Exodus - Chapter 20
Holy Bible

1. ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ:
2. അടിമത്തത്തിന്‍െറ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ്‌ നിന്‍െറ ദൈവമായ കര്‍ത്താവ്‌.
3. ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്‌.
4. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍െറയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്‌;
5. അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, ഞാന്‍, നിന്‍െറ ദൈവമായ കര്‍ത്താവ്‌, അസഹിഷ്‌ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും.
6. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്‍െറ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും.
7. നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമം വൃഥാ ഉപയോഗിക്കരുത്‌. തന്‍െറ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്‌ഷിക്കാതെ വിടുകയില്ല.
8. സാബത്തു വിശുദ്‌ധ ദിനമായി ആചരിക്കണമെന്ന്‌ ഓര്‍മിക്കുക.
9. ആറു ദിവസം അധ്വാനിക്കുക, എല്ലാ ജോലികളും ചെയ്യുക.
10. എന്നാല്‍ ഏഴാംദിവസം നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ സാബത്താണ്‌. അന്ന്‌ നീയോ നിന്‍െറ മകനോ മകളോ ദാസനോ ദാസിയോ നിന്‍െറ മൃഗങ്ങളോ നിന്നോടൊത്തു വസിക്കുന്ന പരദേശിയോ ഒരു വേലയും ചെയ്യരുത്‌.
11. എന്തെന്നാല്‍, കര്‍ത്താവ്‌ ആറുദിവസം കൊണ്ട്‌ ആകാശ വും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്‌തവും സൃഷ്‌ടിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും ചെയ്‌തു. അങ്ങനെ അവിടുന്ന്‌ സാബത്തു ദിനത്തെ അനുഗ്രഹിക്കുകയും വിശുദ്‌ധീകരിക്കുകയും ചെയ്‌തു.
12. നിന്‍െറ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ട തിനു നിന്‍െറ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
13. കൊല്ലരുത്‌.
14. വ്യഭിചാരം ചെയ്യരുത്‌.
15. മോഷ്‌ടിക്കരുത്‌.
16. അയല്‍ക്കാരനെതിരായി വ്യാജസാക്‌ഷ്യം നല്‍കരുത്‌.
17. അയല്‍ക്കാരന്‍െറ ഭവനം മോഹിക്കരുത്‌; അയല്‍ക്കാരന്‍െറ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്‍െറ മറ്റെന്തെങ്കിലുമോ മോഹിക്കരുത്‌.
18. ഇടിമുഴക്കവും കാഹളധ്വനിയും കേള്‍ക്കുകയും മിന്നല്‍പിണരുകളും മലയില്‍നിന്നുയര്‍ന്ന പുകയും കാണുകയുംചെയ്‌തപ്പോള്‍ ജനമെല്ലാം ഭയന്നു വിറച്ച്‌ അകലെ മാറി നിന്നു.
19. അവര്‍ മോശയോടു പറഞ്ഞു: നീതന്നെ ഞങ്ങളോടു സംസാരിച്ചാല്‍ മതി; ഞങ്ങള്‍ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ. അവിടുന്ന്‌ സംസാരിച്ചാല്‍ ഞങ്ങള്‍ മരിച്ചുപോകും.
20. അപ്പോള്‍ മോശ ജനത്തോടു പറഞ്ഞു: ഭയപ്പെടേണ്ടാ. നിങ്ങളെ പരീക്‌ഷിക്കുന്നതിനും പാപം ചെയ്യാതിരിക്കാന്‍വേണ്ടി നിങ്ങളില്‍ ദൈവഭയം ഉളവാക്കുന്നതിനുമായിട്ടാണ്‌ ദൈവം വന്നിരിക്കുന്നത്‌.
21. ജനം അകലെ മാറിനിന്നു. ദൈവം സന്നിഹിതനായിരുന്ന കനത്ത മേഘത്തെ മോശ സമീപിച്ചു.
22. കര്‍ത്താവു മോശയോടു പറഞ്ഞു: ഇസ്രായേല്‍ക്കാരോടു പറയുക, ഞാന്‍ ആകാശത്തുനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍ തന്നെ കണ്ടല്ലോ.
23. നിങ്ങള്‍ വെള്ളികൊണ്ട്‌ എനിക്കൊപ്പം ദേവന്‍മാരെ നിര്‍മിക്കരുത്‌. സ്വര്‍ണം കൊണ്ടും ദേവന്‍മാരെ ഉണ്ടാക്കരുത്‌.
24. നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട്‌ ഒരു ബലിപീഠം ഉണ്ടാക്കണം. അ തിന്‍മേല്‍ ആടുകളെയും കാളകളെയും ദഹ നബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എന്‍െറ നാമം അനുസ്‌മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന്‌ നിങ്ങളെ അനുഗ്രഹിക്കും.
25. കല്ലുകൊണ്ടുള്ള ബലിപീഠമാണ്‌ എനിക്കായി ഉണ്ടാക്കുന്നതെങ്കില്‍ കൊത്തിയ കല്ലുകൊണ്ട്‌ അതു പണിയരുത്‌. കാരണം, പണിയായുധം സ്‌പര്‍ശിച്ചാല്‍ അത്‌ അശുദ്‌ധമാകും.
26. എന്‍െറ ബലിപീഠത്തിന്‍മേല്‍ നിന്‍െറ നഗ്‌നത കാണപ്പെടാതിരിക്കാന്‍വേണ്ടി നീ അതിന്‍മേല്‍ ചവിട്ടു പടികളിലൂടെ കയറരുത്‌.

Holydivine