Daniel - Chapter 13
Holy Bible

1. യൊവാക്കിം എന്നൊരുവന്‍ ബാബിലോണില്‍ ജീവിച്ചിരുന്നു.
2. ഹില്‍ക്കിയായുടെ മകളും അതീവസുന്‌ദരിയും ദൈവ ഭക്‌തയും ആയ സൂസന്നയെ അവന്‍ വിവാഹംചെയ്‌തു.
3. അവളുടെ മാതാപിതാക്കന്‍മാര്‍ നീതിനിഷ്‌ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച്‌ അവര്‍ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
4. യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടു ചേര്‍ന്ന്‌ അവനു വിസ്‌തൃതമായ ഒരു ഉദ്യാനമുണ്ടായിരുന്നു; അവന്‍ എല്ലാവരെയുംകാള്‍ ആദരണീയനായിരുന്നതിനാല്‍ യഹൂദര്‍ അവനെ കാണാന്‍ വരുക പതിവായിരുന്നു.
5. അക്കൊല്ലം ജനത്തിന്‍െറ ഇടയില്‍നിന്നു രണ്ടു ശ്രഷ്‌ഠന്‍മാര്‍ന്യായാധിപന്‍മാരായി നിയമിക്കപ്പെട്ടു. അവരെപ്പറ്റി കര്‍ത്താവ്‌ അരുളിച്ചെയ്‌തിരുന്നു: ബാബിലോണില്‍നിന്ന്‌ ജനത്തെ ഭരിക്കേണ്ടവരുംന്യായാധിപന്‍മാരുമായ ശ്രഷ്‌ഠന്‍മാരില്‍നിന്ന്‌ അകൃത്യം പുറപ്പെട്ടു.
6. ഇവര്‍ കൂടെക്കൂടെ യൊവാക്കിമിന്‍െറ വീട്ടില്‍ പോയിരുന്നു. വ്യവഹാരങ്ങളുള്ളവര്‍ അവരെ സമീപിക്കുമായിരുന്നു.
7. ഉച്ചയ്‌ക്ക്‌ ആളുകള്‍ പിരിഞ്ഞു പോയതിനുശേഷം, സൂസന്ന ഭര്‍ത്താവിന്‍െറ ഉദ്യാനത്തില്‍ ഉലാത്താന്‍ പോകും.
8. എല്ലാ ദിവസ വും അവളെ ഈ രണ്ടു ശ്രഷ്‌ഠന്‍മാരും കാണാറുണ്ട്‌. അവര്‍ക്ക്‌ അവളില്‍ അഭിലാഷം ജനിച്ചു.
9. അവര്‍ വിവേകശൂന്യരായി ദൈവവിചാരവും ധര്‍മബോധവും കൈവെടിഞ്ഞു.
10. അവളോടുള്ള അത്യാസക്‌തി അവര്‍ ഇരുവരെയും കീഴടക്കി; പക്‌ഷേ, തങ്ങളുടെ മനോവ്യഥ അവര്‍ പരസ്‌പരം പറഞ്ഞില്ല;
11. അവളെ പ്രാപിക്കാനുള്ള ആസക്‌തി വെളിപ്പെടുത്താന്‍ അവര്‍ ലജ്‌ജിച്ചു.
12. എന്നാല്‍, ദിനംതോറും അവര്‍ അവളെ നോക്കിക്കൊണ്ടിരുന്നു.
13. അവര്‍ അന്യോന്യം പറഞ്ഞു: ഭക്‌ഷണ സമയമായി. നമുക്കു വീട്ടിലേക്കു പോകാം. പുറത്തിറങ്ങിയ അവര്‍ രണ്ടു വഴിക്കുപോയി.
14. എന്നാല്‍ മടങ്ങിവന്ന്‌ അവര്‍ വീണ്ടും കണ്ടുമുട്ടി. ഇരുവരും കാരണം പറയാന്‍ നിര്‍ബന്‌ധിച്ചപ്പോള്‍, അവര്‍ തങ്ങളുടെ അഭിലാഷം പരസ്‌പരം വെളിപ്പെടുത്തി. അവളെ തനിച്ചു കണ്ടുമുട്ടാവുന്ന ഒരു സമയം അവര്‍ പറഞ്ഞൊത്തു.
15. അവര്‍ തക്കം നോക്കിയിരിക്കവേ, പതിവുപോലെ അവള്‍ രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തില്‍ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ട്‌ അവള്‍ കുളിക്കാന്‍ ഒരുങ്ങി.
