Hosea - Chapter 10
Holy Bible

1. സമൃദ്‌ധമായി ഫലം നല്‍കുന്ന ഒരു മുന്തിരിച്ചെടിയാണ്‌ ഇസ്രായേല്‍. ഫലമേ റുന്നതിനനുസരിച്ച്‌ അവന്‍ ബലിപീഠങ്ങളും വര്‍ധിപ്പിച്ചു. രാജ്യം അഭിവൃദ്‌ധിപ്പെടുന്നതിനൊത്ത്‌ സ്‌തംഭങ്ങള്‍ക്കു ഭംഗിയേറ്റി.
2. അവരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്‌. അതിനാല്‍ അവര്‍ ശിക്‌ഷയേല്‍ക്കണം. കര്‍ത്താവ്‌ അവരുടെ ബലിപീഠങ്ങള്‍ തട്ടിയുടയ്‌ക്കും; സ്‌തംഭങ്ങള്‍ നശിപ്പിക്കും.
3. അവര്‍ പറയും: കര്‍ത്താവിനെ ഭയപ്പെടാത്തതുകൊണ്ട്‌ ഞങ്ങള്‍ക്കു രാജാവില്ലാതായി. ഉണ്ടെങ്കില്‍ത്തന്നെ ഞങ്ങള്‍ക്കുവേണ്ടി അവന്‌ എന്തു ചെയ്യാന്‍ സാധിക്കും? അവര്‍ വ്യര്‍ഥഭാഷണം നടത്തുന്നു.
4. പൊള്ളവാക്കുകള്‍ കൊണ്ട്‌ അവര്‍ ഉടമ്പടി ചെയ്യുന്നു. ഉഴവുചാലുകളില്‍ വിഷമുള്ള കളകള്‍ മുളയ്‌ക്കുന്നതുപോലെ വ്യവഹാരങ്ങള്‍ പൊന്തിവരുന്നു.
5. ബഥാവനിലെ കാളക്കുട്ടിയെച്ചൊല്ലി സമരിയാ നിവാസികള്‍ ഭയചകിതരാകും. അവിടത്തെ ജനം അതിനെ ഓര്‍ത്തു വിലപിക്കും. വിഗ്രഹാരാധകരായ പുരോഹിതന്‍മാര്‍ അതിന്‍െറ നഷ്‌ടപ്പെട്ട മഹത്വം ഓര്‍ത്തു പൊട്ടിക്കരയും.
6. മഹാരാജാവിനു പാരിതോഷികമായി അത്‌ അസ്‌സീറിയായിലേക്കു കൊണ്ടുപോകും. എഫ്രായിം നിന്‌ദാപാത്രമാകും; ഇസ്രായേല്‍ തന്‍െറ വിഗ്രഹത്തെ ഓര്‍ത്തു ലജ്‌ജിക്കും.
7. വെള്ളത്തില്‍ വീണ കമ്പുപോലെ സമരിയാ രാജാവ്‌ ഒലിച്ചുപോകും.
8. ഇസ്രായേലിന്‍െറ പാപഹേതുക്കളായ ആവനിലെ പൂജാഗിരികള്‍ നശിപ്പിക്കപ്പെടും. അവരുടെ ബലിപീഠങ്ങളില്‍ മുള്ളുകളും ഞെരിഞ്ഞിലുകളും വളരും. ഞങ്ങളെ മൂടുക എന്നു പര്‍വതങ്ങളോടും ഞങ്ങളുടെമേല്‍ പതിക്കുക എന്നു കുന്നുകളോടും അവര്‍ പറയും.
9. ഗിബെയായിലെ ദിനങ്ങള്‍ മുതല്‍ ഇസ്രായേല്‍ പാപം ചെയ്‌തു; അവിടെ അതു തുടര്‍ന്നു. ഗിബെയായില്‍ വച്ചുതന്നെയുദ്‌ധം അവരെ പിടികൂടുകയില്ലേ?
10. തന്നിഷ്‌ടക്കാരായ ജനത്തെ ശിക്‌ഷിക്കാന്‍ ഞാന്‍ വരും. തങ്ങളുടെ ഇരുതിന്‍മകള്‍ക്ക്‌ അവര്‍ ശിക്‌ഷിക്കപ്പെടുമ്പോള്‍ ജനതകളെ അവര്‍ക്കെതിരേ ഞാന്‍ ഒരുമിച്ചുകൂട്ടും.
11. മെതിക്കാനിഷ്‌ടമുള്ള പരിശീലനം സിദ്‌ധി ച്ചപശുക്കുട്ടിയായിരുന്നു എഫ്രായിം. ഞാന്‍ അവളുടെ അഴകുള്ള കഴുത്തില്‍ നുകംവച്ചില്ല; എന്നാല്‍, ഞാന്‍ എഫ്രായിമിനു നുകംവയ്‌ക്കും; യൂദാ നിലം ഉഴുകണം; യാക്കോബ്‌ കട്ട ഉടയ്‌ക്കണം.
12. നീതി വിതയ്‌ക്കുവിന്‍; കാരുണ്യത്തിന്‍െറ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍; കര്‍ത്താവിനെ തേടാനുള്ള സമയമാണിത്‌.
13. അവിടുന്നു വന്ന്‌ ഞങ്ങളുടെമേല്‍ രക്‌ഷ വര്‍ഷിക്കട്ടെ! നിങ്ങള്‍ അധര്‍മം ഉഴുതു; അനീതി കൊയ്‌തെടുത്തു. വ്യാജത്തിന്‍െറ ഫലം നിങ്ങള്‍ ഭുജിച്ചു. രഥങ്ങളിലും പടയാളികളുടെ പെരുപ്പത്തിലുമാണ്‌ നിങ്ങള്‍ പ്രത്യാശ വച്ചത്‌.
14. അതിനാല്‍, നിന്‍െറ ജനത്തിനിടയില്‍യുദ്‌ധാരവം ഉയരും. ഷാല്‍മാന്‍ബെത്‌അര്‍ബേലിനെ നശിപ്പിക്കുകയും അമ്മമാരെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചു കൊല്ലുകയും ചെയ്‌തയുദ്‌ധദിനത്തിലെന്നപോലെ നിന്‍െറ എല്ലാ കോട്ടകളും തകര്‍ക്കപ്പെടും.
15. ഇസ്രായേല്‍ ഭവനമേ, നിങ്ങളുടെ കൊടിയ തിന്‍മ നിമിത്തം നിങ്ങളോടു ഞാന്‍ ഇപ്രകാരം പ്രവര്‍ത്തിക്കും. പ്രഭാതത്തില്‍ത്തന്നെ ഇസ്രായേല്‍ രാജാവ്‌ ഉന്‍മൂലനം ചെയ്യപ്പെടും.

Holydivine