Judith - Chapter 12
Holy Bible

1. വെള്ളിപ്പാത്രങ്ങള്‍ വച്ചിരിക്കുന്ന മുറിയിലേക്ക്‌ അവളെ നയിക്കാന്‍ അവന്‍ അവരോട്‌ ആജ്‌ഞാപിച്ചു. തന്‍െറ ഭക്‌ഷണ വിഭവങ്ങളില്‍ ചിലതുകൊണ്ട്‌ അവള്‍ക്കു വിരുന്നൊരുക്കാനും തന്‍െറ വീഞ്ഞു പകര്‍ന്നുകൊടുക്കാനും അവന്‍ കല്‍പിച്ചു.
2. അപ്പോള്‍യൂദിത്തു പറഞ്ഞു: എനിക്കതു ഭക്‌ഷിച്ചുകൂടാ; അത്‌ നിയമവിരുദ്‌ധമാണ്‌. എനിക്ക്‌ ഞാന്‍ കൊണ്ടുവന്നിട്ടുള്ള സാധനങ്ങള്‍ ഉണ്ട്‌.
3. ഹോളോഫര്‍ണസ്‌ പ്രതിവചിച്ചു. നിന്‍െറ പക്കലുള്ളതു തീരുമ്പോള്‍ ഞങ്ങള്‍ അത്‌ എവിടെനിന്നു കൊണ്ടുവരും? നിന്‍െറ ജനത്തിലാരും ഇവിടെ ഇല്ലല്ലോ.
4. യൂദിത്ത്‌ പറഞ്ഞു: നാഥാ, നിന്‍െറ ജീവനാണേ, കര്‍ത്താവ്‌ എന്‍െറ കരത്താല്‍ നിര്‍വഹിക്കാനുറച്ചതു ചെയ്യുംവരെ നിന്‍െറ ദാസിയുടെ കൈവശമുള്ള സാധനങ്ങള്‍ തീരുകയില്ല.
5. അനന്തരം, ഹോളോഫര്‍ണസിന്‍െറ ഭൃത്യന്‍മാര്‍ അവളെ കൂടാരത്തിനുള്ളിലേക്കു കൊണ്ടുപോയി. അര്‍ദ്‌ധരാത്രിവരെ അവള്‍ ഉറങ്ങി. പ്രഭാതത്തിനുമുന്‍പ്‌ അവള്‍ ഉണര്‍ന്നു.
6. ഹോളോഫര്‍ണസിന്‍െറ അടുത്തേക്ക്‌ ആളെ അയച്ച്‌ അവള്‍ അപേക്‌ഷിച്ചു. നിന്‍െറ ദാസി പുറത്തുപോയി പ്രാര്‍ഥിക്കുന്നതിനു കല്‍പിച്ചനുവദിക്കണം.
7. അവളെ തടയരുത്‌ എന്ന്‌ ഹോളോഫര്‍ണസ്‌ കാവല്‍ഭടന്‍മാര്‍ക്കു കല്‍പന നല്‍കി. അവള്‍ മൂന്നു ദിവസം പാളയത്തില്‍ പാര്‍ക്കുകയും രാത്രിതോറും ബത്തൂലിയാത്താഴ്‌വരയില്‍ പോയി പാളയത്തിലെ അരുവിയില്‍ കുളിക്കുകയും ചെയ്‌തു.
8. അരുവിയില്‍നിന്നു പുറത്തു വരുമ്പോള്‍ അവള്‍ സ്വജനങ്ങളെ ഉദ്‌ധരിക്കുന്നതിനു മാര്‍ഗം കാണിച്ചുതരണമേ എന്ന്‌ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചുപോന്നു.
9. അങ്ങനെ സംശുദ്‌ധയായി അവള്‍ കൂടാരത്തിലേക്കു മടങ്ങുകയും അത്താഴം കഴിയുന്നതുവരെ അവിടെ തങ്ങുകയും ചെയ്‌തു.
10. നാലാംദിവസം ഹോളോഫര്‍ണസ്‌ സേനാധിപന്‍മാരെ ആരെയും ക്‌ഷണിക്കാതെ, അടിമകള്‍ക്കു മാത്രമായി ഒരു വിരുന്നൊരുക്കി.