16. ഒളിച്ചുനിന്ന്‌ നോക്കിയിരുന്ന ആ രണ്ടുശ്രഷ്‌ഠന്‍മാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
17. അവള്‍ തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാന്‍ എണ്ണയും ലേപനങ്ങളും കൊണ്ടുവരുവിന്‍.
18. വാതില്‍ അടയ്‌ക്കുവിന്‍. അ തനുസരിച്ച്‌, അവര്‍ വാതില്‍ അടച്ചിട്ട്‌, തങ്ങളോടാവശ്യപ്പെട്ടവ കൊണ്ടുവരാന്‍ പിന്‍വാതിലിലൂടെ പോയി. ഒളിച്ചുനിന്ന ശ്രഷ്‌ഠന്‍മാരെ അവര്‍ കണ്ടില്ല.
19. തോഴിമാര്‍ പോയിക്കഴിഞ്ഞപ്പോള്‍ ആ രണ്ടു ശ്രഷ്‌ഠന്‍മാര്‍ അവളുടെ അടുത്ത്‌ ഓടിയെത്തി പറഞ്ഞു:
20. ഇതാ, ഉദ്യാനകവാടങ്ങള്‍ അടച്ചിരിക്കുന്നു; ആരും നമ്മെകാണുന്നില്ല; ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ട്‌, നീ മടികൂടാതെ ഞങ്ങളോടൊത്തു ശയിക്കുക.
21. നീ വിസമ്മതിച്ചാല്‍, നിന്‍െറ കൂടെ ഒരുയുവാവ്‌ ഉണ്ടായിരുന്നതുകൊണ്ടാണ്‌ തോഴിമാരെ നീ പറഞ്ഞയച്ചതെന്ന്‌ ഞങ്ങള്‍ നിനക്കെതിരേ സാക്‌ഷ്യപ്പെടുത്തും.
22. സൂസന്ന നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എല്ലാത്തരത്തിലും ഞാന്‍ അകപ്പെട്ടു. ഞാന്‍ സമ്മതിച്ചാല്‍, അതെന്‍െറ മരണമാണ്‌. സമ്മതിച്ചില്ലെങ്കില്‍, നിങ്ങളുടെ കൈയില്‍നിന്ന്‌ രക്‌ഷപെടുകയില്ല.
23. കര്‍ത്താവിന്‍െറ മുന്‍പില്‍ പാപം ചെയ്യുന്നതിനെക്കാള്‍ നിങ്ങള്‍ക്കു വഴങ്ങാതെ നിങ്ങളുടെ പിടിയില്‍പ്പെടുന്നതാണു ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌.
24. സൂസന്ന ഉച്ചത്തില്‍ നിലവിളിച്ചു. ആ ശ്രഷ്‌ഠന്‍മാര്‍ അവള്‍ക്കെതിരേ അട്ടഹസിച്ചു.
25. അവരിലൊരാള്‍ ഓടിച്ചെന്ന്‌ ഉദ്യാനവാതില്‍ തുറന്നു.
26. ഉദ്യാനത്തില്‍നിന്ന്‌ അട്ടഹാസം കേട്ടപ്പോള്‍ സൂസന്നയ്‌ക്ക്‌ എന്താണ്‌ സംഭവിച്ചതെന്നറിയാന്‍ വീട്ടിലെ വേലക്കാരെല്ലാവരും ഉദ്യാനത്തിലെ പിന്‍വാതിലിലൂടെ ഓടിക്കൂടി.
27. ശ്രഷ്‌ഠന്‍മാര്‍ പറഞ്ഞകഥ കേട്ട്‌ വേലക്കാര്‍ അത്യന്തം ലജ്‌ജിച്ചു; ഇത്തരത്തിലൊന്നും ഒരിക്കലും സൂസന്നയെപ്പറ്റി അവര്‍ കേട്ടിരുന്നില്ല.
28. അടുത്തദിവസം, അവളുടെ ഭര്‍ത്താവായ യൊവാക്കിമിന്‍െറ വീട്ടില്‍ ആളുകള്‍ കൂടിയപ്പോള്‍, സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി ആ രണ്ടു ശ്രഷ്‌ഠന്‍മാരും എത്തിച്ചേര്‍ന്നു.
