Exodus - Chapter 23
Holy Bible

1. വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്‌; കള്ള സാക്‌ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്‌.
2. ഭൂരിപക്‌ഷത്തോടു ചേര്‍ന്നു തിന്‍മ ചെയ്യരുത്‌. ഭൂരിപക്‌ഷത്തോടു ചേര്‍ന്ന്‌ നീതിക്കെതിരായി കോടതിയില്‍ സാക്‌ഷ്യം നില്‍ക്കരുത്‌.
3. വ്യവഹാരത്തില്‍ ദരിദ്രനു പ്രത്യേക പരിഗണന നല്‍കരുത്‌.
4. ശത്രുവിന്‍െറ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാല്‍ അതിനെ അവന്‍െറ അടുക്കല്‍ തിരിച്ചെത്തിക്കണം.
5. നിന്നെ വെറുക്കുന്നവന്‍െറ കഴുത, ചുമടിനു കീഴെ വീണു കിടക്കുന്നതു കണ്ടാല്‍, നീ കടന്നു പോകരുത്‌; അതിനെ എഴുന്നേല്‍പിക്കാന്‍ അവനെ സഹായിക്കണം.
6. വ്യവഹാരത്തില്‍ ദരിദ്രനു നീതി നിഷേധിക്കരുത്‌.
7. തെറ്റായ കുറ്റാരോപണത്തില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുക. നിഷ്‌കളങ്കരെയും നീതിമാന്‍മാരെയും വധിക്കരുത്‌. ദുഷ്‌ടനെ ഞാന്‍ വെറുതെ വിടുകയില്ല.
8. കൈക്കൂലി വാങ്ങരുത്‌; അത്‌ വിജ്‌ഞനെ അന്‌ധനാക്കുകയും നീതിമാനെ കള്ളം പറയാന്‍ പ്രരിപ്പിക്കുകയും ചെയ്യുന്നു.
9. നിങ്ങള്‍ പരദേശികളെ പീഡിപ്പിക്കരുത്‌. ഈജിപ്‌തില്‍ പരദേശികളായിരുന്ന നിങ്ങള്‍ക്ക്‌ പരദേശികളുടെ ഹൃദയവികാരങ്ങള്‍ അറിയാമല്ലോ.
10. നീ നിന്‍െറ വയലില്‍ ആറുവര്‍ഷം വിതച്ചു വിളവെടുത്തുകൊള്ളുക.
11. ഏഴാം വര്‍ഷം അതു വിതയ്‌ക്കാതെ വെറുതെ കിടക്കട്ടെ. നിന്‍െറ ജനത്തിലെ ദരിദ്രര്‍ അതില്‍ നിന്നു ഭക്‌ഷ്യം ശേഖരിക്കട്ടെ. പിന്നെയും അവശേഷിക്കുന്നതു വന്യമൃഗങ്ങള്‍ തിന്നുകൊള്ളട്ടെ. മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്‌ധിച്ചും ഇപ്രകാരംതന്നെചെയ്യണം.
12. ആറുദിവസം ജോലി ചെയ്യുക. ഏഴാംദിവസം വിശ്രമിക്കണം. നിന്‍െറ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്‍െറ ദാസിയുടെ പുത്രനും പരദേശിയും ക്‌ഷീണം തീര്‍ക്കട്ടെ.
13. ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്‌ധ വയ്‌ക്കണം. അന്യദേവന്‍മാരുടെ നാമം സ്‌മരിക്കരുത്‌. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്‌.
14. എന്‍െറ ബഹുമാനത്തിനായി വര്‍ഷംതോറും മൂന്നുതവണ നിങ്ങള്‍ ഉത്‌സവമാഘോഷിക്കണം.
15. പുളിപ്പില്ലാത്ത അപ്പത്തിന്‍െറ തിരുനാള്‍ ആചരിക്കണം. ഞാന്‍ കല്‍പിച്ചിട്ടുള്ളതുപോലെ അബീബു മാസത്തിലെ ഏഴു നിശ്‌ചിത ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം ഭക്‌ഷിക്കണം. എന്തെന്നാല്‍, ആ മാസത്തിലാണ്‌ നിങ്ങള്‍ ഈജിപ്‌തില്‍നിന്നു പുറത്തുവന്നത്‌. എന്‍െറ മുന്‍പില്‍വെറും കൈയോടെ വരരുത്‌.
16. വയലില്‍ നിന്ന്‌ ആദ്യ ഫലങ്ങള്‍ കൊയ്‌തെടുക്കുമ്പോള്‍ പുത്തരിപ്പെരുനാളും വര്‍ഷാവസാനം പ്രയത്‌നഫലം ശേഖരിച്ചു കഴിയുമ്പോള്‍ സംഭരണത്തിരുനാളും ആഘോഷിക്കണം.
17. പുരുഷന്‍മാരെല്ലാവരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവമായ കര്‍ത്താവിന്‍െറ സന്നിധിയില്‍ ഹാജരാവണം.
18. ബലിമൃഗത്തിന്‍െറ രക്‌തം പുളിപ്പുള്ള അപ്പത്തോടൊന്നിച്ച്‌ എനിക്കര്‍പ്പിക്കരുത്‌. ഉത്‌സവദിനത്തിലര്‍പ്പിക്കുന്ന ബലിയുടെ കൊഴുപ്പ്‌ പ്രഭാതംവരെ സൂക്‌ഷിക്കുകയുമരുത്‌.
