Job - Chapter 14
Holy Bible

1. സ്‌ത്രീയില്‍നിന്നു ജനിക്കുന്ന മര്‍ത്യന്‍ അല്‍പായുസ്‌സാണ്‌; അവന്‍െറ ദിനങ്ങള്‍ ദുരിതം നിറഞ്ഞതും.
2. അവന്‍ പുഷ്‌പംപോലെ വിടരുന്നു.കൊഴിഞ്ഞുപോകുന്നു. അവന്‍ നിഴല്‍പോലെ കടന്നുപോകുന്നു;നിലനില്‍ക്കുന്നില്ല.
3. അങ്ങനെയുള്ളവനെയാണോ അങ്ങ്‌നോട്ടമിട്ടിരിക്കുന്നത്‌? അവനെയാണോ അങ്ങ്‌ വിധിക്കാന്‍കൊണ്ടുവരുന്നത്‌?
4. അശുദ്‌ധമായതില്‍നിന്നു ശുദ്‌ധമായത്‌ഉണ്ടാക്കാന്‍ ആര്‍ക്കു കഴിയും? ആര്‍ക്കും സാധിക്കയില്ല.
5. അവന്‍െറ ദിനങ്ങള്‍നിര്‍ണയിക്കപ്പെട്ടിരിക്കുന്നു. അവന്‍െറ മാസങ്ങളുടെ എണ്ണം അങ്ങേക്ക്‌ അധീനമാണ്‌. അവനു കടക്കാന്‍ പാടില്ലാത്ത പരിധി അങ്ങ്‌ നിശ്‌ചയിച്ചിരിക്കുന്നു.
6. അവനില്‍നിന്ന്‌ അങ്ങ്‌ കണ്ണെടുക്കുക.അവനെ തനിയെ വിട്ടേക്കുക. കൂലിക്കാരനെപ്പോലെ അവന്‍ തന്‍െറ ദിവസം ആസ്വദിക്കട്ടെ.
7. വൃക്‌ഷത്തിനു പ്രത്യാശയുണ്ട്‌, മുറിച്ചാല്‍ അതു വീണ്ടും തളിര്‍ക്കും; അതിനു പുതിയ ശാഖകള്‍ ഉണ്ടാകാതിരിക്കയില്ല.
8. അതിന്‍െറ വേരുകള്‍ മണ്ണിനടിയില്‍പഴകിപ്പോയാലും അതിന്‍െറ കുറ്റി മണ്ണില്‍ കെട്ടുപോയാലും
9. വെള്ളത്തിന്‍െറ ഗന്‌ധമേറ്റാല്‍ അതു തളിര്‍ക്കുകയും ഇളം ചെടിപോലെ ശാഖ പുറപ്പെടുവിക്കുകയും ചെയ്യും.
10. എന്നാല്‍, മനുഷ്യന്‍മരിക്കുന്നു;അവനെ മണ്ണില്‍ സംസ്‌കരിക്കുന്നു. അന്ത്യശ്വാസം വലിച്ചാല്‍, പിന്നെ അവന്‍ എവിടെ?
11. തടാകത്തിലെ ജലം വറ്റിപ്പോകുന്നതുപോലെയും നദിഉണങ്ങി വരണ്ടുപോകുന്നതുപോലെയും,
12. മനുഷ്യന്‍ ശയ്യയെ അവലംബിക്കുന്നു,പിന്നെ എഴുന്നേല്‍ക്കുന്നില്ല; ആകാശങ്ങള്‍ ഇല്ലാതാകുന്നതുവരെ അവന്‍ എഴുന്നേല്‍ക്കുകയില്ല; ഉറക്കത്തില്‍നിന്ന്‌ ഉണരുകയില്ല.
13. അങ്ങ്‌ എന്നെ പാതാളത്തില്‍ മറയ്‌ക്കുകയും അങ്ങയുടെ ക്രോധം ശമിക്കുന്നതുവരെഎന്നെ ഒളിച്ചുവയ്‌ക്കുകയും ചെയ്‌തിരുന്നെങ്കില്‍! എന്നെ ഓര്‍ക്കാന്‍ ഒരു സമയം നിശ്‌ചയിച്ചിരുന്നെങ്കില്‍!
14. മരി ച്ചമനുഷ്യന്‍ വീണ്ടും ജീവിക്കുമോ? എങ്കില്‍ എന്‍െറ സേവനകാലം തീര്‍ന്ന്‌മോചനത്തിന്‍െറ നാള്‍ വരുന്നതുവരെ ഞാന്‍ കാത്തിരിക്കുമായിരുന്നു.
15. അങ്ങ്‌ വിളിക്കും, ഞാന്‍ വിളികേള്‍ക്കും. അങ്ങയുടെ സൃഷ്‌ടിയെ അങ്ങ്‌ കാത്തിരിക്കും.
16. അപ്പോള്‍ എന്‍െറ കാലടികള്‍ അങ്ങ്‌ എണ്ണും. എന്‍െറ പാപങ്ങളെ അങ്ങ്‌ നിരീക്‌ഷിച്ചുകൊണ്ടിരിക്കയില്ല.
17. എന്‍െറ അതിക്രമങ്ങളെ സഞ്ചിയിലാക്കി മുദ്രവയ്‌ക്കും. എന്‍െറ അകൃത്യങ്ങളെ അങ്ങ്‌ മറയ്‌ക്കും.
18. പര്‍വതങ്ങള്‍ വീണു തകരുകയും പാറകള്‍ ഇളകിമാറുകയും ചെയ്യും.
19. ജലം കല്ലുകള്‍ക്കു തേയ്‌മാനം വരുത്തുന്നു. പ്രവാഹത്തില്‍ മണ്ണ്‌ ഒലിച്ചുപോകുന്നു. അതുപോലെ അങ്ങ്‌ മനുഷ്യന്‍െറ പ്രത്യാശയെ നശിപ്പിക്കുന്നു.
20. അങ്ങ്‌ എപ്പോഴും അവന്‍െറ മേല്‍ വിജയം നേടുന്നു. അവനോ കടന്നു പോകുന്നു. അങ്ങ്‌, അവന്‍െറ മുഖം വിരൂപമാക്കിഅവനെ പറഞ്ഞയയ്‌ക്കുന്നു.
21. അവന്‍െറ പുത്രന്‍മാര്‍ ബഹുമതി നേടുന്നു; പക്‌ഷേ, അവന്‍ അത്‌ അറിയുന്നില്ല. അവര്‍ അധഃപതിക്കുന്നു;അതും അവന്‍ അറിയുന്നില്ല.
22. സ്വന്തം ശരീരത്തിന്‍െറ വേദന മാത്രമാണ്‌ അവന്‍ അറിയുന്നത്‌. തനിക്കുവേണ്ടി മാത്രമാണ്‌ അവന്‍ വിലപിക്കുന്നത്‌.

Holydivine