Joshua - Chapter 10
Holy Bible

1. ജോഷ്വ ജറീക്കോയോടും അവിടുത്തെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെ ആയ്‌പട്ടണം പിടിച്ചടക്കി പരിപൂര്‍ണമായി നശിപ്പിക്കുകയും അതിന്‍െറ രാജാവിനെ വധിക്കുകയും ചെയ്‌തുവെന്നും ഗിബയോനിലെ ജനങ്ങള്‍ ഇസ്രായേല്‍ക്കാരുമായി ഒരു സമാധാനസന്‌ധിയുണ്ടാക്കി അവരുടെയിടയില്‍ ജീവിക്കുന്നുവെന്നും ജറുസലെംരാജാവായ അദോനിസെദേക്ക്‌ കേട്ടു.
2. അപ്പോള്‍ ജറുസലെംനിവാസികള്‍ പരിഭ്രാന്തരായി. കാരണം, മറ്റ്‌ ഏതൊരു രാജകീയപട്ടണവുംപോലെ ഗിബയോനും ഒരു വലിയ പട്ടണമായിരുന്നു. അത്‌ ആയ്‌പട്ടണത്തെക്കാള്‍ വലുതും അവിടത്തെ ജനങ്ങള്‍ ശക്‌തന്‍മാരുമായിരുന്നു.
3. ജറുസലെംരാജാവായ അദോനിസെദേക്ക്‌ ഹെബ്രാണ്‍ രാജാവായ ഹോഹാമിനുംയാര്‍മുത്‌രാജാവായ പിറാമിനും ലാഖീഷ്‌രാജാവായ ജഫിയായ്‌ക്കും എഗ്‌ലോണ്‍ രാജാവായ ദബീറിനും ഈ സന്‌ദേശം അയച്ചു.
4. നിങ്ങള്‍ വന്ന്‌ എന്നെ സഹായിക്കുക. നമുക്കു ഗിബയോനെ നശിപ്പിക്കാം. അവര്‍ ജോഷ്വയോടും ഇസ്രായേല്‍ക്കാരോടും സമാധാനസന്‌ധി ചെയ്‌തിരിക്കുന്നു.
5. ജറുസലെം, ഹെബ്രാണ്‍, യാര്‍മുത്‌, ലാഖീ ഷ്‌, എഗ്‌ലോണ്‍ എന്നിവയുടെ അധിപന്‍മാരായ അഞ്ച്‌ അമോര്യരാജാക്കന്‍മാര്‍ സൈന്യസമേതം ചെന്ന്‌ ഗിബയോനെതിരേ താവളമടിച്ചുയുദ്‌ധംചെയ്‌തു.
6. ഗിബയോനിലെ ജനങ്ങള്‍ ഗില്‍ഗാലില്‍ പാളയമടിച്ചിരുന്ന ജോഷ്വയെ അറിയിച്ചു: അങ്ങയുടെ ദാസന്‍മാരെ കൈവിടരുതേ!വേഗം വന്ന്‌ ഞങ്ങളെ രക്‌ഷിക്കുക; ഞങ്ങളെ സഹായിക്കുക! എന്തെന്നാല്‍, മലമ്പ്രദേശത്തു വസിക്കുന്ന അമോര്യരാജാക്കന്‍മാര്‍ ഞങ്ങള്‍ക്കെതിരായി സംഘടിച്ചിരിക്കുന്നു.
7. ഉടന്‍തന്നെ ജോഷ്വയും ശക്‌തന്‍മാരുംയുദ്‌ധവീരന്‍മാരുമായ എല്ലാവരും ഗില്‍ഗാലില്‍ നിന്നു പുറപ്പെട്ടു.
8. കര്‍ത്താവ്‌ ജോഷ്വയോട്‌ അരുളിച്ചെയ്‌തു: അവരെ ഭയപ്പെടേണ്ടാ. ഞാന്‍ അവരെ നിന്‍െറ കരങ്ങളില്‍ ഏല്‍പിച്ചുതന്നിരിക്കുന്നു. നിന്നോടെതിരിടാന്‍ അവരിലാര്‍ക്കും സാധിക്കുകയില്ല.
9. ജോഷ്വ ഗില്‍ഗാലില്‍നിന്നു പുറപ്പെട്ടു രാത്രിമുഴുവന്‍ സഞ്ചരിച്ച്‌ അവര്‍ക്കെതിരേ മിന്നലാക്രമണം നടത്തി.