19. വയലിലെ ആദ്യവിളവിന്‍െറ ആദ്യഫലം നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ ഭവനത്തിലേക്കു കൊണ്ടുവരണം. ആട്ടിന്‍കുട്ടിയെ അതിന്‍െറ തള്ളയുടെ പാലില്‍ വേവിക്കരുത്‌.
20. ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്‌ക്കുന്നു. അവന്‍ നിന്‍െറ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്‌ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും.
21. അവന്‍ പറയുന്നതെല്ലാം ആദരപൂര്‍വം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്‌. എന്‍െറ നാമം അവനിലുള്ളതുനിമിത്തം നിന്‍െറ അതിക്രമങ്ങള്‍ അവന്‍ ക്‌ഷമിക്കുകയില്ല.
22. അവന്‍െറ വാക്കു കേള്‍ക്കുകയും ഞാന്‍ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കില്‍ നിന്‍െറ ശത്രുക്കള്‍ക്കു ഞാന്‍ ശത്രുവായിരിക്കും. നിന്‍െറ എതിരാളികള്‍ക്കു ഞാന്‍ എതിരാളിയുമായിരിക്കും.
23. എന്‍െറ ദൂതന്‍ നിനക്കുമുന്‍പേ പോയി നിന്നെ അമോര്യര്‍, ഹിത്യര്‍, പെരീസ്യര്‍, കാനാന്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയിലേക്കു നയിക്കും. അപ്പോള്‍ ഞാന്‍ അവരെ നിശ്‌ശേഷം നശിപ്പിക്കും.
24. നീ അവരുടെ ദേവന്‍മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യ രുത്‌. അവരുടെ ആചാരങ്ങള്‍ അനുകരിക്ക രുത്‌. അവരുടെ ദേവന്‍മാരെ നശിപ്പിക്കുകയും ആരാധനാസ്‌തംഭങ്ങള്‍ തകര്‍ക്കുകയും ചെയ്യണം.
25. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അപ്പോള്‍ ഞാന്‍ നിങ്ങളുടെ ഭക്‌ഷ്യവും പാനീയവും ആശീര്‍വദിക്കും; നിങ്ങളുടെ ഇടയില്‍ നിന്നു രോഗം നിര്‍മാര്‍ജനം ചെയ്യും.
26. ഗര്‍ഭച്‌ഛിദ്രമോ വന്‌ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല; നിനക്കു ഞാന്‍ ദീര്‍ഘായുസ്‌സു തരും.
27. നീ ചെന്നെത്തും മുന്‍പേ നിനക്ക്‌ ഏറ്റുമുട്ടേണ്ടി വരുന്ന ജനങ്ങള്‍ എന്നെ ഭയപ്പെടുന്നതിനു ഞാന്‍ ഇടയാക്കും. അവരില്‍ സംഭ്രമം ജനിപ്പിക്കും. നിന്‍െറ ശത്രുക്കള്‍ പിന്തിരിഞ്ഞോടും.
28. നിനക്കു മുന്‍പേ ഞാന്‍ കടന്നലുകളെ അയയ്‌ക്കും. അവ ഹിവ്യര്‍, കാനാന്യര്‍, ഹിത്യര്‍ എന്നിവരെ നിന്‍െറ മുന്‍പില്‍നിന്നു തുരത്തും.
29. എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട്‌ അവരെ നിന്‍െറ മുന്‍പില്‍ നിന്നു തുടച്ചുമാറ്റുകയില്ല. അങ്ങനെ ചെയ്‌താല്‍ നാടു വിജനമാകുകയും നിനക്ക്‌ ഉപദ്രവകാരികളായ വന്യമൃഗങ്ങള്‍ പെരുകുകയും ചെയ്യും.
30. നീ വര്‍ധിച്ച്‌ നാടു കൈവശപ്പെടുത്തുന്നതനുസരിച്ച്‌ അവരെ നിന്‍െറ മുന്‍പില്‍നിന്ന്‌ ഞാന്‍ പുറന്തള്ളിക്കൊണ്ടിരിക്കും.
31. നിന്‍െറ അതിര്‍ത്തികള്‍ ചെങ്കടല്‍ മുതല്‍ ഫിലിസ്‌ത്യാക്കടല്‍വരെയും മരുഭൂമി മുതല്‍യൂഫ്രട്ടീസ്‌ നദിവരെയുമായി ഞാന്‍ നിശ്‌ചയിക്കും. തദ്‌ദേശവാസികളെ ഞാന്‍ നിന്‍െറ കൈയിലേല്‍പിക്കും. നീ അവരെ നിന്‍െറ മുന്‍പില്‍നിന്നു തുരത്തണം.
32. അവരോടോ അവരുടെ ദേവന്‍മാരോടോ നീ ഉട മ്പടി ചെയ്യരുത്‌.
33. അവര്‍ നിന്‍െറ നാട്ടില്‍ വസിച്ചുകൂടാ. വസിച്ചാല്‍, എനിക്കെതിരായി പാപം ചെയ്യാന്‍ അവര്‍ നിന്നെ പ്രരിപ്പിക്കും. നീ അവരുടെ ദേവന്‍മാരെ ആരാധിച്ചാല്‍ അതു നിനക്കൊരു കെണിയായിരിക്കുകയും ചെയ്യും.

Holydivine