Malachi - Chapter 3
Holy Bible

1. ഇതാ, എനിക്കുമുന്‍പേ വഴിയൊരുക്കാന്‍ ഞാന്‍ എന്‍െറ ദൂതനെ അയയ്‌ക്കുന്നു. നിങ്ങള്‍ തേടുന്ന കര്‍ത്താവ്‌ ഉടന്‍ തന്നെ തന്‍െറ ആലയത്തിലേക്കു വരും. നിനക്കു പ്രിയങ്കരനായ, ഉടമ്പടിയുടെ ദൂതന്‍ ഇതാ വരുന്നു - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
2. എന്നാല്‍, അവിടുത്തെ വരവിന്‍െറ ദിനത്തെ അതിജീവിക്കാന്‍ ആര്‍ക്കു കഴിയും? അവിടുന്ന്‌ പ്രത്യക്‌ഷനാകുമ്പോള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കാന്‍ ആര്‍ക്കു കഴിയും? ഉലയിലെ അഗ്‌നിപോലെയും അലക്കുകാരന്‍െറ കാരംപോലെയുമാണ്‌ അവിടുന്ന്‌.
3. വെള്ളി ഉലയില്‍ ശുദ്‌ധീകരിക്കുന്നവനെപ്പോലെ അവിടുന്ന്‌ ഉപവിഷ്‌ടനാകും. ലേവിപുത്രന്‍മാര്‍ യുക്‌തമായ ബലികള്‍ കര്‍ത്താവിന്‌ അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന്‌ അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്‌ധീകരിക്കും.
4. അപ്പോള്‍ യൂദായുടെയും ജറുസലെമിന്‍െറയും ബലി പഴയകാലത്തെന്നപോലെ കര്‍ത്താവിന്‌ പ്രീതികരമാകും.
5. നിങ്ങളെ വിധിക്കാന്‍ ഞാന്‍ അടുത്തുവരും. ആഭിചാരകര്‍ക്കും, വ്യഭിചാരികള്‍ക്കും, കള്ളസത്യം ചെയ്യുന്നവര്‍ക്കും, വേലക്കാരനെ കൂലിയില്‍ വഞ്ചിക്കുന്നവര്‍ക്കും വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവര്‍ക്കും പരദേശികളെ ഞെരുക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാത്തവര്‍ക്കും എതിരേ സാക്‌ഷ്യം നല്‍കാന്‍ ഞാന്‍ വേഗം വരും - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
6. കര്‍ത്താവായ എനിക്ക്‌ മാറ്റമില്ല. അതുകൊണ്ട്‌ യാക്കോബിന്‍െറ സന്തതികളേ, നിങ്ങള്‍ പൂര്‍ണമായി സംഹരിക്കപ്പെട്ടില്ല.
7. നിങ്ങളുടെ പിതാക്കന്‍മാരുടെ കാലംമുതല്‍ എന്‍െറ കല്‍പനകളില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചു; അവ അനുഷ്‌ഠിച്ചില്ല. നിങ്ങള്‍ എന്‍െറ അടുക്കലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നു, എങ്ങനെയാണ്‌ ഞങ്ങള്‍ മടങ്ങിവരേണ്ടത്‌?
8. മനുഷ്യന്‍ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാല്‍ നിങ്ങള്‍ എന്നെ കൊള്ളചെയ്യുന്നു. എങ്ങനെയാണ്‌ ഞങ്ങള്‍ അങ്ങയെ കൊള്ളചെയ്യുന്നതെന്ന്‌ നിങ്ങള്‍ ചോദിക്കുന്നു. ദശാംശങ്ങളിലും കാഴ്‌ചകളിലുംതന്നെ.
9. നിങ്ങള്‍ - ജനം മുഴുവനും - എന്നെ കൊള്ളചെയ്യുന്നതുകൊണ്ടു നിങ്ങള്‍ അഭിശപ്‌തരാണ്‌.
10. ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടുവരുവിന്‍. എന്‍െറ ആലയത്തില്‍ ഭക്‌ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗകവാടങ്ങള്‍ തുറന്ന്‌ അനുഗ്രഹം വര്‍ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്‌ഷിക്കുവിന്‍ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
11. ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വെട്ടുകിളികളെ ശാസിക്കും. അവ നിങ്ങളുടെ ഭൂമിയിലെ ഫലങ്ങള്‍ നശിപ്പിക്കുകയില്ല. നിങ്ങളുടെ വയലുകളിലെ മുന്തിരിച്ചെടികള്‍ ഫലശൂന്യമാവുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:
12. അനുഗൃഹീതര്‍ എന്നു ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്‌ദത്തിന്‍െറ ദേശമാകും - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
13. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു; എനിക്കെതിരേയുള്ള നിങ്ങളുടെ വാക്കുകള്‍ കഠിനമായിരിക്കുന്നു. എന്നിട്ടും ഞങ്ങള്‍ അങ്ങേക്കെതിരായി എങ്ങനെ സംസാരിച്ചു എന്ന്‌ നിങ്ങള്‍ ചോദിക്കുന്നു.
14. നിങ്ങള്‍ പറഞ്ഞു: ദൈവത്തെ സേവിക്കുന്നതു വ്യര്‍ഥമാണ്‌, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്നതുകൊണ്ടും സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ മുന്‍പില്‍ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം?
15. ഇനിമേല്‍ അഹങ്കാരികളാണു ഭാഗ്യവാന്‍മാര്‍ എന്നു ഞങ്ങള്‍ കരുതും. ദുഷ്‌കര്‍മികള്‍ അഭിവൃദ്‌ധിപ്പെടുക മാത്രമല്ല, ദൈവത്തെ പരീക്‌ഷിക്കുമ്പോള്‍ അവര്‍ രക്‌ഷപെടുകയും ചെയ്യുന്നു.
16. അന്നു കര്‍ത്താവിനെ ഭയപ്പെട്ടിരുന്നവര്‍ പരസ്‌പരം സംസാരിച്ചു; അവര്‍ പറഞ്ഞത്‌ കര്‍ത്താവ്‌ ശ്രദ്‌ധിച്ചു കേട്ടു. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ നാമം ധ്യാനിക്കുകയുംചെയ്യുന്നവരെ ഓര്‍മിക്കേണ്ടതിന്‌ ഒരു ഗ്രന്‌ഥം അവിടുത്തെ മുന്‍പില്‍ എഴുതപ്പെട്ടു.
17. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവര്‍ എന്‍േറതായിരിക്കും. ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം അവര്‍ എന്‍െറ പ്രത്യേക അവകാശമായിരിക്കും. പിതാവ്‌ തന്നെ സേവിക്കുന്ന പുത്രനെയെന്നപോലെ ഞാന്‍ അവരെ രക്‌ഷിക്കും.
18. അപ്പോള്‍ നീതിമാനും ദുഷ്‌ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള വ്യത്യാസം നിങ്ങള്‍ ഒരിക്കല്‍ക്കൂടി തിരിച്ചറിയും.

Holydivine