Joel - Chapter 2
Holy Bible

1. സീയോനില്‍ കാഹളം ഊതുവിന്‍. എന്‍െറ വിശുദ്‌ധഗിരിയില്‍ പെരുമ്പറ മുഴക്കുവിന്‍. ദേശവാസികള്‍ സംഭ്രാന്തരാകട്ടെ! കര്‍ത്താവിന്‍െറ ദിനം ആഗതമായിരിക്കുന്നു; അത്യാസന്നമായിരിക്കുന്നു.
2. അത്‌ അന്‌ധ കാരത്തിന്‍െറയും മനത്തകര്‍ച്ചയുടെയും ദിനമാണ്‌. കാര്‍മേഘങ്ങളുടെയും കൂരിരുട്ടിന്‍െറയും ദിനം! ശക്‌തിയും പ്രതാപവുമുള്ള ഒരു ജനതതി അന്‌ധകാരംപോലെ പര്‍വതങ്ങളില്‍ വാ്യാപിച്ചിരിക്കുന്നു. ഇതുപോലൊന്ന്‌ ഇതിനുമുന്‍പ്‌ ഉണ്ടായിട്ടില്ല; തലമുറകളോളം ഇനി ഉണ്ടാവുകയുമില്ല.
3. അവര്‍ക്കു മുന്നില്‍ വിഴുങ്ങുന്നതീ, പിന്നില്‍ ആളുന്നതീ. അവര്‍ക്കു മുന്നില്‍ ദേശം ഏദന്‍തോട്ടംപോലെ, പിന്നില്‍ മരുഭൂമിപോലെയും. അവരുടെ ആക്രമണത്തില്‍നിന്ന്‌ ഒന്നും രക്‌ഷപെ ടുന്നില്ല.
4. കുതിരകളെപ്പോലെ അവര്‍ വരുന്നു. പടക്കുതിരകളെപ്പോലെ അവര്‍ പായുന്നു.
5. രഥങ്ങളുടെ ഇരമ്പലെന്നു തോന്നുമാറ്‌ അവര്‍ മലമുകളില്‍ കുതിച്ചുചാടുന്നു. വൈക്കോലിനു തീ പിടിക്കുമ്പോഴുണ്ടാകുന്ന കിരുകിരശബ്‌ദംപോലെയും ശക്‌തമായ സൈന്യം മുന്നേറുമ്പോഴുള്ള ആരവംപോലെയും തന്നെ.
6. അവരുടെ മുന്‍പില്‍ ജനതകള്‍ ഭയവിഹ്വലരാകുന്നു. എല്ലാവരുടെയും മുഖം വിളറുന്നു.
7. യുദ്‌ധവീരരെപ്പോലെ അവര്‍ പാഞ്ഞടുക്കുന്നു; പടയാളികളെപ്പോലെ മതിലുകള്‍ കയറുന്നു. നിരതെറ്റാതെ ഓരോരുത്തരും താന്താങ്ങളുടെ മാര്‍ഗത്തില്‍ അടിവച്ചു നീങ്ങുന്നു.
8. പരസ്‌പരം ഉന്തിമാറ്റാതെ അവരവരുടെ പാതയില്‍ ചരിക്കുന്നു. ശത്രുവിന്‍െറ ആയുധങ്ങള്‍ക്കിടയിലൂടെ അവര്‍ കുതിച്ചു നീങ്ങി. ആര്‍ക്കും അവരെ തടയാനായില്ല.
9. അവര്‍ നഗരത്തിന്‍മേല്‍ ചാടിവീഴുന്നു; മതിലുകളില്‍ ഓടി നടക്കുന്നു; കള്ളനെപ്പോലെ ജാലകങ്ങളിലൂടെ വീട്ടിനുള്ളില്‍ കടക്കുന്നു.
10. അവരുടെ മുന്‍പില്‍ ഭൂമി കുലുങ്ങുന്നു; ആകാശം വിറകൊള്ളുന്നു; സൂര്യചന്‌ദ്രന്‍മാര്‍ ഇരുണ്ടുപോകുന്നു; നക്‌ഷത്രങ്ങള്‍ തങ്ങളുടെ പ്രകാശം മറച്ചുകളയുന്നു.