29. അവര്‍ ജനത്തോടു പറഞ്ഞു: ഹില്‍ക്കിയായുടെ മകളും യൊവാക്കിമിന്‍െറ ഭാര്യയുമായ സൂസന്നയെ കൊണ്ടുവരുവിന്‍.
30. അവര്‍ അവളെ കൊണ്ടുവന്നു. തന്‍െറ മാതാപിതാക്കന്‍മാരോടും കുട്ടികളോടും ബന്‌ധുക്കളോടും കൂടെയാണ്‌ അവള്‍ വന്നത്‌.
31. സൂസന്ന സംസ്‌കൃതചിത്തയും സുന്‌ദരിയുമായിരുന്നു.
32. അവളുടെ സൗന്‌ദര്യം ആസ്വദിക്കാന്‍ വേണ്ടി മൂടുപടം മാറ്റാന്‍ ആദുഷ്‌ടന്‍മാര്‍ ആജ്‌ഞാപിച്ചു.
33. അവളുടെ കുടുംബാംഗങ്ങളും കൂട്ടുകാരും അവളെ കണ്ട എല്ലാവരും കരഞ്ഞു.
34. അപ്പോള്‍ ആ രണ്ടു ശ്രഷ്‌ഠന്‍മാര്‍ ജനമധ്യേ എഴുന്നേറ്റുനിന്ന്‌ അവളുടെ തലയില്‍ കരങ്ങള്‍ വച്ചു.
35. അവള്‍ കരഞ്ഞുകൊണ്ട്‌ സ്വര്‍ഗത്തിലേക്കു ദൃഷ്‌ടികളുയര്‍ത്തി; അവള്‍ കര്‍ത്താവില്‍ ആശ്രയം അര്‍പ്പിച്ചു.
36. ശ്രഷ്‌ഠന്‍മാര്‍ പറഞ്ഞു: ഞങ്ങള്‍ തനിച്ച്‌ ഉദ്യാനത്തില്‍ നടക്കുമ്പോള്‍, ഇവള്‍ രണ്ടു തോഴിമാരോടൊപ്പം വരുകയും ഉദ്യാനവാതിലടച്ചതിനുശേഷം തോഴിമാരെ പറഞ്ഞുവിടുകയും ചെയ്‌തു.
37. അപ്പോള്‍ അവിടെ ഒളിച്ചിരുന്ന ഒരുയുവാവു വന്ന്‌ ഇവളോടുകൂടെ ശയിച്ചു.
38. ഞങ്ങള്‍ ഉദ്യാനത്തില്‍ ഒരു കോണിലായിരുന്നു; ഈ ദുഷ്‌ടത കണ്ട്‌ ഞങ്ങള്‍ ഓടിച്ചെന്നു.
39. അവര്‍ ആലിംഗനം ചെയ്യുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ ഞങ്ങളെക്കാള്‍ ശക്‌തനായിരുന്നതിനാല്‍ , ഞങ്ങള്‍ക്ക്‌ അവനെ പിടിക്കാന്‍ കഴിഞ്ഞില്ല; അവന്‍ വാതില്‍ തുറന്ന്‌ ഓടിമറഞ്ഞു.
40. അതുകൊണ്ട്‌ ഞങ്ങള്‍ ഇവളെ പിടിച്ച്‌, അവന്‍ ആരാണെന്നു ചോദിച്ചു; അവള്‍ പറഞ്ഞില്ല. ഇതു ഞങ്ങള്‍ സാക്‌ഷ്യപ്പെടുത്തുന്നു.
41. കൂടിയിരുന്നവര്‍ അവരെ വിശ്വസിച്ചു; കാരണം, അവര്‍ ജനത്തിന്‍െറ ശ്രഷ്‌ഠന്‍മാരുംന്യായാധിപന്‍മാരുമായിരുന്നു; അവര്‍ അവളെ മരണത്തിനു വിധിച്ചു.
42. അപ്പോള്‍ സൂസന്ന അത്യുച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനേ, വസ്‌തുക്കള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ അവയെ അറിയുന്നവനേ,
43. ഇവര്‍ എനിക്കെതിരേ കള്ളസാക്‌ഷ്യം പറഞ്ഞെന്ന്‌ അങ്ങ്‌ അറിയുന്നുവല്ലോ. ഞാനിതാ മരിക്കാന്‍ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്‌ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാന്‍ ചെയ്‌തിട്ടില്ല.
