Exodus - Chapter 18
Holy Bible

1. മോശയ്‌ക്കും അവന്‍െറ ജനമായ ഇസ്രായേലിനുംവേണ്ടി ദൈവം എന്തെല്ലാം ചെയ്‌തുവെന്നും അവിടുന്ന്‌ അവരെ ഈജിപ്‌തില്‍ നിന്ന്‌ എപ്രകാരം മോചിപ്പിച്ചുവെന്നും മിദിയാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ ജത്രാ കേട്ടറിഞ്ഞു.
2. മോശ തന്‍െറ ഭാര്യ സിപ്പോറയെ തിരിച്ചയച്ചപ്പോള്‍
3. അവന്‍െറ അമ്മായിയപ്പന്‍ ജത്രാ അവളെയും അവളുടെ രണ്ടു പുത്രന്‍മാരെയും സ്വീകരിച്ചു. അവരില്‍ ഒരുവന്‍െറ പേര്‍ ഗര്‍ഷോം എന്നായിരുന്നു. കാരണം, ഞാനൊരു പ്രവാസിയാകുന്നു എന്നു പറഞ്ഞാണ്‌മോശ അവനു പേരിട്ടത്‌.
4. അപരന്‍െറ പേര്‍ എലിയേസര്‍ എന്നായിരുന്നു. കാരണം, എന്‍െറ പിതാവിന്‍െറ ദൈവമാണ്‌ എന്‍െറ സഹായം, അവിടുന്നു ഫറവോയുടെ വാളില്‍ നിന്ന്‌ എന്നെ രക്‌ഷിച്ചു എന്ന്‌ അവന്‍ പറഞ്ഞു.
5. മരുഭൂമിയില്‍ ദൈവത്തിന്‍െറ മലയുടെ സമീപം കൂടാരമടിച്ചിരുന്ന മോശയുടെ അടുക്കലേക്ക്‌ അവന്‍െറ ഭാര്യയെയും പുത്രന്‍മാരെയും കൂട്ടിക്കൊണ്ട്‌ അമ്മായിയപ്പന്‍ ജത്രാ വന്നു.
6. ഒരുവന്‍ വന്ന്‌ മോശയെ അറിയിച്ചു: നിന്‍െറ അമ്മായിയപ്പന്‍ ജത്രാ, നിന്‍െറ ഭാര്യയോടും അവളുടെ രണ്ടു പുത്രന്‍മാരോടും കൂടെ വന്നിരിക്കുന്നു.
7. മോശ ഉടനെ തന്‍െറ അമ്മായിയപ്പനെ സ്വീകരിക്കാന്‍ പുറത്തേക്കു വന്നു. അവന്‍ ജത്രായെ നമസ്‌കരിക്കുകയും ചുംബിക്കുകയും ചെയ്‌തു. കുശലപ്രശ്‌നത്തിനുശേഷം അവര്‍ കൂടാരത്തിനുള്ളിലേക്കു പോയി.
8. ഇസ്രായേല്‍ക്കാര്‍ക്കു വേണ്ടി ഫറവോയോടും ഈജിപ്‌തുകാരോടും കര്‍ത്താവു ചെയ്‌ത കാര്യങ്ങളും വഴിയില്‍ വച്ചു തങ്ങള്‍ക്കു നേരിട്ട പ്രയാസങ്ങളും കര്‍ത്താവു നല്‍കിയ സംര ക്‌ഷണവുമെല്ലാം മോശ അമ്മായിയപ്പനോടു വിവരിച്ചുപറഞ്ഞു.
9. കര്‍ത്താവ്‌ ഈജിപ്‌തുകാരില്‍നിന്ന്‌ ഇസ്രായേലിനെ മോചിപ്പിച്ച്‌ അവര്‍ക്കു ചെയ്‌ത നിരവധി നന്‍മകളെക്കുറിച്ചു ജത്രാ ആഹ്‌ളാദിച്ചു.
10. അവന്‍ പറഞ്ഞു: ഈജിപ്‌തുകാരില്‍ നിന്നും ഫറവോയില്‍നിന്നും നിങ്ങളെ രക്‌ഷി ച്ചകര്‍ത്താവു വാഴ്‌ത്തപ്പെട്ടവനാകുന്നു.
11. കര്‍ത്താവു സകല ദേവന്‍മാരെയുംകാള്‍ വലിയവനാണെന്ന്‌ ഇപ്പോള്‍ ഞാന്‍ മനസ്‌സിലാക്കുന്നു. എന്തെന്നാല്‍, ഈജിപ്‌തുകാര്‍ അവരോട്‌ അഹങ്കാരപൂര്‍വം പെരുമാറിയപ്പോള്‍ അവരുടെ പിടിയില്‍ നിന്ന്‌ അവിടുന്നു തന്‍െറ ജനത്തെ മോചിപ്പിച്ചു.
12. മോശയുടെ അമ്മായിയപ്പനായ ജത്രാ ദൈവത്തിന്‌ ദഹനബലിയും മറ്റു ബലികളും സമര്‍പ്പിച്ചു. ജത്രായോടൊന്നിച്ചു ദൈവസന്നിധിയില്‍ ഭക്‌ഷണം കഴിക്കുന്നതിനായി അഹറോനും ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാരും വന്നു.