11. തന്‍െറ സൈന്യത്തിന്‍െറ മുന്‍പില്‍ കര്‍ത്താവിന്‍െറ ശബ്‌ദം മുഴങ്ങുന്നു. അവിടുത്തെ സൈന്യം വളരെ വലുതാണ്‌. അവിടുത്തെ ആജ്‌ഞ നടപ്പിലാക്കുന്നവന്‍ ശക്‌തനാണ്‌; കര്‍ത്താവിന്‍െറ ദിനം മഹത്തും അത്യന്തം ഭയാനകവുമാണ്‌. ആര്‍ക്ക്‌ അതിനെ അതിജീവിക്കാനാവും?
12. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്‍െറ അടുക്കലേക്കു തിരിച്ചുവരുവിന്‍.
13. നിങ്ങളുടെ ഹൃദയമാണ്‌ വസ്‌ത്ര മല്ല കീറേണ്ടത്‌, നിങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു മടങ്ങുവിന്‍. എന്തെന്നാല്‍, അവിടുന്ന്‌ ഉദാരമതിയും കാരുണ്യവാനും ക്‌ഷമാശീലനും സ്‌നേഹസമ്പന്നനുമാണ്‌; ശിക്‌ഷ പിന്‍വലിക്കാന്‍ സദാ സന്ന ദ്‌ധനുമാണ്‌ അവിടുന്ന്‌.
14. നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ മനസ്‌സുമാറ്റി ശിക്‌ഷ പിന്‍വലിച്ച്‌, തനിക്ക്‌ ധാന്യബലിയും പാനീയ ബലിയും അര്‍പ്പിക്കാനുള്ള അനുഗ്രഹം തരുകയില്ലെന്ന്‌ ആരറിഞ്ഞു?
15. സീയോനില്‍ കാഹളം മുഴക്കുവിന്‍, ഉപവാസം പ്രഖ്യാപിക്കുവിന്‍, മഹാസഭ വിളിച്ചുകൂട്ടുവിന്‍,
16. ജനത്തെ ഒരുമിച്ചുകൂട്ടുവിന്‍, സമൂഹത്തെ വിശുദ്‌ധീകരിക്കുവിന്‍. ശ്രഷ്‌ഠന്‍മാരെ വിളിച്ചുകൂട്ടുവിന്‍, കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും ഒന്നിച്ചുകൂട്ടുവിന്‍. മണവാളന്‍ തന്‍െറ മണവറയും, മണവാട്ടി തന്‍െറ ഉറക്കറയും വിട്ടു പുറത്തുവരട്ടെ!
17. കര്‍ത്താ വിന്‍െറ ശുശ്രൂഷകരായ പുരോഹിതന്‍മാര്‍ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേനിന്നു കരഞ്ഞുകൊണ്ടു പ്രാര്‍ഥിക്കട്ടെ: കര്‍ത്താവേ, അങ്ങയുടെ ജനത്തെ ശിക്‌ഷിക്കരുതേ! ജനതകളുടെ ഇടയില്‍ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശത്തെ സംരക്‌ഷിക്കണമേ! എവിടെയാണ്‌ അവരുടെ ദൈവം എന്ന്‌ ജനതകള്‍ ചോദിക്കാന്‍ ഇടവരുന്നതെന്തിന്‌?
18. അപ്പോള്‍, കര്‍ത്താവ്‌ തന്‍െറ ദേശത്തെപ്രതി അസഹിഷ്‌ണുവാകുകയും തന്‍െറ ജനത്തോടു കാരുണ്യം കാണിക്കുകയും ചെയ്‌തു.
19. കര്‍ത്താവ്‌ തന്‍െറ ജനത്തിന്‌ ഉത്തരമരുളി: ഇതാ, ഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും തരുന്നു; നിങ്ങള്‍ സംതൃപ്‌തരാകും. ജനതകളുടെ ഇടയില്‍ ഇനി നിങ്ങളെ ഞാന്‍ പരിഹാസപാത്രമാക്കുകയില്ല.
20. വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ അടുത്തുനിന്ന്‌ ആട്ടിപ്പായിക്കും. വരണ്ടു വിജനമായ ദേശത്തേക്ക്‌ അവനെ ഞാന്‍ തുരത്തും. അവന്‍െറ സൈന്യത്തിന്‍െറ മുന്‍നിരയെ കിഴക്കന്‍കടലിലും പിന്‍നിരയെ പടിഞ്ഞാറന്‍കടലിലും ആഴ്‌ത്തും. തന്‍െറ ഗര്‍വുനിറഞ്ഞചെയ്‌തികള്‍ നിമിത്തം അവന്‍ ദുര്‍ഗന്‌ധം വമിക്കും.