44. കര്‍ത്താവ്‌ അവളുടെ നിലവിളി കേട്ടു.
45. അവള്‍ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോള്‍ ദാനിയേലെന്നു പേരുള്ള ഒരു ബാലന്‍െറ പരിശുദ്‌ധമായ ആത്‌മാവിനെ കര്‍ത്താവ്‌ ഉണര്‍ത്തി.
46. അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ഇവളുടെ രക്‌തത്തില്‍ എനിക്കു പങ്കില്ല.
47. ജനം അവന്‍െറ നേരേ തിരിഞ്ഞു: നീ എന്താണു പറഞ്ഞത്‌?
48. അവരുടെ മധ്യേ നിന്നുകൊണ്ട്‌ അവന്‍ പറഞ്ഞു: ഇസ്രായേല്‍മക്കളേ, നിങ്ങള്‍ ഇത്ര ഭോഷന്‍മാരാണോ? വിചാരണ നടത്താതെയും വസ്‌തുതകള്‍ ഗ്രഹിക്കാതെയും ഒരു ഇസ്രായേല്‍ പുത്രിയെ നിങ്ങള്‍ ശിക്‌ഷയ്‌ക്കു വിധിക്കുന്നുവോ?
49. വിചാരണ സ്‌ഥലത്തേക്കു മടങ്ങുവിന്‍, കാരണം, ഈ മനുഷ്യര്‍ ഇവള്‍ക്കെതിരേ കള്ളസാക്‌ഷ്യം പറഞ്ഞിരിക്കുന്നു.
50. അവര്‍ വേഗം മടങ്ങി. ശ്രഷ്‌ഠന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങളുടെ ഇടയിലിരുന്ന്‌ നിന്‍െറ വാദം ഉന്നയിക്കുക; ദൈവം നിനക്ക്‌ ശ്രഷ്‌ഠസ്‌ഥാനം നല്‍കിയിട്ടുണ്ടല്ലോ.
51. ദാനിയേല്‍ പറഞ്ഞു: അവരെ രണ്ടുപേരെയും പരസ്‌പരം ദൂരെ മാറ്റി നിര്‍ത്തുക; ഞാന്‍ അവരെ വിസ്‌തരിക്കാം.
52. അവരെ തമ്മില്‍ അകറ്റി നിര്‍ത്തിയിട്ട്‌, അവന്‍ അവരില്‍ ഒരുവനെ വിളിച്ചുപറഞ്ഞു: ദുഷ്‌ടതയില്‍ തഴക്കം നേടിയവനേ, നിന്‍െറ മുന്‍കാല പാപങ്ങള്‍ നിന്‍െറ മേല്‍ പതിച്ചിരിക്കുന്നു.
53. നിരപരാധനും നീതിമാനുമായ ഒരുവനെ കൊല്ലരുത്‌ എന്ന്‌ കര്‍ത്താവ്‌ കല്‍പിച്ചിട്ടുണ്ടെങ്കിലും നീ നിരപരാധിനിയെ ശിക്‌ഷയ്‌ക്കുവിധിച്ചു. തെറ്റു ചെയ്‌തവനെ വെറുതെവിട്ടു; അങ്ങനെ അന്യായമായ വിധികള്‍ നീ പ്രസ്‌താവിച്ചു.
54. എന്നാല്‍, നീ അവളെ കണ്ടു എന്നത്‌ സത്യമാണെങ്കില്‍ ഞാന്‍ ചോദിക്കുന്നതിന്‌ ഇപ്പോള്‍ ഉത്തരം പറയുക. ഏതു വൃക്‌ഷത്തിന്‍െറ ചുവട്ടിലാണ്‌ ആലിംഗനബദ്‌ധരായി അവരെ നീ കണ്ടത്‌? ഒരു കരയാമ്പൂമരത്തിന്‍െറ ചുവട്ടില്‍- അവന്‍ മറുപടി പറഞ്ഞു.
55. ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്‍െറ നുണ നിന്‍െറ തന്നെതലയ്‌ക്കു തിരിഞ്ഞടിക്കും. ദൈവദൂതന്‌, ദൈവത്തില്‍നിന്നു കല്‍പന ലഭിച്ചിരിക്കുന്നു. അവന്‍ ഉടനെ നിന്നെ രണ്ടായി പിളര്‍ന്നുകളയും.
