍മാര്‍ക്കു ദയവായി കത്തുകള്‍ തന്നാലും.
8. ദേവാലയത്തിന്‍െറ കോട്ടവാതിലുകള്‍ക്കും നഗരഭിത്തിക്കും എനിക്കു താമസിക്കാനുള്ള വീടിനും ആവ ശ്യമുള്ള തടി നല്‍കുന്നതിന്‌ രാജാവിന്‍െറ ധനകാര്യ വിചാരകനായ ആസാഫിനുള്ള കത്തും നല്‍കിയാലും. എന്‍െറ അപേക്‌ഷ രാജാവ്‌ അനുവദിച്ചു. ദൈവത്തിന്‍െറ കരുണ എന്‍െറ മേല്‍ ഉണ്ടായിരുന്നു.
9. ഞാന്‍ നദിക്കക്കരെയുള്ള ഭരണാധിപന്‍മാരെ സമീപിച്ചു രാജാവിന്‍െറ കത്തുകള്‍ ഏല്‍പിച്ചു. രാജാവ്‌ സേനാനായകന്‍മാരെയും കുതിരപ്പടയാളികളെയും എന്നോടൊപ്പം അയച്ചിട്ടുണ്ടായിരുന്നു.
10. എന്നാല്‍, ഇസ്രായേല്‍ജനത്തിന്‍െറ നന്‍മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുവന്‍ വന്നിരിക്കുന്നുവെന്നു കേട്ട്‌ ഹെറോണ്യനായ സന്‍ബല്ലാത്തും അമ്മോന്യനായ തോബിയാ എന്ന ദാസനും അത്യന്തം അസന്തുഷ്‌ടരായി.
11. ഞാന്‍ ജറുസലെമിലെത്തി മൂന്നു ദിവസം അവിടെ കഴിഞ്ഞു.
12. ഞാനും കൂടെയുണ്ടായിരുന്ന ചിലരും രാത്രിയില്‍ എഴുന്നേ റ്റു. ജറുസലെമിനു വേണ്ടി ചെയ്യാന്‍ എന്‍െറ ദൈവം മനസ്‌സില്‍ തോന്നിച്ചത്‌ ഞാന്‍ ആരെയും അറിയിച്ചില്ല. സവാരി ചെയ്‌തിരുന്ന മൃഗമല്ലാതെ വേറൊന്നും കൂടെ ഉണ്ടായിരുന്നില്ല.
13. രാത്രിയില്‍ ഞാന്‍ താഴ്‌വരവാതിലിലൂടെ കുറുനരിയുറവ കടന്നു ചവറ്റുവാതിലില്‍ എത്തി. ജറുസലെമിന്‍െറ തകര്‍ന്ന മതിലുകളും കത്തിനശിച്ചവാതിലുകളും പരിശോധിച്ചു.
14. അവിടെനിന്നു ഞാന്‍ ഉറവവാതിലിലേക്കും രാജവാപിയിലേക്കും പോയി. എന്നാല്‍ എന്‍െറ സവാരിമൃഗത്തിനു കടന്നുപോകാന്‍ ഇടയില്ലായിരുന്നു.
15. അതിനാല്‍, രാത്രിയില്‍ ഞാന്‍ താഴ്‌വ രയിലൂടെ കയറിച്ചെന്ന്‌ മതില്‍ പരിശോധിച്ചു. തിരിച്ച്‌ താഴ്‌വരവാതിലിലൂടെ മടങ്ങിപ്പോന്നു.
16. ഞാന്‍ എവിടെപ്പോയെന്നും എന്തു ചെയ്‌തെന്നും സേനാനായകന്‍മാര്‍ അറിഞ്ഞില്ല. യഹൂദര്‍, പുരോഹിതര്‍, പ്രഭുക്കന്‍മാര്‍, സേവകന്‍മാര്‍ എന്നിവരെയും ജോലിക്കാരെയും ഞാന്‍ വിവരം അറിയിച്ചിരുന്നില്ല.
17. ഞാന്‍ അവരോടു പറഞ്ഞു: നമ്മുടെ ദുഃസ്‌ഥിതി നിങ്ങള്‍ കാണുന്നില്ലേ? ജറുസലെം വാതിലുകള്‍ കത്തിനശിച്ചു കിടക്കുന്നു. വരുവിന്‍, നമുക്കു ജറുസലെമിന്‍െറ മതില്‍ പണിയാം. മേലില്‍ ഈ അവമതി നമുക്ക്‌ ഉണ്ടാകരുത്‌.
18. എന്‍െറ ദൈവത്തിന്‍െറ കരം എനിക്കു സഹായത്തിനുണ്ടായിരുന്നെന്നും രാജാവ്‌ എന്നോട്‌ എന്തു പറഞ്ഞെന്നും ഞാന്‍ അവരെ അറിയിച്ചു. നമുക്കു പണിതുടങ്ങാം എന്നു പറഞ്ഞുകൊണ്ട്‌ അവര്‍ ജോലിക്കു തയ്യാറായി.
19. എന്നാല്‍, ഹൊറോണ്യനായ സന്‍ബല്ലാത്തും അമ്മോന്യനായ തോബിയാ എന്ന ദാസനും അറേബ്യനായ ഗഷെമും ഇതുകേട്ടു ഞങ്ങളെ പരിഹസിച്ചു പറഞ്ഞു: നിങ്ങള്‍ എന്താണിച്ചെയ്യുന്നത്‌? രാജാവിനോടാണോ മത്‌സരം?
20. ഞാന്‍ മറുപടി നല്‍കി: സ്വര്‍ഗത്തിന്‍െറ ദൈവം ഞങ്ങള്‍ക്കു വിജയം നല്‍കും. അവിടുത്തെ ദാസന്‍മാരായ ഞങ്ങള്‍ പണിയും. എന്നാല്‍, നിങ്ങള്‍ക്കു ജറുസലെമില്‍ ഓഹരിയോ അവകാശമോ സ്‌മാരകമോ ഉണ്ടായിരിക്കുകയില്ല.

Holydivine