10. ഇസ്രായേലിന്‍െറ മുമ്പില്‍ അമോര്യര്‍ ഭയവിഹ്വലരാകുന്നതിനു കര്‍ത്താവ്‌ ഇടയാക്കി. ഇസ്രായേല്‍ക്കാര്‍ ഗിബയോനില്‍ വച്ച്‌ അവരെ വകവരുത്തി. ബത്‌ഹോറോണ്‍ ചുരത്തിലൂടെ അവരെ ഓടിക്കുകയും അസേക്കായിലും മക്കേദായിലുംവച്ചു നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്‌തു.
11. അവര്‍ ഇസ്രായേല്‍ക്കാരില്‍നിന്നു പിന്തിരിഞ്ഞോടി ബത്‌ ഹോറോണ്‍ചുരം ഇറങ്ങുമ്പോള്‍ അവിടംമുതല്‍ അസേക്കാവരെ അവരുടെമേല്‍ കര്‍ത്താവു കന്‍മഴ വര്‍ഷിച്ചു. അവര്‍ മരിച്ചുവീണു. ഇസ്രായേല്‍ക്കാര്‍ വാളുകൊണ്ടു നിഗ്രഹിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ കന്‍മഴകൊണ്ടു മരണമടഞ്ഞു.
12. കര്‍ത്താവ്‌ ഇസ്രായേല്‍ക്കാര്‍ക്ക്‌ അമോര്യരെ ഏല്‍പിച്ചുകൊടുത്തദിവസം ജോഷ്വ അവിടുത്തോടു പ്രാര്‍ഥിച്ചു. അനന്തരം, അവര്‍ കേള്‍ക്കെപ്പറഞ്ഞു: സൂര്യാ, നീ ഗിബയോനില്‍ നിശ്‌ചലമായി നില്‍ക്കുക. ചന്‌ദ്രാ, നീ അയ്യലോണ്‍ താഴ്‌വരയിലും നില്‍ക്കുക.
13. അവര്‍ ശത്രുക്കളോടു പ്രതികാരം ചെയ്യുന്നതുവരെ സൂര്യന്‍ നിശ്‌ചലമായി നിന്നു; ചന്‌ദ്രന്‍ അനങ്ങിയതുമില്ല. യാഷാറിന്‍െറ പുസ്‌ത കത്തില്‍ ഇതു രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അങ്ങനെ ആകാശമധ്യേ ഒരു ദിവസം മുഴുവനും സൂര്യന്‍ അസ്‌തമിക്കാതെ നിന്നു.
14. കര്‍ത്താവ്‌ ഒരു മനുഷ്യന്‍െറ വാക്കു കേട്ട്‌ ഇസ്രായേലിനുവേണ്ടിയുദ്‌ധം ചെയ്‌ത ആദിവസംപോലെ ഒരു ദിവസം അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല.
15. അനന്തരം, ഗില്‍ഗാലിലുള്ള പാളയത്തിലേക്കു ജോഷ്വയും അവനോടൊപ്പം ഇസ്രായേലും തിരികെപ്പോന്നു.
16. ആ അഞ്ചു രാജാക്കന്‍മാരും മക്കേദായിലുള്ള ഒരു ഗുഹയില്‍ ഓടിയൊളിച്ചു.
17. അവര്‍ ഗുഹയില്‍ ഒളിച്ചകാര്യം ജോഷ്വ അറിഞ്ഞു.
18. അവന്‍ പറഞ്ഞു: ഗുഹയുടെപ്രവേശനദ്വാരത്തില്‍ വലിയ കല്ലുകള്‍ ഉരുട്ടിവച്ച്‌ കാവലേര്‍പ്പെടുത്തുക.
19. നിങ്ങള്‍ അവിടെ നില്‍ക്കരുത്‌.
20. ശത്രുക്കളെ പിന്തുടര്‍ന്ന്‌ ആക്രമിക്കുക. പട്ടണങ്ങളില്‍ പ്രവേശിക്കാന്‍ അവരെ അനുവദിക്കരുത്‌. നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ അവരെ നിങ്ങളുടെകൈകളില്‍ ഏല്‍പിച്ചിരിക്കുന്നു. ശത്രുക്കളെ ഉന്‍മൂലനം ചെയ്യുന്നതുവരെ ജോഷ്വയും ഇസ്രായേല്‍ജനവും സംഹാരം തുടര്‍ന്നു. ഏതാനുംപേര്‍ രക്‌ഷപെട്ടു കോട്ടയില്‍ അ ഭയം പ്രാപിച്ചു.