11. തന്‍െറ സ്വകാര്യ പരിചാരകനായ ഷണ്‍ഡന്‍ ബഗോവാസിനോട്‌ അവന്‍ പറഞ്ഞു: നീ പോയി നിന്‍െറ സംരക്‌ഷണയിലിരിക്കുന്ന ആ ഹെബ്രായ സ്‌ത്രീയെ ഞങ്ങളോടൊത്തു ഭക്‌ഷിക്കാനും പാനംചെയ്യാനും പ്രരിപ്പിക്കുക.
12. അത്തരമൊരു സ്‌ത്രീയുടെ സഹവാസം ആസ്വദിക്കാതെ വിടുന്നത്‌ അപമാനകരമാണ്‌. നാം അവളെ ആശ്ലേഷിക്കാതിരുന്നാല്‍ അവള്‍തന്നെ നമ്മെപരിഹ സിക്കും.
13. ബഗോവാസ്‌യൂദിത്തിനെ സമീപിച്ചു പറഞ്ഞു: സുന്‌ദരിയായ പരിചാരികേ, വരുക. ഹോളോഫര്‍ണസിന്‍െറ സാന്നിധ്യത്തില്‍ ബഹുമാനിതയാവുക. വീഞ്ഞു കുടിച്ചു ഞങ്ങളോടൊത്തുല്ലസിക്കുക. ഇന്നു നീ നബുക്കദ്‌നേസറിന്‍െറ ഭവനത്തില്‍ സേവനം ചെയ്യുന്ന അസ്‌സീറിയാപുത്രിമാര്‍ക്കു തുല്യയായി ഭവിക്കുക.
14. യൂദിത്ത്‌ പ്രതിവചിച്ചു: എന്‍െറ യജമാനനെ നിരസിക്കാന്‍ ഞാനാര്‌? അവനു പ്രീതികരമായതെന്തും ഞാന്‍ നിശ്‌ചയമായും ഉടന്‍ അനുഷ്‌ഠിക്കും. മരണംവരെ അത്‌ എനിക്ക്‌ സന്തോഷജനകമായിരിക്കും.
15. അവള്‍ എഴുന്നേറ്റു തനിക്കിണങ്ങിയ എല്ലാത്തരം ആടയാഭരണങ്ങളും അണിഞ്ഞു. അവളുടെ നിത്യോപയോഗത്തിനു ബഗോവാസ്‌ നല്‍കിയ മൃദുലമായ ആട്ടിന്‍തോല്‍യൂദിത്തിന്‌ ചാരിക്കിടന്നു ഭക്‌ഷണം കഴിക്കേണ്ടതിനു ഹോളോഫര്‍ണസിന്‍െറ മുന്‍പില്‍ ദാസി വിരിച്ചു.യൂദിത്ത്‌ അകത്തുകടന്ന്‌ അതില്‍ ശയിച്ചു.
16. ഹോളോഫര്‍ണസിന്‍െറ ഹൃദയത്തില്‍ അവളെക്കുറിച്ചുള്ള അഭിലാഷം നിറഞ്ഞു. അവളെ സ്വന്തമാക്കാന്‍ അവന്‍ കൊതിച്ചു. ആദ്യമായി കണ്ടതുമുതല്‍ അവളെ കുടുക്കാന്‍ അവന്‍ അവസരം പാര്‍ത്തിരിക്കുകയായിരുന്നു.
17. ഹോളോഫര്‍ണസ്‌ അവളോടു പറഞ്ഞു: കുടിച്ച്‌ ഞങ്ങളോടൊത്തുല്ലസിക്കുക.
18. യൂദിത്തു പറഞ്ഞു: പ്രഭോ ഇപ്പോള്‍ ഞാന്‍ കുടിക്കും; എന്തെന്നാല്‍ ജനനം മുതല്‍ ഇന്നു വരെയുള്ള ഏതു ദിവസത്തെയുംകാള്‍ ഇന്ന്‌ എനിക്ക്‌ എന്‍െറ ജീവന്‍ വിലപ്പെട്ടതാണ്‌.
19. അതിനുശേഷം, തന്‍െറ ദാസി പാകപ്പെടുത്തിയിരുന്ന ഭക്‌ഷണപാനീയങ്ങള്‍ അവള്‍ അവന്‍െറ മുന്‍പില്‍വച്ചു കഴിച്ചു.
20. ഹോളോഫര്‍ണസ്‌ അവളില്‍ അത്യധികം പ്രസാദിച്ചു. ജീവിതത്തിലൊരിക്കലും കുടിച്ചിട്ടില്ലാത്തത്ര വീഞ്ഞു കുടിക്കുകയും ചെയ്‌തു.

Holydivine