21. ദേശമേ, ഭയപ്പെടേണ്ടാ; ആഹ്ലാദിച്ചാനന്‌ദിക്കുക, കര്‍ത്താവു വന്‍കാര്യങ്ങള്‍ ചെയ്‌തിരിക്കുന്നു.
22. വയ ലിലെ മൃഗങ്ങളേ, പേടിക്കേണ്ടാ, മേച്ചില്‍പുറങ്ങള്‍ പച്ചപിടിച്ചിരിക്കുന്നു. വൃക്‌ഷങ്ങള്‍ ഫലം ചൂടുന്നു. അത്തിമരവും മുന്തിരിവള്ളിയും ഫലങ്ങള്‍ സമൃദ്‌ധമായി നല്‍കുന്നു.
23. സീയോന്‍മക്കളേ, ആനന്‌ദിക്കുവിന്‍; നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍. അവിടുന്ന്‌ നിങ്ങള്‍ക്കു യഥാകാലം ആവശ്യാനുസരണം ശരത്‌കാലവൃഷ്‌ടി നല്‍കും. പഴയതുപോലെ അവിടുന്ന്‌ നിങ്ങള്‍ക്കു ശരത്‌കാലവൃഷ്‌ടിയും വസന്തകാലവൃഷ്‌ടിയും സമൃദ്‌ധമായി പെയ്യിച്ചുത രും.
24. മെതിക്കളങ്ങളില്‍ ധാന്യംനിറയും. ചക്കുകളില്‍ വീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.
25. വിട്ടില്‍, വെട്ടുകിളി, പച്ചക്കുതിര, കമ്പിളിപ്പുഴു എന്നിങ്ങനെ ഞാന്‍ അയ ച്ചമഹാസൈന്യങ്ങള്‍ നശിപ്പി ച്ചസംവത്‌സരങ്ങളിലെ വിളവുകള്‍ ഞാന്‍ തിരിച്ചുതരും.
26. നിങ്ങള്‍ സമൃദ്‌ധമായി ഭക്‌ഷിച്ചു സംതൃപ്‌തിയടയും; നിങ്ങള്‍ക്കുവേണ്ടി അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തി ച്ചനിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ നാമത്തെ സ്‌തുതിക്കുകയും ചെയ്യും; എന്‍െറ ജനത്തിന്‌ ഇനി ഒരിക്കലും ലജ്‌ജിക്കേണ്ടിവരുകയില്ല.
27. ഞാന്‍ ഇസ്രായേലിന്‍െറ മധ്യേ ഉണ്ടെന്നും കര്‍ത്താവായ ഞാനാണ്‌ നിങ്ങളുടെ ദൈവമെന്നും ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും അപ്പോള്‍ നിങ്ങള്‍ അറിയും. എന്‍െറ ജനത്തിന്‌ ഇനി ഒരിക്കലും ലജ്‌ജിക്കേണ്ടി വരുകയില്ല.
28. അന്ന്‌ ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്‌ധ ന്മാര്‍ സ്വപ്‌നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.
29. ആ നാളുകളില്‍ എന്‍െറ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്‍െറ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും.
30. ആകാശത്തിലും ഭൂമിയിലും ഞാന്‍ അദ്‌ഭുതകരമായ അടയാളങ്ങള്‍ കാണിക്കും. രക്‌തവും അഗ്‌നിയും ധൂമപടലവും.
31. കര്‍ത്താവിന്‍െറ മഹത്തും ഭയാനകവു മായ ദിനം ആഗതമാകുന്നതിനു മുന്‍പ്‌ സൂര്യന്‍ അന്‌ധകാരമായും ചന്‌ദ്രന്‍ രക്‌തമായും മാറും.
32. കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുന്നവര്‍ രക്‌ഷപ്രാപിക്കും. കര്‍ത്താവ്‌ അരുളിച്ചെയ്‌തതുപോലെ, സീയോന്‍ പര്‍വതത്തിലും ജറുസലെമിലും രക്‌ഷപെടുന്നവരുണ്ടാകും. കര്‍ത്താവ്‌ വിളിക്കുന്നവര്‍ അതിജീവിക്കും.

Holydivine