21. അനന്തരം, ഇസ്രായേല്‍ക്കാര്‍ സുരക്‌ഷിതരായി മക്കേദായിലെ പാള യത്തില്‍ ജോഷ്വയുടെ സമീപമെത്തി. അവര്‍ക്കെതിരേ ആരും നാവനക്കിയില്ല.
22. അപ്പോള്‍ ജോഷ്വ കല്‍പിച്ചു: ഗുഹയുടെ വാതില്‍ തുറന്ന്‌ ആ അഞ്ചു രാജാക്കന്‍മാരെയും എന്‍െറ അടുക്കല്‍ കൊണ്ടുവരുവിന്‍.
23. അവന്‍ പറഞ്ഞതനുസരിച്ച്‌ ഗുഹയില്‍നിന്ന്‌ ജറുസലെം, ഹെബ്രാണ്‍, യാര്‍മുത്‌, ലാഖീഷ്‌, എഗ്‌ലോണ്‍ എന്നിവിടങ്ങളിലെ രാജാക്കന്‍മാരെ അവര്‍ കൊണ്ടുവന്നു.
24. ജോഷ്വ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി തന്നോടൊപ്പം പോന്ന യോദ്‌ധാക്കളുടെ തലവന്‍മാരോടു പറഞ്ഞു: അടുത്തുവന്ന്‌ ഈ രാജാക്കന്‍മാരുടെ കഴുത്തില്‍ ചവിട്ടുവിന്‍. അവര്‍ അങ്ങനെ ചെയ്‌തു.
25. ജോഷ്വ അവരോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടുകയോ ചഞ്ചലചിത്തരാവുകയോ വേണ്ടാ. ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുവിന്‍. നിങ്ങള്‍ നേരിടുന്ന എല്ലാ ശത്രുക്കളോടും ഇപ്രകാരംതന്നെ കര്‍ത്താവുപ്രവര്‍ത്തിക്കും.
26. അനന്തരം ജോഷ്വ അവരെ അടിച്ചുകൊന്ന്‌ അഞ്ചുമരങ്ങളില്‍കെട്ടിത്തൂക്കി. സായാഹ്‌നംവരെ ജഡം മരത്തില്‍ തൂങ്ങിക്കിടന്നു.
27. എന്നാല്‍ സൂര്യാസ്‌തമയ സമയത്ത്‌ ജോഷ്വയുടെ കല്‍പനപ്രകാരം വൃക്‌ഷങ്ങളില്‍നിന്ന്‌ അവ ഇറക്കി, അവര്‍ ഒളിച്ചിരുന്ന ഗുഹയില്‍ കൊണ്ടുപോയി ഇട്ടു. അതിന്‍െറ വാതില്‍ക്കല്‍ വലിയ കല്ലുകള്‍ ഉരുട്ടിവച്ചു. അത്‌ ഇന്നും അവിടെയുണ്ട്‌.
28. അന്നുതന്നെ ജോഷ്വ മക്കേദാ പിടിച്ചടക്കി, അതിനെയും അതിന്‍െറ രാജാവിനെയും വാളിനിരയാക്കി. അവിടെയുള്ള എല്ലാവരെയും നിര്‍മൂലമാക്കി. ആരും അവശേഷിച്ചില്ല. ജറീക്കോരാജാവിനോടു ചെയ്‌തതുപോലെ മക്കേദാരാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
29. അനന്തരം, ജോഷ്വയും ഇസ്രായേല്‍ജനവും മക്കേദായില്‍നിന്നു ലിബ്‌നായിലെത്തി അതിനെ ആക്രമിച്ചു.
30. ആ പട്ടണത്തെയും അതിന്‍െറ രാജാവിനെയും ഇസ്രായേല്‍ക്കാരുടെ കൈകളില്‍ കര്‍ത്താവ്‌ ഏല്‍പിച്ചു. ആരും അവശേഷിക്കാത്തവിധം അവര്‍ എല്ലാവരെയും വാളിനിരയാക്കി. ജറീക്കോരാജാവിനോടു ചെയ്‌തതുപോലെ ലിബ്‌നാരാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
31. ജോഷ്വയും ഇസ്രായേല്‍ജനവും ലിബ്‌നായില്‍നിന്ന്‌ ലാഖീഷിലെത്തി അതിനെ ആക്രമിച്ചു.
