Exodus - Chapter 2
Holy Bible

1. അക്കാലത്ത്‌ ലേവി ഗോത്രത്തില്‍പെട്ട ഒരാള്‍ തന്‍െറ തന്നെ ഗോത്രത്തില്‍പെട്ട ഒരു സ്‌ത്രീയെ വിവാഹം ചെയ്‌തു.
2. അവള്‍ ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു. ശിശുകോമളനായിരുന്നതിനാല്‍ അവള്‍ അവനെ മൂന്നുമാസം രഹസ്യമായി വളര്‍ത്തി.
3. അവനെ തുടര്‍ന്നും രഹസ്യത്തില്‍ വളര്‍ത്തുക ദുഷ്‌കരമായിത്തീര്‍ന്നപ്പോള്‍ അവള്‍ ഞാങ്ങണകൊണ്ടു നെയ്‌ത്‌ കളിമണ്ണും താറും പൂശിയ ഒരു പേടകത്തില്‍ അവനെ കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെയിടയില്‍ പേടകം കൊണ്ടുചെന്നുവച്ചു.
4. അവന്‌ എന്തു സംഭവിക്കുമെന്ന്‌ ഉറ്റുനോക്കിക്കൊണ്ട്‌ അവന്‍െറ സഹോദരി കുറെയകലെ കാത്തുനിന്നിരുന്നു.
5. അപ്പോള്‍ ഫറവോയുടെ പുത്രിവന്ന്‌ കുളിക്കാന്‍ നദിയിലേക്കി റങ്ങി. അവളുടെ തോഴിമാര്‍ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയില്‍ ആ പേടകം കണ്ടു. ഒരു ദാസിയെ അയച്ച്‌ അവള്‍ അതെടുപ്പിച്ചു.
6. തുറന്നുനോക്കിയപ്പോള്‍ അവള്‍ ശിശുവിനെകണ്ടു. അവന്‍ കരയുകയായിരുന്നു. അവള്‍ക്ക്‌ അവനോട്‌ അനുകമ്പതോന്നി. ഇത്‌ ഒരു ഹെബ്രായ ശിശുവാണ്‌ എന്ന്‌ അവള്‍ പറഞ്ഞു.
7. അപ്പോള്‍ അവന്‍െറ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളര്‍ത്തുന്നതിന്‌ ഒരു ഹെബ്രായ സ്‌ത്രീയെ ഞാന്‍ വിളിച്ചുകൊണ്ടുവരട്ടെയോ?
8. ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവള്‍ പോയി ശിശുവിന്‍െറ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9. ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളര്‍ത്തുക. ഞാന്‍ നിനക്കു ശമ്പളം തന്നുകൊള്ളാം. അവള്‍ ശിശുവിനെ കൊണ്ടുപോയി വളര്‍ത്തി.
10. ശിശു വളര്‍ന്നപ്പോള്‍ അവള്‍ അവനെ ഫറവോയുടെ പുത്രിയുടെയടുക്കല്‍കൊണ്ടുചെന്നു. അവള്‍ അവനെ പുത്രനായി സ്വീകരിച്ചു. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട്‌ അവള്‍ അവനു മോശ എന്നു പേരിട്ടു.
11. പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്‍െറ സഹോദരരെ സന്‌ദര്‍ശിക്കാന്‍ പോയി. അവന്‍ അവരുടെ കഠിനാധ്വാനംനേരില്‍ക്കണ്ടു. തത്‌സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്‌തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു.
12. അവന്‍ ചുറ്റുംനോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ ഈജിപ്‌തുകാരനെ കൊന്ന്‌ മണലില്‍ മറവുചെയ്‌തു.
13. അടുത്ത ദിവസം അവന്‍ ചുറ്റിസഞ്ചരിക്കുമ്പോള്‍ രണ്ടു ഹെബ്രായര്‍ തമ്മില്‍ ശണ്‌ഠകൂടുന്നതു കണ്ടു, തെറ്റുചെയ്‌തവനോട്‌ അവന്‍ ചോദിച്ചു: നീ എന്തിനാണ്‌ കൂട്ടുകാരനെ അടിക്കുന്നത്‌?
14. അപ്പോള്‍ അവന്‍ ചോദിച്ചു: ആരാണ്‌ നിന്നെ ഞങ്ങളുടെ മേലധികാരിയുംന്യായാധിപനുമായി നിയമിച്ചത്‌? ഈജിപ്‌തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്‌ദേശിക്കുന്നത്‌? മോശ ഭയപ്പെട്ടു; ആ സംഭവം പരസ്യമായെന്ന്‌ അവന്‍ വിചാരിച്ചു.
15. ഫറവോ ഈ കാര്യം കേട്ടപ്പോള്‍മോശയെ വധിക്കാനുദ്യമിച്ചു. പക്‌ഷേ, മോശ ഫറവോയുടെ പിടിയില്‍പെടാതെ ഒളിച്ചോടി മിദിയാന്‍ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.
16. മിദിയാനിലെ പുരോഹിതന്‌ ഏഴു പെണ്‍മക്കളുണ്ടായിരുന്നു. അവര്‍ പിതാവിന്‍െറ ആടുകള്‍ക്കു കുടിക്കാന്‍ തൊട്ടികളില്‍ വെള്ളം കോരി നിറച്ചു.
17. അപ്പോള്‍ ചില ആട്ടിടയന്‍മാര്‍ വന്ന്‌ അവരെ ഓടിച്ചു. എന്നാല്‍, മോശ ആ പെണ്‍കുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകള്‍ക്കു വെള്ളം കൊടുക്കുകയും ചെയ്‌തു.
18. അവര്‍ പിതാവായ റവുവേലിന്‍െറ യടുക്കല്‍ മടങ്ങിച്ചെന്നപ്പോള്‍ അവന്‍ ചോദിച്ചു: നിങ്ങള്‍ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?
19. അവര്‍ പറഞ്ഞു: ഈജിപ്‌തുകാരനായ ഒരാള്‍ ഞങ്ങളെ ഇടയന്‍മാരില്‍ നിന്നു രക്‌ഷിച്ചു, അവന്‍ ഞങ്ങള്‍ക്കു വേണ്ടി വെള്ളം കോരി ആടുകള്‍ക്കു കുടിക്കാന്‍ കൊടുക്കുകപോലും ചെയ്‌തു.
20. റവുവേല്‍ ചോദിച്ചു: അവന്‍ എവിടെ? നിങ്ങള്‍ എന്തുകൊണ്ട്‌ ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്‌ഷണത്തിനു ക്‌ഷണിക്കുവിന്‍.
21. അങ്ങനെ മോശ അവനോടൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. അവന്‍ തന്‍െറ മകള്‍ സിപ്പോറയെ മോശയ്‌ക്ക്‌ ഭാര്യയായി കൊടുത്തു.
22. അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞ്‌ മോശ അവനു ഗര്‍ഷോം എന്നു പേരിട്ടു.
23. കുറേക്കാലം കഴിഞ്ഞ്‌ ഈജിപ്‌തിലെ രാജാവു മരിച്ചു. അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി.
24. ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്‌ത ഉടമ്പടി ഓര്‍മിക്കുകയും ചെയ്‌തു. അവിടുന്ന്‌ അവരെ കടാക്‌ഷിച്ചു.
25. അവരുടെ ദയനീയാവസ്‌ഥ ഗ്രഹിച്ചു.

Holydivine