56. അവനെ മാറ്റി നിര്‍ത്തിയിട്ട്‌ അപരനെ കൊണ്ടു വരാന്‍ ദാനിയേല്‍ ആജ്‌ഞാപിച്ചു. ദാനിയേല്‍ അവനോടു പറഞ്ഞു: കാനാന്‍െറ സന്തതീ, നീ യൂദാഗോത്രത്തില്‍പ്പെട്ടവനല്ല. സൗന്‌ദര്യം നിന്നെ വഞ്ചിക്കുകയും, വിഷയാസക്‌തി നിന്‍െറ ഹൃദയത്തെ വഴിതെറ്റിക്കുകയും ചെയ്‌തിരിക്കുന്നു.
57. ഇങ്ങനെയാണു നിങ്ങള്‍ ഇരുവരും ഇസ്രായേല്‍ പുത്രിമാരോടു പെരുമാറിയത്‌. ഭയംമൂലം അവര്‍ നിങ്ങളോടൊപ്പം ശയിച്ചു; പക്‌ഷേ, യൂദായുടെ ഒരു പുത്രി നിങ്ങളുടെ ദുഷ്‌ടതയ്‌ക്കു വഴങ്ങിയില്ല.
58. എന്നാല്‍, ഇപ്പോള്‍ എന്നോടു പറയുക, ഏതു വൃക്‌ഷത്തിന്‍െറ ചുവട്ടില്‍വച്ചാണ്‌ ആലിംഗനബദ്‌ധരായി അവരെ നീ കണ്ടത്‌? തഴച്ചുവളരുന്ന ഒരുകരുവേലകത്തിന്‍െറ ചുവട്ടില്‍ - അവന്‍ മറുപടി നല്‍കി.
59. ദാനിയേല്‍ പറഞ്ഞു: കൊള്ളാം. നിന്‍െറ നുണ നിന്‍െറ തലയ്‌ക്കു തിരിഞ്ഞടിച്ചിരിക്കുന്നു. നിന്നെ രണ്ടായി അറുത്തു മുറിക്കുന്നതിന്‌ ദൈവദൂതന്‍ വാളുമായി കാത്തുനില്‍ക്കുന്നു; അവന്‍ നിങ്ങള്‍ ഇരുവരെയും നശിപ്പിക്കും.
60. അപ്പോള്‍ കൂടിയിരുന്നവര്‍ അത്യുച്ചത്തില്‍ അട്ടഹസിക്കുകയും, തന്നില്‍ പ്രത്യാശ വയ്‌ക്കുന്നവരെ രക്‌ഷിക്കുന്ന ദൈവത്തെ സ്‌തുതിക്കുകയും ചെയ്‌തു.
61. അവര്‍ ആ രണ്ടു ശ്രഷ്‌ഠന്‍മാര്‍ക്കെതിരേ തിരിഞ്ഞു: എന്തെന്നാല്‍, അവര്‍ കള്ളസാക്‌ഷ്യം പറയുന്നെന്ന്‌ അവരുടെ വാക്കുകൊണ്ടുതന്നെ ദാനിയേല്‍ തെളിയിച്ചു.
62. തങ്ങളുടെ അയല്‍ക്കാരിക്ക്‌ അവര്‍ നല്‍കാന്‍ ദുഷ്‌ടതയോടെ തീരുമാനി ച്ചശിക്‌ഷ അവര്‍ക്കു നല്‌കി. മോശയുടെ നിയമമനുസരിച്ച്‌ ജനം അവരെ വധിച്ചു. അങ്ങനെ നിഷ്‌കളങ്കയായ ഒരുവള്‍ അന്നു രക്‌ഷപെട്ടു.
63. ഹില്‍ക്കിയായും ഭാര്യയും തങ്ങളുടെ മകളായ സൂസന്നയെപ്രതി ദൈവത്തെ സ്‌തുതിച്ചു; അവളുടെ ഭര്‍ത്താവായ യൊവാക്കിമും ബന്‌ധുക്കളെല്ലാവരും അങ്ങനെതന്നെ ചെയ്‌തു; എന്തെന്നാല്‍, ലജ്‌ജാകരമായയാതൊന്നും അവളില്‍ കാണപ്പെട്ടില്ല.
64. അന്നുമുതല്‍ ജനത്തിന്‍െറ ഇടയില്‍ ദാനിയേലിനു വലിയ കീര്‍ത്തി ഉണ്ടായി.

Holydivine