32. ലാഖീഷിനെയും കര്‍ത്താവ്‌ ഇസ്രായേല്‍ക്കാരുടെ കൈകളില്‍ ഏല്‍പിച്ചുകൊടുത്തു. രണ്ടാംദിവസം അവന്‍ അതു പിടിച്ചടക്കുകയും ലിബ്‌നായോട്‌ ചെയ്‌തതുപോലെ അവിടെയുള്ള എല്ലാവരെയും വാളിനിരയാക്കുകയുംചെയ്‌തു.
33. ഗേസറിലെ രാജാവായ ഹോരാം ലാഖീഷിന്‍െറ സഹായത്തിനെത്തി. എന്നാല്‍, ആരും അവശേഷിക്കാത്തവിധംജോഷ്വ അവനെയും അവന്‍െറ ജനത്തെയും സംഹരിച്ചു.
34. ജോഷ്വയും ഇസ്രായേല്‍ജനവും, ലാഖീഷില്‍നിന്ന്‌ എഗ്‌ലോണിലെത്തി. അതിനെ ആക്രമിച്ചു കീഴടക്കി.
35. അന്നുതന്നെ അതു പിടിച്ചടക്കുകയും വാളിനിരയാക്കുകയും ചെയ്‌തു. ലാഖീഷിനോടു ചെയ്‌തതുപോലെ അവന്‍ അന്നുതന്നെ അവരെയും നശിപ്പിച്ചു.
36. അതിനുശേഷംജോഷ്വയും ഇസ്രായേല്‍ജനവും എഗ്‌ലോണില്‍നിന്നു ഹെബ്രാണിലെത്തി അതിനെ ആക്രമിച്ചു.
37. അതു പിടിച്ചടക്കി, അതിന്‍െറ രാജാവിനെയും അതിലെ പട്ടണങ്ങളെയും സര്‍വജനങ്ങളെയും വാളിനിരയാക്കി. എഗ്‌ലോണില്‍ പ്രവര്‍ത്തിച്ചതുപോലെ ഒന്നൊഴിയാതെ എല്ലാവരെയും നിശ്‌ശേഷം നശിപ്പിച്ചു.
38. ജോഷ്വയും ഇസ്രായേല്‍ജനവും ദബീറിന്‍െറ നേരേ തിരിഞ്ഞ്‌ അതിനെ ആക്രമിച്ചു.
39. അതിന്‍െറ രാജാവിനെയും സകല പട്ടണങ്ങളെയും പിടിച്ചടക്കി, വാളിനിരയാക്കി. അവിടെ ഒന്നും അവശേഷിച്ചില്ല. ഹെബ്രാണിനോടും ലിബ്‌നായോടും അതിലെ രാജാവിനോടും പ്രവര്‍ത്തിച്ചതുപോലെ ദബീറിനോടും അതിലെ രാജാവിനോടും അവന്‍ പ്രവര്‍ത്തിച്ചു.
40. അങ്ങനെ ജോഷ്വ രാജ്യം മുഴുവനും മലമ്പ്രദേശങ്ങളും നെഗെബും താഴ്‌വരകളും കുന്നിന്‍ചെരുവുകളും അവയിലെ രാജാക്കന്‍മാരോടൊപ്പം കീഴടക്കി. ഒന്നൊഴിയാതെ എല്ലാ ജീവികളെയും ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ചു നശിപ്പിച്ചു.
41. കാദെഷ്‌ബര്‍ണിയാ മുതല്‍ ഗാസാവരെയും ഗോഷന്‍മുതല്‍ ഗിബയോന്‍വരെയും ജോഷ്വ പിടിച്ചടക്കി.
42. ഈ രാജാക്കന്‍മാരെയും അവരുടെ ദേശങ്ങളെയും ഒറ്റപ്പടയോട്ടത്തില്‍ പിടിച്ചെടുത്തു. എന്തെന്നാല്‍, ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ അവര്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു.
43. അതിനുശേഷം ജോഷ്വയും ഇസ്രായേല്‍ജനവും ഗില്‍ഗാലില്‍ തങ്ങളുടെ പാളയത്തിലേക്കു തിരിച്ചുപോന്നു.

Holydivine