13. പിറ്റേദിവസം മോശ ജനത്തിന്‍െറ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ഉപവിഷ്‌ടനായി. പ്രഭാതംമുതല്‍ പ്രദോഷംവരെ ജനങ്ങള്‍ മോശയുടെ ചുറ്റും കൂടി നിന്നു.
14. മോശ തന്‍െറ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടപ്പോള്‍ അമ്മായിയപ്പനായ ജത്രാ അവനോടു ചോദിച്ചു: നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്‌? രാവിലെ മുതല്‍ വൈകുന്നേരം വരെ ജനമെല്ലാം നിന്‍െറ ചുറ്റും കൂടിനില്‍ക്കാന്‍ ഇടയാകത്തക്കവിധം നീ ഇവിടെ ഒറ്റയ്‌ക്കിരിക്കുന്നതെന്തുകൊണ്ട്‌?
15. മോശ പറഞ്ഞു: ദൈവഹിതം അറിയാനായി ജനം എന്നെ സമീപിക്കുന്നു.
16. എന്തെങ്കിലും തര്‍ക്കമുണ്ടാകുമ്പോള്‍ അവര്‍ എന്‍െറ അടുക്കല്‍ വരുന്നു. ഞാന്‍ അവരുടെ കലഹങ്ങള്‍ തീര്‍ക്കുന്നു; ദൈവത്തിന്‍െറ ചട്ടങ്ങളും നിയമങ്ങളും അവരെ പഠിപ്പിക്കുകയുംചെയ്യുന്നു.
17. അപ്പോള്‍ അവന്‍ പറഞ്ഞു: നീ ചെയ്യുന്നതു ശരിയല്ല.
18. നീയും നിന്‍െറ കൂടെയുള്ള ജനങ്ങളും ക്‌ഷീണിച്ചു വിവശരാകും. ഇതു ഭാരമേറിയ ജോലിയാണ്‌. തനിയെ ഇതുചെയ്യാന്‍ നിനക്കു സാധിക്കുകയില്ല.
19. ഞാന്‍ പറയുന്നതു കേള്‍ക്കുക, ഞാന്‍ നിനക്കൊരു ഉപദേശം നല്‍കാം. ദൈവം നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. നീ ദൈവത്തിന്‍െറ മുന്‍പില്‍ ജനങ്ങളുടെ പ്രതിനിധിയായിരിക്കണം; അവരുടെ തര്‍ക്കങ്ങള്‍ അവിടുത്തെ അറിയിക്കണം; അവരെ ചട്ടങ്ങളും നിയമങ്ങളും പഠിപ്പിക്കണം.
20. അവര്‍ ചരിക്കേണ്ട മാര്‍ഗവും അനുഷ്‌ഠിക്കേണ്ട കര്‍ത്ത വ്യങ്ങളും അവര്‍ക്കു നിര്‍ദേശിച്ചു കൊടുക്കണം.
21. കഴിവും ദൈവഭയമുള്ളവരും സത്യസന്‌ധരും കൈക്കൂലി വെറുക്കുന്നവരുമായ ആളുകളെ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത്‌ അവരെ ആയിരവും നൂറും അന്‍പതും പത്തും വീതമുള്ള ഗണങ്ങളുടെ അധിപന്‍മാരായി നിയമിക്കുക.
22. അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പു കല്‍പിക്കട്ടെ. വലിയ കാര്യങ്ങള്‍ നിന്നെ ഏല്‍പിക്കുകയും ചെറിയവ അവര്‍തന്നെതീരുമാനിക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ നിന്നെ സഹായിക്കുമ്പോള്‍ നിന്‍െറ ജോലി എളുപ്പമാകും.
23. ഇതു ദൈവകല്‍പനയാണെന്നു ഗ്രഹിച്ച്‌ ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ ജോലി നിര്‍വിഘ്‌നം തുടരാന്‍ നിനക്കു സാധിക്കും. ജനങ്ങള്‍ സംതൃപ്‌തരായി തങ്ങളുടെ വസതികളിലേക്കു മടങ്ങുകയും ചെയ്യും.
24. മോശ അമ്മായിയപ്പന്‍െറ ഉപദേശം കേട്ട്‌ അതനുസരിച്ചു പ്രവര്‍ത്തിച്ചു.
25. മോശ ഇസ്രായേല്‍ക്കാരില്‍ നിന്നു സമര്‍ഥരായ ആളുകളെ തിരഞ്ഞെടുത്ത്‌, ആയിരവും നൂറും അന്‍പതും പത്തും വീതമുള്ള ഗണങ്ങളുടെമേല്‍ അവരെ അധിപന്‍മാരായി നിയമിച്ചു.
26. അവര്‍ എല്ലായ്‌പ്പോഴും ജനങ്ങളുടെയിടയില്‍ നീതി നടത്തി. സുപ്രധാനമായ കാര്യങ്ങള്‍ മോശയെ ഏല്‍പിച്ചു. ചെറിയ കാര്യങ്ങള്‍ അവര്‍തന്നെതീരുമാനിച്ചു.
27. അനന്തരം, മോശ അമ്മായിയപ്പനെയാത്രയാക്കി. അവന്‍ സ്വന്തം നാട്ടിലേക്കു മടങ്ങി.

Holydivine